ഗ്രീന്‍ സോണില്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അന്തിമരൂപം നൽകി കേന്ദ്ര സര്‍ക്കാര്‍. പ്രഖ്യാപനം ഉടനുണ്ടായേക്കും. രാജ്യത്ത് കോവിഡ് ബാധിതരുടെ സംഖ്യ അധികരിക്കുമ്പോഴും മറ്റ് വികസിത രാജ്യങ്ങളെപോലെ മരണ നിരക്കില്‍ കാര്യമായ വര്‍ധനവ് ഉണ്ടാകാത്തതും രോഗമുക്തി നേടുന്നവരുടെ സംഖ്യയിലെ പുരോഗതിയും വിലയിരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. മെയ് മൂന്നുവരെയുള്ള ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി പാലിക്കണമെന്നും നാലു മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മന്ത്രിതല സമിതിയുടെ വിലയിരുത്തലുകളും ഉദ്യോഗസ്ഥ തലത്തില്‍ നിയോഗിച്ച ഉന്നതാധികാര സമിതികളുടെ കണക്കുകളും റിപ്പോര്‍ട്ടുകളും പരിഗണിച്ചാണ് ലോക്ഡൗണ്‍ ഇളവുകള്‍ക്ക് കേന്ദ്രം അന്തിമ രൂപം നല്‍കിയത്.
ലോക്ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനൊപ്പം രോഗപരിശോധനയുടെ എണ്ണം പ്രതിദിനം ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തി രോഗവ്യാപന മേഖലകളെ കണ്ടെത്തി ത്വരിത ഗതിയില്‍ പ്രതിരോധം സൃഷ്ടിച്ചാകും കോവിഡ് പ്രതിരോധ നടപടികള്‍ക്കൊപ്പം ലോക്ഡൗണ്‍ ഇളവുകളും കേന്ദ്രം അനുവദിക്കുക. അതേസമയം റെഡ്‌സോണില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ആരോഗ്യ മന്ത്രാലയത്തിന്റെ എല്ലാ മുന്‍ കരുതലുകളും പാലിച്ചാകും ലോക്ഡൗണ്‍ ഇളവുകള്‍. മാസ്‌കുകള്‍ എല്ലാവരും ധരിക്കണമെന്ന് പ്രധാനമന്ത്രിതന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. സാമൂഹിക അകലമാണ് രോഗത്തെ ചെറുക്കാനുള്ള പോംവഴിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍ ഇന്നലെയും ആവര്‍ത്തിച്ചു. വ്യക്തി സുരക്ഷയ്ക്കും സാമൂഹിക അകലത്തിനും ഊന്നല്‍ നല്‍കുന്ന ലോക്ഡൗണ്‍ ഇളവുകളാകും കേന്ദ്രം പ്രഖ്യാപിക്കുക.
ലോക്ഡൗണ്‍ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകും. സ്വന്തം നാട്ടിലേക്കു മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഉപജീവന മാര്‍ഗ്ഗം സൃഷ്ടിച്ചു നല്‍കേണ്ടത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ ബാധ്യതയും ചുമതലയുമാകും. ഇതെല്ലാം കണക്കിലെടുത്താകും സര്‍ക്കാര്‍ പ്രഖ്യാപനം. വിവിധ മേഖലകളില്‍ വിവിധ തലങ്ങളില്‍ നടത്തിയ ആലോചനാ യോഗത്തിനു ശേഷമാണ് സര്‍ക്കാര്‍ ലോക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തത്.
ENGLISH SUMMARY: central govt gave permission for lock down reduction
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.