October 1, 2023 Sunday

Related news

September 25, 2023
September 25, 2023
September 20, 2023
September 10, 2023
September 9, 2023
August 26, 2023
August 22, 2023
August 15, 2023
August 15, 2023
August 13, 2023

ഗുജറാത്ത്‌ ജയിക്കാൻ കലാപത്തെ പിന്തുണയ്ക്കുന്ന ബിജെപി, രാജ്യത്തിന്‌ അപകടം

ഷൊഐബ് ഡാനിയല്‍
November 14, 2022 3:27 pm

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിര്‍ഭാഗ്യവശാല്‍ സാധരണമായ ഇന്ത്യയില്‍ നരോദ പാട്യ കൂട്ടക്കൊല അതിന്റെ ആസൂത്രണ സ്വഭാവം കൊണ്ടും തീവ്രത കൊണ്ടും അസാധാരണമാണ്. 2002 ഫെബ്രുവരി 28ന് അഹമ്മദാബാദിന് സമീപം നരോദ പാട്യയില്‍ നടന്ന അക്രമത്തിന് അര്‍ദ്ധ സൈനിക സ്വഭാവമുണ്ടായിരുന്നു. കെട്ടിടങ്ങള്‍ തകര്‍ക്കാനായി പാചക വാതക സിലിണ്ടറുകള്‍ സ്ഫോടക വസ്തുക്കളായി ഉപയോഗിക്കപ്പെട്ടു. കൊല്ലപ്പെടുന്നതിന് മുമ്പ് പെണ്‍കുട്ടികളും സ്ത്രീകളും കൂട്ടബലാത്സംഗത്തിന് ഇരയായി. ഒരു കുട്ടിയുടെ വായില്‍ പെട്രോള്‍ ഒഴിച്ച ശേഷം തീകൊളുത്തിയതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് ഒരു ദൃക്സാക്ഷിയെ ഉദ്ദരിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. 

പോലീസിന്റെ ഇടപെടലുകളൊന്നും ഇല്ലാതിരുന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്ന് നടത്താൻ ആള്‍ക്കൂട്ടത്തിന് സാധിച്ചു. അക്രമണ സമയത്തെ ഭരണ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടി 2022ലെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് നേടുന്നതിനായി അവിശ്വസനീയമാം വിധം ആ ഭീകരമായ ആക്രമണത്തിന്റെ ഓര്‍മ്മകള്‍ പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ഇത്തരം ഭീകരമായ കൊലപാതകങ്ങളില്‍ ഖേദിക്കുന്നതിന് പകരം കുറ്റവാളികളിലൊരാളായ മനോക് കുക്രാനിയുടെ മകളെ എംഎല്‍എ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിക്കുകയാണ് പാര്‍ട്ടി ചെയ്തത്. 

ഒരു മുസ്ലിം സ്ത്രീയെ ജീവനോടെ കത്തിച്ച ആള്‍ക്കൂട്ടത്തില്‍ കുക്രാനിയും ഉണ്ടായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ആദ്യമായി ഒരു സ്ത്രീയെ കൂട്ടബലാത്സംഗം നടത്തുകയും ജീവനോടെ കത്തിക്കുകയും ചെയ്ത ആള്‍ക്കൂട്ടത്തില്‍ അയാളും ഭാഗമായിരുന്നു. മകളുടെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ ഫലമായി ശിക്ഷിക്കപ്പെട്ട കൊലയാളി ഇപ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായിരിക്കുകയാണെന്ന് എൻഡ‍ി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അത് മാത്രമല്ല. ഗുജറാത്ത് കലാപത്തിനിടെ മറ്റൊരു കൂട്ടക്കൊല നടത്തിയവരെ “ബ്രാഹ്മണര്‍ എല്ലാം നല്ലവര്‍ എന്ന് വിശേഷിപ്പിച്ച സികെ റൗള്‍ജിയെ ബിജെപി എംഎല്‍എ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശം ചെയ്യുകയും ചെയ്തു. ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് കൊലയാളികളെയും ബലാത്സംഗ കേസ് പ്രതികളെയും ജയിലില്‍ നിന്ന് മോചിപ്പിക്കാൻ തീരുമാനമെടുത്ത കമ്മിറ്റിയില്‍ റൗള്‍ജിയും അംഗമായിരുന്നു. റൗള്‍ജി പുകഴ്ത്തിയ ആളുകള്‍ ഒരു ശിശുവിനെ നിലത്തടിച്ച് കൊന്നത് ഉള്‍പ്പെടെ 14 മുസ്ലിങ്ങളുടെ കൊലപാതകത്തിനും കൂട്ടബലാത്സംഗങ്ങള്‍ക്കും ഉത്തരവാദികളായവരാണ്. അക്രമികള്‍ക്കെതിരെ ഇപ്പോഴും നിയമപോരാട്ടം നടത്തുന്ന ബില്‍ക്കിസ് ബാനു ഈ ക്രൂരമായ ആക്രമണം നേരിടുകയും അതിജീവിക്കുകയും ചെയ്തവരില്‍ ഒരാളാണ്. 

