24 March 2025, Monday
KSFE Galaxy Chits Banner 2

ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കെന്ന ട്രൂഡോയുടെ ആരോപണം തള്ളി കാനഡ കമ്മീഷന്‍ റിപ്പോര്‍ട്ട്

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2025 4:26 pm

ഹര്‍ദ്ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം തള്ളി കാനഡ കമ്മീഷന്‍ റിപ്പോര്‍ട്ട്. 2023 ജൂണില്‍ ബ്രിട്ടീഷ് കൊളംബിയയില്‍ നടന്ന നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നും അതിന്റെ തെളിവുകള്‍ കാനഡയുടെ പക്കലുണ്ടെന്നും ട്രൂഡോ പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ കാനഡ പ്രസ്താവന നിഷേധിക്കുകയും ചെയ്തിരുന്നു.

123 പേജുള്ള കാനഡ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. ഹര്‍ദ്ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് സംശയിക്കുന്നതിനെക്കുറിച്ച് യാതൊരു തെളിവും ഇല്ലെന്ന് കാനഡ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കൊലപാതകം ഉൾപ്പെടെ കാനഡയിലെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളുമായി ഇന്ത്യൻ സർക്കാരിനെയോ, , ഉന്നത ഉദ്യോഗസ്ഥരെയോ ബന്ധിപ്പിക്കുന്ന തെളിവുകളില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യൻ സർക്കാരിനുവേണ്ടി ചില ഏജന്റുമാര്‍ പ്രവര്‍ത്തിച്ചതായി വിശ്വസനീയമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ഉണ്ടെന്ന് ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെ തുടർന്ന് ഇന്ത്യ‑കാനഡ നയതന്ത്ര ബന്ധം മോശമായിരുന്നു.

ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും രാഷ്‌ട്രീയ പ്രേരിതവും അസംബന്ധവുമാണെന്നാണ് അന്നേ ഇന്ത്യ പ്രതികരിച്ചിരുന്നു.ഖലിസ്ഥാൻ പ്രസ്ഥാനം ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടെങ്കിലും കാനഡയിലെ സിഖ് പ്രവാസികള്‍ക്കിടയിൽ വലിയ പിന്തുണയാണുള്ളത്. ഭീകരനായി ഇന്ത്യ പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജാർ 2023 ജൂൺ 18നാണ് വെടിയേറ്റ് മരിച്ചത്. കാനഡയിലെ ഖലിസ്ഥാൻ പ്രസ്ഥാനത്തെ പിന്തുണക്കുന്നവരോട് ട്രൂഡോയുടെ സർക്കാർ മൃദുസമീപനമാണ് കാണിക്കുന്നതെന്ന് ഇന്ത്യ ആവർത്തിച്ച് വിമര്‍ശന രൂപേണ പറഞ്ഞിട്ടുണ്ട്.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നയതന്ത്ര ബന്ധം പ്രതികൂലമായ സാഹചര്യത്തിൽ ആറ് ഇന്ത്യൻ നയതന്ത്രജ്ഞരെയും കോൺസുലർ ഉദ്യോഗസ്ഥരെയും കാനഡയിൽ നിന്ന് പുറത്താക്കിയിരുന്നു. തുടർന്ന് ഇന്ത്യയും ആറ് കനേഡിയൻ നയതന്ത്രജ്ഞരെ പുറത്താക്കിയിരുന്നു. മാത്രവുമല്ല കാനഡയുടെ തെരഞ്ഞെടുപ്പിലടക്കം അന്തർ ദേശിയ സർക്കാരുകൾ ഇടപെടുന്നുവെന്നും കാനഡ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങള്‍ ശക്തമായി നിരസിച്ച ഇന്ത്യ, കാനഡയാണ് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരം ഇടപെടുന്നതെന്ന് തിരിച്ചടിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.