കണ്ണൂൂരിൽ ഒന്നരവയസുകാരൻ വിയാനെ കടൽ ഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയത് കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു. പിഞ്ചു കുഞ്ഞിനെ അതിക്രൂരമായി എറിഞ്ഞ് കൊല്പപെടുത്തിയിട്ടും ഒന്നുമറിയാത്തപോലെ അഭിനയിച്ച്, കുറ്റം ഭർത്താവിന്റെ തലയിൽ കെട്ടിവെക്കാൻ ശരണ്യ എന്ന അമ്മ കാണിച്ച ക്രിമിനൽ ബുദ്ധി ഫലം കണ്ടില്ല. ദൈവത്തിന്റെ കരങ്ങൾ സത്യം പുറത്തുകൊണ്ടുവന്നു. കാമുകനൊപ്പം ജീവിക്കണമെന്ന ശരണ്യയുടെ പദ്ധതിയാണ് കുഞ്ഞിനെ ഇല്ലാതാക്കാനുള്ള തീരുമാനത്തിനു പിന്നിൽ. ഒടുവിൽ ആ പദ്ധതി പാടെ തകിടം മറിഞ്ഞ് ശരണ്യയെ തന്നെ പ്രതിക്കൂട്ടിൽ കയറ്റിയിരിക്കുകയാണ്. ബന്ധുക്കളും നാട്ടുകാരും അടക്കം കുഞ്ഞിന്റെ അച്ഛൻ പ്രണവാണ് കൊലയാളി എന്ന നിഗമനത്തിലായിരുന്നു. ശരണ്യയെ ആരും സംശയിച്ചുമില്ല. എന്നാൽ ശരണ്യയെ ഫോറൻസിക് പരിശോധനയിലൂടെ കുടുക്കിയത് തയ്യിൽ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ടി ആർ സതീശൻറെ അന്വേഷണ മികവിലൂടെയാണ്.
സംഭവം നടന്ന് 48 മണിക്കൂറിനുള്ളിൽ തന്നെ അന്വേഷണ സംഘം പ്രതിയെ പിടികൂടി. ശാസ്ത്രീയ പരിശോധനയിലൂടെയും അന്വേഷണ മികവിലൂടെയും ഒന്നര വയസ്സുകാരന്റെ മരണത്തിൽ പിന്നിൽ സ്വന്തം മാതാവാണെന്ന സത്യം പൊലീസ് കണ്ടെത്തുകയായിരുന്നു. കണ്ണൂർ തയ്യിലിലെ കടൽക്കരയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയെന്ന വിവരത്തെ തുടർന്നാണ് സതീശൻ അടങ്ങുന്ന പൊലീസ് സംഘം സ്ഥലത്തെത്തിയത്. പ്രാഥമിക നിഗമനത്തിൽ തന്നെ സംഭവത്തിൽ ഒരു അസ്വഭാവികത തോന്നിയിരുന്നു. അതുകൊണ്ട് തന്നെ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന നാല് പേരെയാണ് ആദ്യം പൊലീസ് ചോദ്യം ചെയ്തത്. ഭർത്താവുമായി പിണങ്ങി കഴിയുന്ന ശരണ്യയെ മറ്റൊരു വിവാഹം കഴിപ്പിക്കാൻ കുഞ്ഞ് ബാധ്യതയാകുന്ന തോന്നലിൽ ശരണ്യയുടെ വീട്ടുകാർ തന്നെ കുഞ്ഞിനെ ഇല്ലാതാക്കിയതാവാം എന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്.
