ജമ്മു — കശ്മീരിലെ കിഷ്ത്വാറിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുള്ള ഉൾപ്പെടെ മൂന്ന് ഭീകരരാണാ കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേർ പാക്കിസ്ഥാനി ഭീകരരാണെന്നാണ് റിപ്പോർട്ട്. കിഷ്ത്വാറിലെ ഛത്രു വന മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ഇന്റലിജൻസ് വിവരത്തെത്തുടർന്ന് ഏപ്രിൽ 9 മുതലാണ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചത്.
തിരച്ചിലിനിടെ ഭീകരർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു ഭീകരനെ വധിച്ചതായി സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോർപ്സ് അറിയിച്ചു. തുടർന്ന് രണ്ട് ഭീകരർ കൂടി കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകൾ ലഭ്യമായിട്ടില്ല.
കത്വയിലെ അതിർത്തി നുഴഞ്ഞുകടന്ന ഭീകരർക്കെതിരെയാണ് പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചത്. ഉദ്ദംപുരിൽ ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി സൈന്യം അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് ദോഡ ജില്ലയിലെ ഭാദേർവേ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 19 ദിവസത്തിനിടയിൽ കത്വ, ഉദ്ദംപുർ, കിഷ്‌ത്വാർ എന്നിവിടങ്ങളിൽ അഞ്ച് ഏറ്റുമുട്ടലാണുണ്ടായത്. ഇതിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. അതേസമയം, അഖ്‌നൂർ സെക്ടറിലെ കെരി ബട്ടൽ പ്രദേശത്തെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ സൈന്യം ഇന്നലെ രാത്രി വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചതായി റിപ്പോർട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.