16 April 2024, Tuesday

മാസമുറ സമയത്ത് മരുന്ന് കഴിക്കാമോ? ഡോക്ടര്‍ പറയുന്നു…

ഡോ. ലക്ഷ്മി അമ്മാള്‍ 
January 9, 2023 6:37 pm

സ്ത്രീകള്‍ക്ക് മാസാമാസം കൃത്യമായും വരുന്ന ആര്‍ത്തവം അഥവാ മാസമുറ അവളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെ ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ ആര്‍ത്തവ മുറയില്‍ വരുന്ന വ്യതിയാനങ്ങള്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന അവയവങ്ങളുടെയോ അതിന്റെ പ്രവര്‍ത്തനങ്ങളുടെയോ അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. തീര്‍ച്ചയായും അതുകൊണ്ടു തന്നെ ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കേണ്ടതുണ്ട്. ഓരോ പ്രായത്തിലും മാസമുറയില്‍ വരുന്ന വ്യത്യാസങ്ങള്‍ക്ക് പല അര്‍ത്ഥങ്ങളാണ് ഉള്ളത്.

നമുക്ക് കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ കാര്യം ഒന്നു പരിശോധിക്കാം. പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം ആരംഭിക്കുന്നത് സാധാരണ ഗതിയില്‍ 10 വയസ്സിനും 15 വയസ്സിനും ഇടയ്ക്കാണ്. ഈ ആര്‍ത്തവ ആരംഭം പ്രത്യുല്‍പാദനപരമായി പെണ്‍കുട്ടികളുടെ ജീവിതത്തിലെ ഒരു നാഴിക കല്ലാണ് എന്നു തന്നെ പറയാം. അതുകൊണ്ടാണെന്നു തോന്നുന്നു തികച്ചും ശാരീരികമായ ഈ ഒരു പ്രക്രിയയെ ഇപ്പോഴും നമ്മള്‍ കൊണ്ടാടുന്നത്. മെച്ചപ്പട്ട വിദ്യാഭ്യാസ നിരക്ക് പുലര്‍ത്തുന്ന കേരളക്കാരുടെ ഇടയില്‍ ഈ ആഘോഷങ്ങള്‍ വലുതായിട്ടില്ല എങ്കിലും തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു വിവാഹത്തിനു സമമായ രീതിയിലാണ് ഈ ആര്‍ത്തവ ആരംഭം അവര്‍ കൊണ്ടാടുന്നത്.

10 വയസ്സിനു മുമ്പ് ആര്‍ത്തവം തുടങ്ങുകയാണെങ്കിലും 15 വയസ്സിനു ശേഷം ആര്‍ത്തവം വന്നിട്ടില്ലെങ്കിലും നാം അതിനു പ്രാധാന്യം കൊടുക്കേണ്ടതാണ്. പല പെണ്‍കുട്ടികള്‍ക്കും 10 വയസ്സിനു മുമ്പ് ആര്‍ത്തവം വരുന്നതായിട്ട് നമ്മള്‍ കാണുന്നു. മെച്ചപ്പെട്ട ജീവിത സാഹചര്യവും വ്യായാമക്കുറവും കൊണ്ട് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ചെറു പ്രായത്തില്‍ തന്നെ അമിതമായ ശരീരഭാരം വയ്ക്കുന്നതായാണ് നാം കാണുന്നത്. അങ്ങനെ ശരീര പുഷ്ടി വളരെ കൂടുതലായി വരുമ്പോള്‍ അവര്‍ക്ക് ആര്‍ത്തവം നേരത്തേ വരാം, എന്നിരുന്നാലും 10 വയസ്സിനു മുമ്പ് വരുമ്പോള്‍ ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അഭിപ്രായം തേടുന്നത് നല്ലതാണ്. 15 വയസ്സിനു ശേഷവും മാസക്കുളി വന്നില്ലെങ്കിലും അതുപോലെത്തന്നെ ഗൗനിക്കേണ്ടതാണ്.

തലച്ചോറിലെ ഹൈപ്പോതലാമസ്, പിറ്റിയൂട്ടറി എന്നീ ഗ്രന്ഥികളും, അണ്ഡാശയം ഗര്‍ഭാശയം തുടങ്ങിയ പ്രത്യുല്‍പാദന അവയവങ്ങളും ഏകോപിതമായി പ്രവര്‍ത്തിക്കുമ്പോഴാണ് മാസമുറ ഒരു സ്ത്രീയ്ക്ക് വരുന്നത്. അതുകൊണ്ടു തന്നെ കൗമാര പ്രായക്കാരില്‍ ആര്‍ത്തവം തുടങ്ങുന്ന സമയം കുറച്ച്് അപാകതകള്‍ കാണാറുണ്ട്.