തുടർന്ന് നിരന്തരം വീട്ടുകാരെ ചോദ്യം ചെയ്തു. എന്നാൽ ആ സംശയങ്ങൾ മറ നീങ്ങിയത് ശരണ്യയെ ചോദ്യം ചെയ്തപ്പോൾ വന്ന ഒരു ഫോൺ കോളിൽ നിന്നാണ്. ചോദ്യം ചെയ്യലിനുടനീളം ഭർത്താവ് പ്രണവിനെ കുറ്റപെടുത്തി തന്നെയായിരുന്നു ശരണ്യയുടെ പ്രതികരണം. കുഞ്ഞിനെ കൊലപെടുത്തിയത് ഭർത്താവ് തന്നെയാണെന്ന് വരുത്തി തീർക്കാൻ ശരണ്യ ആവുന്നത്ര ശ്രമിച്ചു. ഇതിനിടിയിൽ ശരണ്യയുടെ ഫോണിലേക്ക് നിരന്തരം വന്ന കോളുകൾ പൊലീസ് നിരീക്ഷിച്ചു. ഏകദേശം 19 ഓളം മിസ്ഡ് കോളാണ് ശരണ്യയുടെ ഫോണിലേക്ക് വന്നത്. ഇതോടെ ഫോൺ അറ്റൻഡഡ് ചെയ്യാൻ പോലീസ് നിർദേശിക്കുകയായിരുന്നു. ഫോൺ സ്പീക്കറിലിട്ട് സംസാരിക്കാനും പോലീസ് ആവശ്യപ്പെട്ടു. നീ എവിടെയായിരുന്നുയെന്ന എതിർ വശത്തുള്ള ആളുടെ ചോദ്യത്തിന് പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ശരണ്യ ഫോൺ കട്ട് ചെയ്തു. എന്നാൽ ഫോണിൽ സംസാരിച്ചത് ആരാണെന്ന പൊലീസിന്റെ ചോദ്യത്തിന് തനിക്കറിയില്ലെന്ന മറുപടിയാണ് ശരണ്യ നൽകിയത്.
ഇതോടെ ശരണ്യയുടെ ഫോണിലെ സോഷ്യൽ മീഡിയ ചാറ്റുകൾ പൊലീസ് പരിശോധിക്കുകയായിരുന്നു. ഫോണിൽ സംസാരിച്ച വ്യക്തിയുമായി ശരണ്യയ്ക്ക് നല്ല അടുപ്പം ഉണ്ടായിരുന്നതായും നിരവധി തവണ മെസേജുകൾ അയച്ചതായും കണ്ടെത്തി. ചാറ്റിൽ നിന്നും ശരണ്യയുടെ കാമുകനാണ് ഫോൺ വിളിച്ചതെന്ന് പൊലീസ് മനസ്സിലാക്കി. തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യലിൽ ശരണ്യയ്ക്ക് പിടിച്ചു നിൽക്കാനായില്ല. തന്നെ ഇഷ്ടപ്പെടുന്ന ആളാണെന്നും വിവാഹം ചെയ്യാൻ പോകുവാണെന്നും ശരണ്യ പൊലീസിനോട് പറഞ്ഞു. ഇതോടെ കുരുക്ക് ശരണ്യയുടെ മേൽ തന്നെയായി.
ഇതിനിടയിൽ ഭർത്താവ് പ്രണവിനെയും പൊലീസ് ചോദ്യം ചെയ്തു. പാലുകൊടുക്കാനായി പുലർച്ചെയോടെ ശരണ്യ കുഞ്ഞിനെ എടുത്തുകൊണ്ടുപോകുന്നതാണ് കണ്ടതെന്നും പിന്നേറ്റ് രാവിലെ കുഞ്ഞിനെ കാണുന്നില്ലെയെന്ന ശരണ്യയുടെ നിലവിളി കേട്ടാണ് എഴുന്നേറ്റതെന്നും പ്രണവ് മൊഴി നൽകി. അതേസമയം രണ്ടുപേരെയും കസ്റ്റഡിയിൽ എടുത്തെങ്കിലും തെളിവുകളുടെ ആഭാവം വെല്ലുവിളിയായി. തുടർന്ന് കോടതിയിൽ നിന്നും അനുമതി തേടി ഫൊറൻസിക് പരിശോധന നടത്താൻ തീരുമാനിച്ചു. അന്ന് രാത്രി തന്നെ പ്രണവും ശരണ്യയും അന്നേ ദിവസം ഉപയോഗിച്ച വസ്ത്രങ്ങൾ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ ശരണ്യയുടെ വസ്ത്രത്തിൽ കടൽ വെള്ളത്തിന്റെയും ഉപ്പിന്റെയും അംശം കണ്ടെത്തുകയായിരുന്നു. അതോടെ കുഞ്ഞിന്റെ കൊലയാളി ശരണ്യ തന്നെയെന്ന് പൊലീസ് ഉറപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലിന്റെ ആദ്യമണിക്കൂറുകളിലൊന്നും സഹകരിക്കാതിരുന്ന ശരണ്യയ്ക്ക് പൊലീസ് പഴുതടച്ചു നടത്തിയ അന്വേഷണത്തിൽ കിട്ടിയ തെളിവുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കുറ്റം സമ്മതിക്കേണ്ടി വരികയായിരുന്നു.
English Summary; child death in kannur police investigation
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.