റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് പണമടയ്ക്കാതെയുള്ള അടിയന്തര ചികിത്സ ഉറപ്പാക്കുന്ന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീം കോടതി. പദ്ധതി നടപ്പാക്കാന്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് സുപ്രീം കോടതി കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഈ മാസം അഞ്ചുമുതല്‍ പദ്ധതി പ്രാബല്യത്തില്‍ വന്നതായി കേന്ദ്രം വിജ്ഞാപനമിറക്കിയിരുന്നു. ഓഗസ്റ്റ് അവസാനത്തോടെ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും പദ്ധതിയിലൂടെ ചികിത്സ ലഭിച്ചവരുടെ വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്വല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ച് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്ര വിജ്ഞാപനമനുസരിച്ച് വാഹനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്ക് രാജ്യത്തെവിടെയും പണമടയ്ക്കാതെ 1.5 ലക്ഷം രൂപ വരെയാണ് സൗജന്യ ചികിത്സ ലഭിക്കുന്നത്. പദ്ധതി നിലവിൽ വന്നുവെന്നു പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ല. മാർഗ നിർദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്ത ആശുപത്രികളിലാണ് പദ്ധതിയുടെ പൂർണ സേവനം ലഭിക്കുക. അപകടം സംഭവിച്ച ദിവസം മുതൽ ഏഴ് ദിവസത്തേക്കോ അല്ലെങ്കിൽ പരമാവധി ഒന്നര ലക്ഷം രൂപ വരെയോ ഉള്ള ചികിത്സയാണ് സൗജന്യം. മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവർക്ക് അപകടനില തരണം ചെയ്യുന്നതു വരെയുള്ള ചികിത്സയുടെ ചെലവ് സൗജന്യമായി ലഭിക്കും. ആശുപത്രികൾക്ക് ഈ തുക ക്ലെയിം ചെയ്യാൻ പ്രത്യേക പോർട്ടലും സജ്ജീകരിക്കും. 2024 ഓഗസ്റ്റിൽ പ്രഖ്യാപിച്ചിട്ടും പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വരുന്നതിനെതിരെ സുപ്രീം കോടതി വിമർശനമുന്നയിച്ചതോടെയാണ് കേന്ദ്രം ഗസറ്റ് വിജ്ഞാപനമിറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.