ഒരു ശരിയായ ആര്‍ത്തവ ക്രമം എന്താണെന്ന് നമ്മുക്ക് അറിഞ്ഞിരിക്കാം..

സാധാരണ ഗതിയില്‍ ഒരു സ്ത്രീയ്ക്ക് മാസമുറ വരുന്നത് കൃത്യമായ ദിവസങ്ങളിലാണ്. പലര്‍ക്കും ഇതൊരു രണ്ടു ദിവസം മുന്നോട്ടോ പിന്നോട്ടോ പോയെന്നു വരാം. അങ്ങനെ നോക്കുകയാണെങ്കില്‍ 28 ദിവസം തുടങ്ങി 32 ദിവസത്തിനകം മാസമുറ വന്നിരിക്കണം. ശാസ്്ത്രീയമായി പറയുകയാണെങ്കില്‍ 24 തുടങ്ങി 38 ദിവസത്തിനകം കൃത്യമായി വരുന്ന മാസമുറയെ നമ്മുക്ക് സാധാരണ ആര്‍ത്തവ ക്രമത്തില്‍ പെടുത്താവുന്നതാണ്്. രക്തസ്രാവം 5 ദിവസം തുടങ്ങി 8 ദിവസം വരെ നീണ്ടു നില്‍ക്കാം. അതില്‍ 5 ദിവസം കഴിഞ്ഞ് രക്തസ്രാവം വളരെ കുറയുന്നതായിട്ടാണ് നമ്മള്‍ കാണുന്നത്. ഒരു ദിവസം 3 പാഡ് വരെ സാധാരണ ഗതിയില്‍ ഉപയോഗിക്കാം. കട്ട കട്ടയായി പോകുന്നത് ആര്‍ത്തവ സമയത്തുള്ള അമിത രക്തസ്രാവത്തെയാണ് കാണിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ അടിവയറിലും നടുവിനും കാലിലും വേദന അനുഭവപ്പെടുന്നത് സാധാരണമാണ്.

കൗമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് എന്തു തരത്തിലുള്ള പ്രശ്‌നങ്ങളാണ് നാം പ്രതീക്ഷിക്കുന്നത്, കാണുന്നത്, അത് എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത് എന്നും നോക്കാം.

ഒരു സ്ത്രീയ്ക്ക് ആര്‍ത്തവ ചക്രം തുടങ്ങുന്നതിനും അത് ക്രമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനും പല അവയവങ്ങളുടെയും ഒരു ഏകോപിത പ്രവര്‍ത്തനം അത്യാവശ്യമാണ്. തലച്ചോറിലെ ഹൈപ്പോതലാമസ് പിറ്റിയൂട്ടറി ഗ്രന്ഥി, അണ്ഡാശയം, ഗര്‍ഭപാത്രം, ഇവയെല്ലാം തന്നെ കൃത്യമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ ആര്‍ത്തവ ചക്രം തുടങ്ങുകയുള്ളു. അങ്ങനെ ഒരു പെണ്‍കുട്ടിക്ക് മാസമുറ ആരംഭിച്ചു കഴിഞ്ഞാല്‍ അത് മുന്നോട്ടു കൊണ്ടു പോകുന്നതിനും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കണം.

