ജാതി സെന്‍സസ് സംബന്ധിച്ച് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ കത്ത് അയച്ചു. ദേശീയ തലത്തിലെ ജാതി സെൻസസിനായി തെലങ്കാന മാതൃകയിലുള്ള ജാതി സർവേ പിന്തുടരണമെന്ന് മോഡി സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ സംവരണത്തിനുള്ള 50 ശതമാനം പരിധി നീക്കം ചെയ്യണമെന്നും ഖാർഗെ തന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങൾക്ക് സംവരണം നൽകുന്ന ആർട്ടിക്കിൾ 15(5) ഉടൻ നടപ്പിലാക്കണമെന്നും മോദിയോട് ആവശ്യമുന്നയിച്ചു.
നമ്മുടെ സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും, അരികുവൽക്കരിക്കപ്പെട്ടവർക്കും അവരുടെ അവകാശങ്ങൾ നൽകുന്ന ജാതി സെൻസസ് പോലുള്ള ഏതൊരു പ്രക്രിയയും നടത്തുന്നത് ഒരു തരത്തിലും ഭിന്നിപ്പിക്കലായി കണക്കാക്കാനാവില്ല, കണക്കാക്കരുത് മല്ലികാർജുൻ ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.പഹൽഗാമിൽ അടുത്തിടെ നടന്ന ഭീരുത്വം നിറഞ്ഞ ഭീകരാക്രമണങ്ങൾക്ക് ശേഷം നമ്മൾ ചെയ്‌തതുപോലെ, നമ്മുടെ മഹത്തായ രാഷ്ട്രവും നമ്മുടെ വിശാലഹൃദയരായ ജനങ്ങളും ആവശ്യമുള്ളപ്പോഴെല്ലാം ഒന്നിച്ചു രംഗത്തിറങ്ങിയിട്ടുണ്ട് ഖാര്‍ഗെ സൂചിപ്പിച്ചു അന്തിമ ജാതി സെൻസസിൽ ഒന്നും മറച്ചുവെക്കരുതെന്നും ഓരോ ജാതിയുടെയും സാമൂഹിക‑സാമ്പത്തിക വിവരം പൊതുസഞ്ചയത്തിൽ വയ്ക്കണമെന്നും ഖാർഗെ സർക്കാരിനോട് ആവശ്യപ്പെട്ടു. ഭരണഘടന ഭേദഗതി ചെയ്‌തുകൊണ്ട് സംവരണത്തിന്റെ 50 ശതമാനം എന്ന പരിധി നീക്കം ചെയ്യുന്നതിനുള്ള പാർട്ടിയുടെ നിലപാട് അദ്ദേഹം ആവർത്തിച്ചു.
ചോദ്യാവലിയുടെ രൂപകൽപ്പനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കവേ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ തെലങ്കാന മാതൃകയെ ആശ്രയിക്കണമെന്നാണ് ഖാർഗെ പറയുന്നത്. ചോദ്യാവലി അന്തിമമാക്കുന്നതിന് സ്വീകരിച്ച ശാസ്ത്രീയമായ രീതിയും, ചോദിച്ച ചോദ്യങ്ങളുടെ അന്തിമ സെറ്റും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ നിർദ്ദേശം.ഒരോ ജാതിയുടെയും പൂർണമായ സാമൂഹിക‑സാമ്പത്തിക വിവരങ്ങൾ ലഭ്യമാക്കുന്നതിനും ഭരണഘടനാപരമായി സാധ്യമായ അവകാശങ്ങൾ നൽകുന്നതിനും ഒരു സെൻസസ് മുതൽ മറ്റൊന്നിലേക്കുള്ള സാമൂഹിക‑സാമ്പത്തിക പുരോഗതി അളക്കുന്നതിനും ഒടുവിൽ പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടിലെ ഒന്നും മറച്ചുവെക്കരുത് ഖാർഗെ നിലപാട് വ്യക്തമാക്കി.
സാമൂഹിക നീതിയെ കുറിച്ച് ഉന്നയിച്ചതിന് പ്രധാനമന്ത്രിയും സഹപ്രവർത്തകരും കോൺഗ്രസിനെ എങ്ങനെ ആക്രമിച്ചുവെന്ന് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഖാർഗെ തന്റെ കത്ത് ആരംഭിച്ചത്. നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പ്രതിജ്ഞയെടുത്തതുപോലെ സാമൂഹികവും സാമ്പത്തികവുമായ നീതിയും പദവിയുടെയും അവസരത്തിന്റെയും തുല്യതയും ഉറപ്പാക്കാൻ ജാതി സെൻസസ് അത്യവശ്യമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു.അടുത്തിടെയാണ് രാജ്യത്ത് ജാതി സെൻസസ് വീണ്ടും നടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. അടുത്ത സെൻസസിന്റെ ഭാഗമായിരിക്കും ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പ് എന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചത്. സ്വാതന്ത്ര്യസമരകാലത്ത് ഉപേക്ഷിക്കപ്പെട്ടആശയമായിരുന്നു ഇത്. രാജ്യത്ത് സാമൂഹിക‑സാമ്പത്തിക, രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ ശേഷിയുള്ള തീരുമാനം കൂടിയാണിത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര മന്ത്രിസഭാ സമിതിയിൽ എടുത്ത തീരുമാനത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുപോലെ സ്വാഗതം ചെയ്‌തു. പത്ത് വർഷം കൂടുമ്പോൾ രാജ്യത്ത് നടത്തി വന്നിരുന്ന സെൻസസ് നിലവിൽ നാല് വർഷത്തോളം വൈകിയ സാഹചര്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.