ചെട്ട്യാലത്തൂര്‍ ഗ്രാമം.
സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ പണം ജോയിന്റ് അക്കൗണ്ടിലെത്തി രണ്ടര വര്‍ഷം കഴിഞ്ഞിട്ടും പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ 23 കുടുംബങ്ങള്‍ക്കു വനത്തിനു പുറത്തേക്കു താമസം മാറ്റാനായില്ല. വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ റേഞ്ചില്‍പ്പെട്ട ചെട്ട്യാലത്തൂരിലെ പട്ടികവര്‍ഗ കുടുംബങ്ങളുടെ പുനരധിവാസമാണ് അധികാരികളുടെ അനാസ്ഥമൂലം അനിശ്ചിതമായി നീളുന്നത്.
ചെട്ട്യാലത്തൂരില്‍ 41 പണിയ‑കാട്ടുനായ്ക്ക കുടുംബങ്ങളാണുള്ളത്. ഇതില്‍ 23 കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഫണ്ട് 2019 ജനുവരിയില്‍ ലഭ്യമായതാണ്. അസിസ്റ്റന്റ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, ഗുണഭോക്താവ് എന്നിവരുടെ സംയുക്ത ബാങ്ക് അക്കൗണ്ടുകളിലാണ് തുകയുള്ളത്. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഓരോ യോഗ്യതാകുടുംബത്തിനും കെവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെ 10 ലക്ഷം രൂപയാണ് നല്‍കുന്നത്.
ആകെ 140 യോഗ്യതാകുടുംബങ്ങളാണ് ചെട്ട്യാലത്തൂരില്‍. ഇതില്‍ മുഴുവന്‍ തുകയും ലഭിച്ച പട്ടികവര്‍ഗത്തിലെ മുള്ളുക്കുറുമ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ വനത്തിനു പുറത്തേക്കു താമസം മാറ്റിയിട്ടുണ്ട്. മുള്ളുക്കുറുമ കുടുംബങ്ങള്‍ക്കു സ്വന്തം അക്കൗണ്ടിലാണ് പണം ലഭ്യമാക്കിയത്. ധനം യഥാവിധം വിനിയോഗിക്കാന്‍ ശേഷിയില്ലാത്തവരെന്ന അധികാരികളുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പണിയ, കാട്ടുനായ്ക്ക കുടുംബങ്ങള്‍ക്കുള്ള ഫണ്ട് ജോയിന്റ് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത്. പണിയ, കാട്ടുനായ്ക്ക കുടുംബങ്ങളെ വനത്തിനു പുറത്തു ഭൂമി വാങ്ങി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്തം പദ്ധതി ജില്ലാതല നിര്‍വഹണ സമിതിക്കാണ്. ജില്ലാ കലക്ടറാണ് സമിതി ചെയര്‍മാന്‍. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് സെക്രട്ടറി. ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ നിര്‍വഹണ സമിതി വീഴ്ച വരുത്തുകയാണ്. പണിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ വനത്തിനു പുറത്തു കണ്ട് ഇഷ്ടപ്പെട്ടു ചൂണ്ടിക്കാട്ടുന്ന ഭൂമി വാങ്ങാന്‍പോലും ബന്ധപ്പെ്ട്ടവര്‍ തയാറാകുന്നില്ല. ചെട്ട്യാലത്തൂരിലുള്ളതില്‍ പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ 19 കുടുംബങ്ങള്‍ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്കു പുറത്താണ്. പുനരധിവാസത്തിനു സന്നദ്ധരല്ലാത്തവരാണ് ഇതില്‍ ഏതാനും കുടുംബങ്ങള്‍. പദ്ധതി ഗുണഭോക്താക്കളല്ലാത്ത ചെട്ടി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളും ചെട്ട്യാലത്തൂരിലുണ്ട്. ഏകദേശം 50 ഏക്കര്‍ ഭൂമിയാണ് ഈ കുടുംബങ്ങളുടെ കൈവശം. മാന്യമായ ഭൂവിലയും കുഴിക്കൂര്‍ ചമയങ്ങള്‍ക്കു നഷ്ടപരിഹാരവും ലഭിച്ചാലേ പുനരധിവാസത്തിനു സന്നദ്ധമാകൂ എന്ന നിലപാടിലാണ് ചെട്ടി കുടുംബങ്ങള്‍. അഞ്ചും പത്തും എക്കര്‍ പട്ടയഭൂമിയുള്ള കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരമുള്ള തുക കൈപ്പറ്റി താമസം മാറ്റുന്നതു കനത്ത നഷ്ടമാണ്.
സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പദ്ധതിയനുസരിച്ചു നടപ്പിലാക്കുന്നതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി. ഇതിനാവശ്യമായ പണം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് അനുവദിക്കുന്നത്. വന്യജീവി സങ്കേതത്തില്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ 14 വനഗ്രാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ളതാണ് ചെട്ട്യാലത്തൂര്‍. വന്യജീവി-മനുഷ്യ സംഘര്‍ഷത്തിനു കുപ്രസിദ്ധവുമാണ് നൂല്‍പ്പുഴ പഞ്ചായത്തില്‍പ്പെട്ട ഈ ഗ്രാമം. പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ ഒഴിഞ്ഞുപോകുമ്പോള്‍ 250 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പിനു ലഭിക്കുക. മുഴുവന്‍ കുടുംബങ്ങളും ഗ്രാമം വിട്ടാല്‍ 300 ഏക്കര്‍ കൃഷിഭൂമി വനഭൂമിയായി മാറും. സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട പണിയ, കാട്ടുനായ്ക്ക വിഭാഗങ്ങളിലെ കുടുംബങ്ങള്‍ക്കു പണം നേരിട്ടു ലഭ്യമാക്കണമെന്ന ആവശ്യവുമായി പട്ടികവര്‍ഗ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.