20 April 2024, Saturday

Related news

April 11, 2023
March 18, 2023
March 15, 2023
March 15, 2023
March 14, 2023
March 9, 2023
March 8, 2023
March 5, 2023

”ഉറങ്ങിയത് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം”: മാലിന്യക്കൂമ്പാരത്തിലെ തീയണച്ചതിനെക്കുറിച്ച് ഓഫീസര്‍ കെ എന്‍ സതീശന്‍

രമ്യ മേനോന്‍
കൊച്ചി
March 14, 2023 10:51 am

എളുപ്പമായിരുന്നില്ല ഒട്ടും. രണ്ടാം തീയതി തുടങ്ങിയ ജോലികള്‍, തീയണഞ്ഞതിനുശേഷവും തുടരുകയാണ് തൃക്കാക്കരയിലെ ഫയര്‍ഫോഴ്സ് സംഘത്തിലെ ജീവനക്കാര്‍. സ്റ്റേഷന്‍ ഓഫീസറായ സൂപ്പര്‍ വൈസര്‍ ആയി പ്രവര്‍ത്തിച്ച കെ എന്‍ സതീശനാണ് സംഘത്തിന് നേതൃത്വം നല്‍കിയതും എല്ലാ പ്രവര്‍ത്തികളെയും ഏകോപിപ്പിച്ചതും.

12 ദിവസം നിരന്തരമായി നീണ്ട ജോലി അവസാനിക്കണമെങ്കില്‍ അതിനു പിന്നിലെ പേപ്പര്‍ വര്‍ക്കുകള്‍ കൂടി ചെയ്തുതീര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.
‘അങ്ങനെ ഉറങ്ങാനുള്ള സമയമൊന്നും കിട്ടില്ല. മാലിന്യവുമായി ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഷിഫ്റ്റ് കൃത്യമായി അനുവദിച്ചും വിശ്രമിക്കാന്‍ സമയം നല്‍കിയുമാണ് തീയണയ്ക്കല്‍ വിജയത്തിലേക്ക് എത്തിച്ചത്. നിലവില്‍ തീ പൂര്‍ണമായി ശമിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

കേരള ഫയര്‍ & റെസ്ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ട്മെന്റ് സേനാംഗങ്ങൾ ഫയര്‍ഫോഴ്സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്സ്, സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ എന്നിവരുവും ബ്രഹ്മപുരം തീയണയ്ക്കലില്‍ പങ്കാളികളായിരുന്നു.
ഇന്ത്യൻ നേവി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, ബി.പി.സി.എല്‍, സിയാല്‍, പെട്രോനെറ്റ് എല്‍.എന്‍.ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരും ജീവനക്കാര്‍ക്ക് ഒപ്പം സര്‍വ്വ സന്നാഹങ്ങളോടുകൂടിയുമുണ്ടായിരുന്നു.

തീ അണഞ്ഞെങ്കിലും ജാഗ്രതയോടെ നിരീക്ഷണം തുടരും.അഗ്നി രക്ഷാ സേനയുടെ മാർഗനിർദേശങ്ങളനുസരിച്ച് പ്രവർത്തിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. കാവൽക്കാർ, കാമറകൾ തുടങ്ങിയ സംവിധാനങ്ങളും പ്രവർത്തനക്ഷമമായിരിക്കും. ഒപ്പം അന്തരീക്ഷവായുവും മെച്ചപ്പെടുന്നുണ്ടെങ്കിലും നിരന്തരമായുള്ള നിരീക്ഷണവും തുടരുന്നതാണ്.

’ ആറ് മണിയ്ക്ക് ജോലി ആരംഭിച്ചാല്‍ ഒന്നൊന്നരയാകും ജോലി ഒന്ന് ഒതുങ്ങാന്‍. പിന്നീട് അടുത്തുള്ള തൃക്കാക്കര സ്റ്റേഷനില്‍ പോയി കുളിച്ച്, ഒന്ന് ചെറുതായി മയങ്ങി വീണ്ടും ആറ് മണിയോടെ ഇവിടെയെത്തും. തീയണഞ്ഞാലും ജോലി കഴിയില്ല. ഇതെല്ലാം റെക്കോഡിക്കലായി സൂക്ഷിക്കുന്നതുള്‍പ്പെടെയുള്ള ജോലികളുണ്ട്. ഉടനെ വീട്ടില്‍ പോകാന്‍ പറ്റില്ല ‘, സൂപ്പര്‍ വൈസര്‍ ഓഫീസര്‍ സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തീയണയ്ക്കാന്‍ സഹായിക്കുന്നതിന് ഒരുപാടുപേരെത്തി. ജനങ്ങള്‍ അല്‍പ്പംകൂടി ശ്രദ്ധിച്ചാല്‍ ഇനിയും ഇതുപോലെയുള്ള സാഹചര്യം ഒഴിവാക്കാനാകും. പരിസ്ഥിതി പ്രവര്‍ത്തകനായ മഹേഷ് എത്തിയതും സഹായതമായെന്നും അദ്ദേഹം പറയുന്നു.

അതേസമയം തീയണയ്ക്കലില്‍ പങ്കാളികളായ വനിതാ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര സൗകര്യങ്ങളുണ്ടായിരുന്നില്ലെന്നും ഓഫീസര്‍ വ്യക്തമാക്കി. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. 

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.