കോവിഡ് മഹാമാരി മൂലം മന്ദീഭവിച്ചിരുന്ന കേന്ദ്ര ഉടമസ്ഥതയിലുള്ള ആറു സ്ഥാപനങ്ങളുടെ ഓഹരിവില്പനയ്ക്കായുള്ള നടപടികൾ ഊർജിതമായി. ഈ വർഷാവസാനത്തോടെ നടക്കാനിരിക്കുന്ന എൽഐസിയുടെ വില്പനയ്ക്കു പുറമെയാണിത്.
എയർ ഇന്ത്യ, ബിപിസി എൽ, ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ബെമൽ, പവൻ ഹന്‍സ് ലിമിറ്റഡ്, നീലാചൽ ഇസ്പാത് നിഗം ലിമിറ്റഡ് എന്നിവയാണ് സ്വകാര്യവത്കരണത്തിനായി നിതി ആയോഗ് നടപടികൾ ഊർജിതമാക്കിയ പട്ടികയിലുള്ള കമ്പനികൾ. ഇതിൽ എയർ ഇന്ത്യ ഒഴിച്ചാൽ ബാക്കി അഞ്ചും ലാഭത്തിൽ പ്രവർത്തിക്കുന്നവയാണ്. തന്ത്രപ്രധാനമായ മേഖലകളുടെ മൂല്യനിർണ്ണയം ഇതിനകം നിതി ആയോഗ് നടത്തിക്കഴിഞ്ഞു. അതിന്റെ വിശദ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.
2021–22‑ൽ എൽഐസിയുടെയും പുതുതായി ലിസ്റ്റ് ചെയ്തിട്ടുള്ളവയുടേയുമടക്കം ഓഹരിവില്പനയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ആക്സിസ് ബാങ്ക്, എൻഎംഡിസി, ഹഡ്കോ എന്നിവയിലെ സർക്കാർ ഓഹരികൾ വിറ്റഴിച്ചതിലൂടെ ഇതുവരെ 8368 കോടി രൂപ മാത്രം സമാഹരിക്കാനേ കഴിഞ്ഞിട്ടുള്ളു. ഇതിനു പുറമേ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്ന് ഈ സാമ്പത്തിക വർഷം 50, 000 കോടി രൂപ ലാഭവിഹിതമായി പിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
1.75 ലക്ഷം കോടി ക്കായുള്ള വില്പനയിൽ പൊതുമേഖലയിലെ ഏറ്റവും വലിയ ഇൻഷൂറൻസ് കമ്പനിയായ എൽഐസിയുടെ ഐപിഒ (പ്രാഥമിക ഓഹരിവില്പന) വഴി നല്ലൊരു ശതമാനം തുക നേടാനാകുമെന്നാണ് കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ. ഐപിഒക്കായി ഇൻവെസ്റ്റ്മെന്റ് ബാങ്കുകളിൽ നിന്നു താത്പര്യപത്രം ക്ഷണിച്ചപ്പോൾ 18 സ്ഥാപനങ്ങൾ രംഗത്തെത്തിയതാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം. താത്പര്യപത്രം സമർപ്പിച്ച 18ൽ 12 എണ്ണം ഇന്ത്യൻ സ്ഥാപനങ്ങളും ആറെണ്ണം ആഗോള ഭീമൻ ബാങ്കുകളുമാണ്.
English summary: central to sell public sector companies
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.