സാധാരണ ഒരു പെണ്‍കുട്ടി വളര്‍ന്നു വലുതാകുന്ന ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ (അതായത് ആര്‍ത്തവം തുടങ്ങിയിട്ടുള്ള ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍) പിറ്റിയൂട്ടറി ഗ്രന്ഥിയും ഹൈപ്പോതലാമസും പൂര്‍ണ്ണമായും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടാവുകയില്ല. അപ്പോ ആദ്യമേ ഒരു മാസമുറ വന്നാലും പിന്നീട് ഇവയില്‍ നിന്നും വരുന്ന ഹോര്‍മോണുകളുടെ ഉത്തേജനം വഴിയാണ് തുടര്‍ന്നുള്ള മാസമുറ മുന്നോട്ടു പോകുന്നത്. അപ്പോള്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയിട്ടില്ലാ എന്നുണ്ടെങ്കില്‍ അവിടെ നിന്നുമുള്ള ഹോര്‍മോണ്‍ ചിലപ്പോള്‍ കുറഞ്ഞ അളവില്‍ വരും, അല്ലെങ്കില്‍ ചിലപ്പോള്‍ ധ്രുതഗതിയില്‍ വരും, അങ്ങനെ അപാകതകള്‍ ഉണ്ടാകാം. അങ്ങനെ വരുമ്പോള്‍ ഒരു മാസം മാസക്കുളി വന്നു കഴിഞ്ഞാല്‍ ചിലപ്പോള്‍ മാസങ്ങളോളം ചിലപ്പോള്‍ മാസക്കുളി കണ്ടു എന്നു വരില്ല. മാസമുറ 45 — 60 ദിവസം വരെ വൈകി ആയിരിക്കും വരുന്നത്. ഇത്തരത്തില്‍ വൈകി വരുമ്പോഴുണ്ടാകുന്ന രക്തസ്രാവം ചിലപ്പോള്‍ വളരെ കൂടുതല്‍ ആയിരിക്കാം, അല്ലെങ്കില്‍ സാധാരണ ഗതിയിലോ താരതമ്യേന കുറവോ ആയിരിക്കാം. ക്രമം തെറ്റി വരുന്ന മാസമുറയില്‍ രക്തസ്രാവം കൂടുതലല്ലാ എന്നുണ്ടെങ്കില്‍ അതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. പക്ഷേ ചില പെണ്‍കുട്ടികള്‍ക്ക് നിയന്ത്രിക്കാനാകാത്ത വിധം രക്തസ്രാവം ഉണ്ടായെന്നിരിക്കാം. അങ്ങനെ വരികയാണെങ്കില്‍ അവര്‍ക്ക് രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച വരാനുള്ള സാദ്ധ്യതയുണ്ട്. വളരുന്ന കുട്ടികളില്‍ വിളര്‍ച്ച വന്നു കഴിഞ്ഞാല്‍ അത് പലവിധ ശാരീരിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പഠിത്തത്തില്‍ ഉല്‍സാഹമില്ലായ്മ, എപ്പോഴും ഉറങ്ങണം എന്ന് തോന്നിക്കൊണ്ടിരിക്കുക, ദേഷ്യം വരിക, ചില ആഹാര സാധനങ്ങളോട് അമിതമായ ഇഷ്ടം കാണിക്കുക, ഓടുമ്പോഴോ പടി കയറുമ്പോഴോ പെട്ടെന്ന് കിതയ്ക്കുക, ശ്വാസം മുട്ട് വരിക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതൊക്കെ കണ്ടിരുന്നാലും ചിലപ്പോള്‍ രക്ഷിതാക്കള്‍ക്ക് ഇത് വിളര്‍ച്ചയുടെ ലക്ഷണങ്ങളാണെന്ന് മനസ്സിലായെന്ന് വരില്ല.

ഇത്തരം അവസ്ഥയില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കാണണം. അമിതമായി രക്തസ്രാവം പോകുന്നത് തടയാനും വിളര്‍ച്ച മാറ്റുവാനുമുള്ള മരുന്നുകള്‍ ഗൈനക്കോളജിസ്റ്റിന് നിര്‍ദ്ദേശിക്കാന്‍ സാധിക്കും. മാത്രവുമല്ല വളരെ വിരളമായി വരുന്ന അണ്ഡാശയത്തിലെ ചില മുഴകളോ അല്ലെങ്കില്‍ ഗര്‍ഭാശയത്തിനു അകത്തു വരുന്ന ചില കുഴപ്പങ്ങളോ കണ്ടുപിടിക്കാന്‍ ഒരു സ്‌കാന്‍ ചെയ്യുകയും വിളര്‍ച്ച എത്രത്തോളം ഉണ്ടെന്ന് കണ്ടുപിടിക്കുന്നതിനു വേണ്ടിയുള്ള ടെസ്റ്റുകള്‍ ചെയ്യുവാനും ഗൈനക്കോളജിസ്റ്റിന് നിര്‍ദ്ദേശിക്കാന്‍ സാധിക്കും.

ആര്‍ത്തവ ചക്രം തുടങ്ങി കഴിഞ്ഞ് ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷങ്ങളില്‍ വരുന്ന മേല്‍പ്പറഞ്ഞ ആര്‍ത്തവ ക്രമക്കേടുകള്‍ ശാരീരിക വളര്‍ച്ചയുടെ ഭാഗമായി വരുന്നതാണ്. അതുകൊണ്ട് മാതാപിതാക്കളോ കുട്ടികളോ വ്യാകുലപ്പെടേണ്ടതില്ല. രക്തസ്രാവം കൂടുതല്‍ ആണെങ്കില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.

