പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഇടാക്കുന്നത് വ്യവസ്ഥചെയ്യുന്ന ഓർഡിനൻസിന് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകി. നിയമം അനുസരിച്ച് പ്രതിഷേധത്തിന്റെയോ സമരത്തിന്റെയോ പേരിൽ പൊതു-സ്വകാര്യ മുതലുകൾ നശിപ്പിക്കപ്പെട്ടാൽ കാരണക്കാരായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് നിയമപരമായി സാധൂകരിക്കപ്പെടും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതിയൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ അപമാനിക്കുന്ന തരത്തിൽ യുപി സർക്കാർ പോസ്റ്ററുകൾ പതിപ്പിച്ച നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് പൊതുമുതൽ നശീകരണ നഷ്ടപരിഹാര വസൂലാക്കൽ നിയമം 2020 ഓർഡിനൻസിന് സർക്കാർ തിരക്കിട്ട് അംഗീകാരം നൽകിയിരിക്കുന്നത്.
പൗരത്വഭേദഗതി നിയമത്തിനെതിരെ യുപിയിൽ നടന്ന പ്രതിഷേധത്തിനിടയിൽ ഉണ്ടായ കലാപത്തിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടു എന്ന പേരിൽ പ്രതിഷേധവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെയും സാമൂഹ്യപ്രവർത്തകരുടെയും ചിന്തകരുടെയും പേരിൽ സർക്കാർ നഷ്ടപരിഹാരം ഈടാക്കുമെന്ന് കാട്ടി നോട്ടീസ് അയച്ചിരുന്നു.
you may also like this video;
എന്നാൽ സുപ്രിം കോടതിയിലും വൻ തിരിച്ചടിയാണ് യോഗി സർക്കാരിന് ഉണ്ടായത്. യോഗി സർക്കാരിന്റെ നടപടിയെ പിന്തുണയ്ക്കുന്ന ഒരു നിയമവും നിലവിലില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. ഇത്തരം പോസ്റ്ററുകൾ പതിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടോയെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചിരുന്നു. പരമോന്നത കോടതിയിൽ നിന്നുണ്ടായ നാണക്കേട് മാറ്റുവാനായാണ് പുതിയ ഓർഡിനൻസ് യോഗി സർക്കാർ തിടുക്കപ്പെട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കലാപത്തിലും സംഘർഷങ്ങൾക്കുമിടിയിൽ പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ അതിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് യുപി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് യുപി മന്ത്രിമാരായ സുരേഷ് കുമാർ ഖന്നയും സിദ്ധാർത്ഥ് നാഥ് സിങും മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.