കേരളാ വാട്ടർ അതോറിറ്റി പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ ജോൺ കോശിയെകരാറുകാരനിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു.
കരാറുകാരനായ മനോഹരന്റെ പരാതിയില്‍ വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ടായ കെ ഇ ബൈജുവിന്റെ മേൽനോട്ടത്തിൽ തിരുവനന്തപുരം വിജിലൻസ് യൂണിറ്റ് അശോകകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘമാണ് എന്‍ജിനീയറെ അറസ്റ്റ് ചെയ്തത്. വെള്ളയമ്പലത്തുള്ള പിഎച്ച് ഡിവിഷൻ ഓഫീസിൽ വച്ച് ഇന്നലെ രാവിലെ 12.30 മണിയോടെ കരാറുകാരനിൽ നിന്നും 25000 രൂപ കൈക്കൂലി വാങ്ങവേയാണ് ജോൺ കോശി അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിമുമ്പാകെ ഹാജരാക്കും.
വാട്ടർ അതോറിറ്റിയുടെ തിരുവനന്തപുരം പി എച്ച് നോർത്ത് ഡിവിഷൻ കീഴിൽ അമൃത് പദ്ധതി 2017–2018ലെ പദ്ധതി പ്രകാരം ശ്രീകാര്യത്തിനടുത്തുള്ള ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന വർക്കുകളും അനുബന്ധ വർക്കുകളും പൂർത്തീകരിച്ച ശേഷം കരാറുകാരന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിൽ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസാക്കി നല്‍കിയില്ല. ബിൽ മാറിത്തരണമെന്ന് കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എന്‍ജിനീയർ ജോൺ കോശിയെ മുമ്പ് നേരിട്ട് കണ്ട് പല പ്രാവശ്യം അപേക്ഷിച്ചിരുന്നു. എന്നാൽ ബിൽ പാസാക്കുന്നതിന് 10,000രൂപ കൈക്കൂലി വേണമെന്ന് ജോൺ കോശി ആവശ്യപ്പെടുകയുണ്ടായി. അത് കൊടുക്കാൻ മനോഹരൻ തയ്യാറാകാതെ വന്നപ്പോൾ ഈ വർക്ക് ബിൽ പതിനാറ് മാസത്തോളം എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിൽ വച്ച് താമസപ്പിച്ചു.
തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനെ തുടർന്ന് പതിനഞ്ച് ദിവസത്തിനകം ബിൽ തുക മാറിക്കൊടുക്കുവാൻ ഹൈക്കോടതി ഉത്തരവായി. എന്നിട്ടും ബിൽ മാറിക്കൊടുക്കാത്തതിനാൽ പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതിനു ശേഷമാണ് ബിൽ മാറി കൊടുക്കുന്നതിനുള്ള നടപടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശി സ്വീകരിച്ചത്. തുടർന്ന് 40 ലക്ഷം രൂപയുടെ ചെക്ക് മാറിക്കൊടുത്തു. എന്നാൽ മുഴുവൻ തുകയും മാറി കിട്ടാത്തതിനാൽ കരാറുകാരനായ മനോഹരൻ എക്സിക്യൂട്ടീവ് എന്‍ജിനീയറെ സമീപിച്ചപ്പോൾ 45,000രൂപ കൂടി ജോൺ കോശി കൈക്കൂലി ആവശ്യപ്പെട്ടു. മുഴുവൻ തുകയും മാറിയശേഷം കാണാമെന്ന് മനോഹരൻ ഉറപ്പ് നൽകിയതിനെ തുടർന്ന് മുഴുവൻ തുകയും കരാറുകാരന് മാറി കൊടുക്കുകയും ചെയ്തു. എന്നാല്‍ ഉറപ്പ് നൽകിയ തുക ഇതുവരെ കിട്ടിയില്ലെന്നും എത്രയും വേഗം തുക തരണമെന്നും കരാറുകാരനോട് ജോണ്‍കോശി ആവശ്യപ്പെടുകയായിരുന്നു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പി അശോക കുമാര്‍, ഇൻസ്പെക്ടർമാരായ പ്രമോദ്കൃഷ്ണൻ, ശ്രീ. അനിൽകുമാർ എസ്ഐമാരായ അജിത്ത് കുമാർ, സുരേഷ് കുമാർ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.
English Summary:Bribery: Water Authority executive engineer arrested
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.