ആര്‍ത്തവ സമയത്ത് കൗമാരക്കാരില്‍ കാണുന്ന മറ്റൊരു പ്രശ്‌നം വയറുവേദനയാണ്. ഈ വയറുവേദന മാസമുറ തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് തുടങ്ങുകയും ആദ്യത്തെ ഒരു ദിവസം ഏതാനും മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും. ഈ വേദനയുടെ കാഠിന്യം പല കുട്ടികളിലും വ്യത്യസ്തമാണ്. എന്നിരുന്നാലും ഭൂരിഭാഗം പേര്‍ക്കും മരുന്നുകള്‍ ഒന്നും കഴിക്കാതെ തന്നെ ഈ വയറുവേദന മാറുന്നതായിട്ടാണ് കാണുന്നത്. വയറിനോ നടുവിനോ ചൂടു കൊടുക്കുകയും വയര്‍ അമര്‍ത്തി പിടിച്ച് കമഴ്ന്ന് കിടക്കുകയും ഒക്കെ ചെയ്യുന്നതു വഴി കുട്ടികള്‍ തന്നെ ഇതിനൊരു പരിഹാര മാര്‍ഗ്ഗം കണ്ടുപിടിക്കാറാണ് പതിവ്. വളരെ ചെറിയ ശതമാനം കുട്ടികളില്‍ ഈ വയറുവേദന അതികാഠിന്യമുള്ളതായിട്ട് കണ്ടു വരുന്നു. വളരെ കഠിനമായ വയറുവേദന, കാലുവേദന, നടുവുവേദന ചിലപ്പോള്‍ ഇതിന്റെ കൂട്ടത്തില്‍ തലകറക്കവും ഛര്‍ദ്ദിയും കണ്ടു വരുന്നു. ഇങ്ങനെ മാസമുറ സസമയത്ത് വയറുവേദന അതിതീവ്രമാണെങ്കില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് മറ്റു ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല് എന്ന് ഉറപ്പിച്ചതിനു ശേഷം തുടര്‍ന്നുള്ള മാസക്കുളിയുടെ വേദന വരാന്‍ തുടങ്ങുമ്പോള്‍ തന്നെ കഴിക്കാനുള്ള ഒന്നോ രണ്ടോ വേദനസംഹാരി ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു തരും.

പക്ഷേ ഡോക്ടര്‍മാര്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ നിര്‍ദ്ദേശിച്ചാല്‍ പോലും അത് കഴിക്കുന്നതിനോട് മാതാപിതാക്കള്‍ക്ക് ഒരു വിയോജിപ്പ് കണ്ടു വരുന്നുണ്ട്. ഇത്തരം മരുന്നുകള്‍ ഭാവിയില്‍ കുട്ടികളുടെ പ്രത്യുല്‍പാദന ശേഷിയെ പ്രതികൂലമായി ബാധിക്കും എന്നുള്ള മിഥ്യാധാരണ നിലനില്‍ക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ തെറ്റിധാരണ അവര്‍ വളര്‍ന്നു വരുന്ന പുതുതലമുറയിലേയ്ക്ക് അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും കുട്ടികള്‍ക്ക് സ്‌കൂളില്‍ പോലും പോകാന്‍ സാധിക്കാതെ വേദനയും സഹിച്ച് വീട്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ് നമ്മള്‍ കാണുന്നത്. അതിന്റെ ആവശ്യമില്ല. മാസമുറ സമയത്ത് ഒരു വേദനസംഹാരി കഴിച്ചു എന്ന് പറഞ്ഞ് അവരുടെ പ്രത്യുല്‍പാദനപരമായ ആരോഗ്യത്തെ ഒരു വിധേനയും ബാധിക്കുകയില്ല. ശാരീരികമായ വളര്‍ച്ചയുടെ ഭാഗമായി വരുന്ന ക്രമക്കേടുകളല്ലാതെ വളരെ വിരളമായി മറ്റു കാരണങ്ങളും ഉണ്ടാകാം. രക്തം കട്ടപിടിക്കാനുള്ള താമസം, മറ്റു ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ, തൈറോഡിന്റെ പ്രശ്‌നങ്ങള്‍, പോളിസിസ്റ്റിക് ഓവറി, ഗര്‍ഭപാത്രത്തിനകത്തു ഉണ്ടാകുന്ന മുഴകള്‍ ഒക്കെ ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാക്കുന്നവയാണ്.

പക്ഷേ ഇതിനൊക്കെ പ്രത്യേകമായ ലക്ഷണങ്ങളുണ്ട്. ഒരു ഡോക്ടറെ കണ്ടു കഴിയുമ്പോള്‍ അത് അവര്‍ക്ക് മനസ്സിലാകും. കൗമാര പ്രായത്തില്‍ രക്തസ്രാവം കൂടുതല്‍ ആണെങ്കില്‍ തീര്‍ച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ കണ്ട് അതിനുള്ള പ്രതിവിധി തേടേണ്ടതാണ്.

ഡോ. ലക്ഷ്മി അമ്മാള്‍
കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.