പൊതുമേഖലാ സ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വില്‍ക്കാനുള്ള നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തൊഴിലാളി സംഘടനകള്‍ പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്തെ ജനങ്ങള്‍, പ്രത്യേകിച്ച് എയര്‍ ഇന്ത്യയിലെ തൊഴിലാളികള്‍ ഈ നീക്കത്തിനെതിരാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സ്വത്തുക്കള്‍ വിറ്റഴിക്കുന്ന നടപടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നും എഐടിയുസി, ഐഎന്‍ടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, സേവ, എഐസിസിടിയു, എല്‍പിഎഫ്, യുടിയുസി എന്നീ തൊഴിലാളി സംഘടനകള്‍ കത്തില്‍ ആവശ്യപ്പെട്ടു.
നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്തുനിന്ന് ഇപ്പോഴുള്ള അതിഭീമമായ കടബാധ്യതയിലേക്ക് എയര്‍ ഇന്ത്യ എത്തിച്ചേര്‍ന്നതിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ തന്നെ നയങ്ങളും നടപടികളുമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. തുച്ഛവിലയ്ക്കാണ് ഈ വില്പന നടത്തുന്നതെന്ന് വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇത് സര്‍ക്കാരിന്റെ തെറ്റായ പ്രവൃത്തികളുടെ ഫലമായി ഉണ്ടായതാണന്ന കാര്യം മറച്ചുവയ്ക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമമെന്ന് ട്രേഡ് യൂണിയനുകള്‍ കുറ്റപ്പെടുത്തി. 141 എയര്‍ക്രാഫ്റ്റുകള്‍, വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികള്‍, ഇന്ത്യയിലേതും വിദേശത്തേതുമായ വിമാനത്താവളങ്ങളില്‍ 1800 അന്തര്‍ദേശീയ സ്ലോട്ടുകൾ, 4400 ആഭ്യന്തര സ്ലോട്ടുകൾ തുടങ്ങിയവയാണ് പുതിയ ഉടമകള്‍ക്ക് ഈ നീക്കത്തിലൂടെ ലഭ്യമാകുന്നത്. ഇതുവഴി വലിയ ലാഭമുണ്ടാക്കാനുള്ള അവസരങ്ങളും തുറന്നുകൊടുക്കപ്പെടുന്നതായി കത്തില്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിസ്താര, എയര്‍ ഏഷ്യ എന്നീ വിമാനകമ്പനികളോടൊപ്പം എയര്‍ ഇന്ത്യ കൂടി ലഭിക്കുന്നതോടെ ഇന്ത്യയുടെ വ്യോമയാന മേഖലയില്‍ സ്വകാര്യകമ്പനികള്‍ വിപണി നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടാകും.
വിദഗ്ധ പരിശീലനം ലഭിച്ചവരും പ്രവൃത്തി പരിചയമുള്ളവരുമായ 14,000ത്തിലധികം തൊഴിലാളികള്‍ക്കുമേല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്ന കാര്യവും ട്രേഡ് യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. ഇവരുടെ താല്പര്യങ്ങള്‍ പരിഗണിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.
കോവിഡ് ലോക്ഡൗണ്‍ കാലത്തുള്‍പ്പെടെ, രാജ്യത്തെ നിര്‍ണായകമായ പല സാഹചര്യങ്ങളിലും കഠിനപ്രയത്നം നടത്തിയവരാണ് ഈ തൊഴിലാളികളെന്നത് സര്‍ക്കാര്‍ വിസ്മരിക്കരുതെന്നും ട്രേഡ് യൂണിയനുകള്‍ ആവശ്യപ്പെട്ടു.
english summary;Central trade unions have written to the Prime Minister asking him to stop selling Air India to Tata
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.