രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനും പ്രധാനമന്ത്രിയുടെ അസം സന്ദർശനം സുഗമമാക്കാനും ദേശീയ പൗരത്വ രജിസ്റ്റർ (എൻആർസി) സംബന്ധിച്ച് പാർലമെന്റിനെ കബളിപ്പിച്ച് കേന്ദ്രം. ദേശീയ ജനസംഖ്യാ രജിസ്റ്ററിലും കേന്ദ്രസർക്കാർ നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. എൻആർസി രാജ്യമൊട്ടാകെ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. എൻആർസി രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് വിവിധ വേദികളിലും പാർലിമെന്റ് പ്രസംഗങ്ങൾക്കിടയിലും ആവർത്തിച്ച അമിത് ഷായുടെയും മോഡിയുടെയും നിലപാടുകൾക്ക് വിരുദ്ധമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഇപ്പോഴത്തെ മറുപടി.
വിഷയത്തിൽ ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കുന്നത് ഇതാദ്യമായാണ്. ദേശീയ തലത്തിൽ മതധ്രൂവീകരണം നടപ്പാക്കുന്നതിനുള്ള ത്രിശൂലമായാണ് ദേശീയ പൗരത്വ ഭേദഗതി നിയമം (സിഎഎ), ദേശീയ പൗരത്വ പട്ടിക (എൻആർസി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) എന്നിവയെ ബിജെപി നേതാക്കൾ ഉപയോഗിക്കുന്നത്. രാജ്യവ്യാപക എൻആർസി ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും കൂടിയായിരുന്നു. ഇവ നടപ്പാക്കുമെന്ന് ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് റാലികളിലും ആവർത്തിക്കുന്നുണ്ട്. ഇതിനിടെയാണ് ഈമാസം ഏഴിന് പ്രധാനമന്ത്രി നരേന്ദ്രമോഡി അസം സന്ദർശിക്കുമ്പോൾ ഉണ്ടാകാനിടയുള്ള പ്രതിഷേധം തണുപ്പിക്കാൻ പാർലമെന്റിനെ കബളിപ്പിക്കുന്ന മറുപടി ആഭ്യന്തര വകുപ്പിൽ നിന്നുണ്ടായിരിക്കുന്നത്. രണ്ടുതവണ അസമിലേക്കുള്ള പ്രധാനമന്ത്രിയുടെ യാത്ര പ്രതിഷേധം ഭയന്ന് മാറ്റിവച്ചിരുന്നു. സിഎഎ പാസായതിനുശേഷമുള്ള മൂന്നാമത്തെ അസം യാത്രാ പരിപാടിയാണ് വെള്ളിയാഴ്ചയിലേത്.
you may also like this video;
രാജ്യവ്യാപകമായി പൗരൻമാരുടെ രജിസ്റ്റർ തയാറാക്കാൻ സർക്കാർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. എൻആർസി നടപ്പാക്കുന്നതിനെക്കുറിച്ചും അത് ജനങ്ങൾക്ക് എങ്ങനെ അധിക ബാധ്യതയാകുമെന്നതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുന്നില്ലെന്നും ആഭ്യന്തരമന്ത്രാലയം മറുപടിയിൽ വ്യക്തമാക്കുന്നു. നിലവിൽ എൻആർസി അസമിൽ മാത്രമാണ് നടപ്പാക്കിയതെന്നും അതുകൊണ്ടു മറ്റു ചോദ്യങ്ങൾക്കു പ്രസക്തിയില്ലെന്നും ചന്ദൻ സിംഗ്, നാമേശ്വർ റാവു എന്നിവർക്ക് നൽകിയ മറുപടിയിലുണ്ട്. അതേസമയം ദേശീയ ജനസംഖ്യാ രജിസ്റ്റർ പുതുക്കുന്നതിനായി ജനങ്ങളിൽനിന്ന് ഒരു രേഖയും ആവശ്യപ്പെടില്ലെന്നാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ ഇന്നലെ വ്യക്തമാക്കിയത്. എൻപിആർ പുതുക്കുന്നതിന് ആധാർ നമ്പർ നൽകണമെന്നത് നിർബന്ധമല്ലെന്നും നിത്യാനന്ദ റായ് ലോക്സഭയിൽ പറഞ്ഞു.
ഓരോ കുടുംബവും വ്യക്തികളും അവരുടെ അറിവിന് അനുസരിച്ചുള്ള വിവരങ്ങളാണ് എൻപിആറിനായി നൽകേണ്ടത്. ഇതിനായി രേഖകൾ ഒന്നും ആവശ്യപ്പെടില്ലെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ രണ്ടു മാസമായി സിഎഎ, എൻആർസി എന്നിവയ്ക്കെതിരേ നടക്കുന്ന ശക്തമായ പ്രതിഷേധം തണുപ്പിക്കാനാണ് സർക്കാർ ഇപ്പോഴത്തെ നീക്കത്തിലൂടെ ശ്രമിക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ ശീതകാല സമ്മേളനത്തിലാണ് മോഡി സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രത്യേകിച്ചും സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് തുടരുന്നത്. പ്രതിഷേധക്കാർക്കുനേരെയുണ്ടായ പൊലീസ് വെടിവയ്പ്പിൽ 23 പേരാണ് കൊല്ലപ്പെട്ടത്.
you may also like this video;