പുരാവസ്തു തട്ടിപ്പിന് കൂട്ടുനിന്നവർ ആരായാലും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കേസില്‍ പ്രത്യേക സംഘം ഗൗരവമായി തന്നെ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണ സംഘത്തിനെതിരെ ഇതുവരെ ആരും ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തട്ടിപ്പിന് വിധേയരായവർ ഉണ്ടെങ്കിൽ പരാതി നൽകണം. മോന്‍സനുമായി ബന്ധപ്പെട്ടവരെയും അവര്‍ ബന്ധപ്പെടാനിടയുള്ള സാഹചര്യവും പരിശോധിക്കും.
പ്രമുഖ രാഷ്ട്രീയ നേതാവ് പണം കൈമാറുന്ന വേളയിൽ അവിടെ ഉണ്ടായിരുന്നുവെന്ന പരാതി ലഭിച്ചാൽ ഗൗരവമായി പരിശോധിക്കും. ഐടി വിദഗ്ധർ പങ്കെടുക്കുന്ന കൊക്കൂൺ സമ്മേളനത്തിൽ മോൻസൻ പങ്കെടുത്തതായി രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. മോൻസന്റെ പക്കൽ നിന്ന് കണ്ടെടുത്ത ശബരിമലയുമായി ബന്ധപ്പെട്ട ചെമ്പോല യഥാർത്ഥമാണെന്ന് സർക്കാർ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ ശേഷം ശക്തമായ നടപടി സ്വീകരിക്കും. കള്ളവിലാസങ്ങളുണ്ടാക്കി ചിലർ തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുൻ ഡിജിപി ലോക്നാഥ് ബെഹ്റ തട്ടിപ്പുകാരനായ മോൻസന്റെ വീട്ടിൽ പോകാനിടയായ സാഹചര്യം വ്യക്തമല്ല. സന്ദർശന ശേഷം മോൻസനെക്കുറിച്ച് അന്വേഷിക്കാൻ ഇന്റലിജൻസിനോട് മുൻ ഡിജിപി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ റിപ്പോർട്ട് കിട്ടിയ ശേഷമാണ് ഇഡി അന്വേഷണം അവശ്യപ്പെട്ടത്. വ്യാജ പുരാവസ്തുക്കളുമായി ബന്ധപ്പെട്ട അന്വേഷണം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ശ്രദ്ധയിൽപ്പെടുത്തി കേസന്വേഷിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. വീടിന് നൽകിയ സുരക്ഷ സ്വാഭാവികമായ നടപടിയാണെന്ന് പൊലീസ് മേധാവി വ്യക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരാവകാശ ധ്വംസനമുണ്ടാക്കുന്ന നിയമനിർമ്മാണമുണ്ടാകില്ല
പൗരാവകാശ ധ്വംസനമുണ്ടാകുന്ന ഒരു നിയമനിർമ്മാണവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതിയ നിയമത്തെപ്പറ്റി അഭിപ്രായം വന്നതില്‍ സര്‍ക്കാര്‍ നിലപാടെടുത്തിട്ടില്ല. അതിനെപ്പറ്റി പഠിക്കാനാണ് പരിശോധന നടക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിന് നിയമനിർമ്മാണം നടത്താൻ ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, നിയമവകുപ്പ് സെക്രട്ടറി, മുൻ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കെ കെ രവീന്ദ്രനാഥ് എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു. റിപ്പോർട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary : cm pinarayi vijayan on monson mavunkal case
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.