ആശങ്കകൾക്ക് വിരാമമിട്ട് കപ്പൽ ആലപ്പുഴ ബീച്ചിലേക്ക് യാത്രയായി. 21 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് കൊമ്മാടി ബൈപ്പാസ് പരിസരത്ത് നിന്നും കപ്പൽ ലക്ഷ്യസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. നഗരത്തിൽ ഗതാഗതം നിയന്ത്രിച്ചും യാത്ര തടസ്സങ്ങൾ നീക്കിയും കപ്പലിന്റെ യാത്രയെ ആലപ്പുഴ നഗരം രാജകീയമാക്കി. നൂറുകണക്കിന് ആളുകളായിരുന്നു കരയിലൂടെയുള്ള പടക്കപ്പലിന്റെ യാത്രകാണാൻ റോഡിന് ഇരുവശത്തുമായി തടിച്ചു കൂടിയത്.
നാവികസേനയുടെ ഡീകമ്മീഷൻ ചെയ്ത പടക്കപ്പൽ ഇൻഫാക്ടി 81ന്റെ ആലപ്പുഴ ബീച്ച് ലക്ഷ്യമാക്കിയുള്ള യാത്ര ഇന്നലെ രാവിലെ ആറ് മണിക്കാണ് ആരംഭിച്ചത്. ശവക്കോട്ട പാലം ഉൾപ്പെടെ നഗരത്തിലെ പ്രധാന തിരക്കേറിയ ഭാഗങ്ങളിൽ ശക്തമായ ക്രമീകരണങ്ങളായിരുന്നു ഒരുക്കിയിരുന്നത്. കൊമ്മാടിയിൽ നിന്നും യാത്ര ആരംഭിച്ച കപ്പൽ ബൈപ്പാസിൽ നിന്നും ശവക്കോട്ടപാലം വഴി കോൺവെന്റ് സ്ക്വയറിൽ എത്തിച്ചേർന്നു.
തുടർന്ന് 11.30ഓടെ ബീച്ചിലേക്കുള്ള യാത്രയുടെ പ്രധാന തടസ്സമായ ലെവൽക്രോസിന് മുമ്പുള്ള കളക്ടറുടെ ഔദ്യോഗിക വസതിക്ക് സമീപത്തേക്ക് എത്തിക്കാൻ കഴിഞ്ഞു. പൊലീസ് ഗതാഗതം നിയന്ത്രിച്ചും കെഎസ്ഇബി ഉദ്യോഗസ്ഥർ വൈദ്യുതി ലൈൻ ഉയർത്തുക ഉൾപ്പെടെയുളള യാത്രാമാർഗ്ഗം ഒരുക്കിയും മറ്റു സർക്കാർ വകുപ്പുകൾ വിവിധ പ്രവർത്തികളുടെ ഭാഗമാവുകയും ചെയ്തതോടെ പ്രതിസന്ധികൾ കൂടാതെ നഗരത്തിലൂടെയുള്ള കപ്പൽ യാത്രയുടെ ആദ്യ കടമ്പ വിജയകരമായി. കപ്പൽ കളക്ടറുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചതിന് ശേഷം രണ്ടാംഘട്ടമായ ലെവൽക്രോസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
രാത്രി 10.30നും പുലർച്ചെ രണ്ടിനും ഇടയിലുള്ള സമയത്താണ് കപ്പലിന് ലെവൽക്രോസ് കടക്കാൻ റെയിൽവേ അനുമതി നൽകിയത്. അതിനായി റെയിൽ ഗതാഗതം നിയന്ത്രിച്ച് വൈദ്യുതി ലൈൻ റെയിൽ ഓഫ് ചെയ്ത് നൽകും. തുടർന്ന് ലവൽ ക്രോസ് പിന്നിട്ട് വിജയ്പാർക്കിന് മുന്നിലുള്ള റോഡിലൂടെ കടൽപ്പാലത്തിന് തെക്ക് ഭാഗത്ത് എത്തിക്കാനാണ് പദ്ധതി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.