വര്‍ഗീയ രാഷ്ട്രീയം

2002ലെ ക്രൂരമായ ഈ ആക്രമണങ്ങളെ ബിജെപി ഇപ്പോള്‍ പിന്തുണയ്ക്കുന്നത് വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ധ്രുവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വ്യക്തമാണ്. 2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും കലാപം ചര്‍ച്ചയായെങ്കിലും ഭരണകക്ഷിയായ ബിജെപിയെ 50 ശതമാനം വോട്ട് വിഹിതം നല്‍കി വിജയിപ്പിക്കുകയാണ് ഗുജറാത്തി വോട്ടര്‍മാര്‍ ചെയ്തത്. 

അക്കാലത്ത് കലാപ വിരുദ്ധ വികാരം സൃഷ്ടിക്കാൻ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും ഗുജറാത്തി വോട്ടര്‍മാര്‍ അതിന് എതിര് നില്‍ക്കുകയായിരുന്നു. കലാപത്തിന് ശേഷം ഹിന്ദുത്വയുടെ തീക്ഷ്ണമായ വക്താവ് എന്ന നിലയില്‍ പ്രതിച്ഛായ ഉയര്‍ന്ന മോദി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തുകയും ചെയ്തു. 2002ലെ തെരഞ്ഞെടുപ്പ് പ്രചരണത്തെക്കാള്‍ ദൗര്‍ഭാഗ്യകരമാണ് 2022ലും ഗുജറാത്ത് കലാപത്തെ ഇപ്പോള്‍ ഇന്ത്യയിലെ പ്രബല രാഷ്ട്രീയ പാര്‍ട്ടി ഉപയോഗിക്കുന്നത്. 2002ലെ കലാപത്തിലെ പ്രതികളെ ബിജെപി ന്യായീകരിക്കുന്നത് ഭൂരിപക്ഷ വികാരം അനുകൂലമാക്കുമെന്ന് മാത്രമല്ല, തെരഞ്ഞെടുപ്പ് വര്‍ഗ്ഗീയ മത്സരമാകുന്നത് തടയാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമങ്ങള്‍ ബിജെപിക്ക് ഭൂരിപക്ഷത്തിന്റെയും പിന്തുണയോടെ എളുപ്പവിജയത്തിന് കാരണമാകുകയും ചെയ്യും.

നിഴല്‍ തെരഞ്ഞെടുപ്പ്

നിസ്സഹായരായ ന്യൂനപക്ഷത്തെ കബളിപ്പിക്കുന്ന പ്രക്രിയയായി തെരഞ്ഞെടുപ്പ് മാറുമ്പോള്‍ ഗുജറാത്തിലെ മുസ്ലിങ്ങള്‍ മാത്രമല്ല അനുഭവിക്കേണ്ടി വരുന്നത്. ഗുജറാത്ത് ഗുരുതരമായി വികസന പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പശ്ചിമബംഗാള്‍ പോലെ താരതമ്യേന ദരിദ്ര സംസ്ഥാനങ്ങളേക്കാളും ഇവിടുത്തെ കുട്ടികള്‍ പോഷകാഹാര കുറവ് നേരിടുന്നുണ്ട്. ഒരേ ജനസംഖ്യയാണെങ്കിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ഗുജറാത്തിനേക്കാള്‍ നാല് മടങ്ങ് അധികം കിടക്കകളുണ്ട്. 

2002ലെ കലാപത്തെ ബിജെപി അംഗീകരിക്കുന്നത് രണ്ട് ഫലങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ആശങ്കപ്പെടുന്നത്. തങ്ങള്‍ ആഗ്രഹിക്കുന്ന സുരക്ഷയ്ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ സ്ഥാനമില്ലെന്ന ചിന്ത 20 കോടിയിലേറെ വരുന്ന ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന് ഉണ്ടാകുമെന്നതാണ് അതില്‍ ആദ്യത്തേത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള തന്ത്രമായി വര്‍ഗ്ഗീയ വിദ്വേഷം മാറുമ്പോള്‍ ഗുജറാത്തിലെ വികസന പ്രശ്നങ്ങള്‍ക്ക് രാഷ്ട്രീയ നേതാക്കള്‍ യാതൊരു ഗൗരവവും നല്‍കില്ലെന്നതാണ് മറ്റൊരു പ്രശ്നം.

(അവലംബം: scroll.in)

Eng­lish Sum­mery: bjp who sup­ports the 2002 riot is dan­ger for the country
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.