കൊല്ലം ഇളവൂരിൽ ഏഴു വയസ്സുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുന്നതിൽ പൊലീസ് നടത്തിയ അന്വേഷണം ശരിയായ ദിശയിലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയിൽ സമർപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വീടിനുള്ളിൽ കളിച്ചു കൊണ്ടിരുന്ന ദേവനന്ദയെ കാണാനില്ലെന്ന പരാതി ലഭിച്ചയുടൻ തന്നെ പൊലീസ് അടക്കമുള്ള എല്ലാ സർക്കാർ സംവിധാനങ്ങളും കുട്ടിയെ കണ്ടുപിടിക്കുന്നതിനു വേണ്ടി ഉറക്കമിളച്ചാണ് പ്രവർത്തിച്ചത്. കുഞ്ഞിനെ ജീവനോടെ കണ്ടെത്തുവാൻ എല്ലാ നിർദ്ദേശങ്ങളും അതിന് വേണ്ട മേൽനോട്ടവും വഹിച്ചു കൊണ്ടാണ് സർക്കാർ സംവിധാനങ്ങൾ പ്രവർത്തിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തെ തുടർന്ന് പല ഊഹാപോഹങ്ങളും അനുമാനങ്ങളും ഉണ്ടായി. എന്നാൽ, ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീങ്ങിയത്. ശാസ്ത്രീയമായ അന്വേഷണ വഴിയിൽ തന്നെയാണ് പൊലീസും നീങ്ങിയത്. ഒടുവിൽ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. മൃതദേഹം കണ്ടെടുത്ത സ്ഥലം നല്ല അടിയൊഴുക്കുള്ള പ്രദേശമാണ്. കനാൽ തുറന്നിരുന്നതിനാൽ നല്ല ശക്തിയിൽ ജല പ്രവാഹമുണ്ടായിരുന്നു.
കുട്ടിയുടെ മൃതദേഹം കണ്ടെടുത്ത സ്ഥലത്തു നിന്ന് പത്തുവർഷത്തിനുള്ളിൽ അഞ്ചു പേർ മരണപ്പെട്ടിട്ടുണ്ട്. അപായകരമായ പ്രദേശമാണ് ഇതെന്ന് ചൂണ്ടി കാണിക്കുന്നവയാണ് ഇതിന് മുൻപ് അവിടുന്ന് ലഭിച്ചിട്ടുള്ള മൃതദേഹങ്ങൾ. അവിടെ നിന്നുമാണ് വള്ളിക്കിടയിൽ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. പോലീസിന്റെ അന്വേഷണ വഴികൾ ശരിയായിരുന്നു എന്ന് തെളിയുന്നുണ്ട്.
കുട്ടിയെ കാണാതായ വിവരമറിഞ്ഞയുടൻ തന്നെ പൊലീസ്- ഫയർ സെക്യൂരിറ്റി വിഭാഗങ്ങൾ അന്വേഷണം കേന്ദ്രികരിച്ചത് ഇവിടെ തന്നെയാണ്. പൊലീസ് നായ ദേവനന്ദ ധരിച്ചിരുന്ന വസ്ത്രത്തിന്റെ മണം പിടിച്ച് നേരെ പോയതും വള്ളക്കടവിലേക്കു തന്നെയാണ്. അതിന്റെ വഴി അവിടെ അടഞ്ഞു. പിന്നീടുള്ള അന്വേഷണം അവിടം കേന്ദ്രികരിച്ചായിരുന്നു. കണ്ണനലൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത ഉടൻ തന്നെ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും റയിൽ അലർട്ടുകളിലേക്കും ജഗത്ര സന്ദേശങ്ങൾ അയച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും വിവരങ്ങൾ നൽകി. കുഞ്ഞിന്റെ ചിത്രങ്ങളും അടയാളങ്ങളും പ്രചരിപ്പിച്ചു. കേന്ദ്ര വെബ് പോർട്ടലായ ട്രാക്ക് ചൈൽഡിലും വിവരം നൽകി. 13 അംഗ അന്വേഷണ സംഘത്തെ രൂപികരിച്ചു. ഡോഗ് സ്‌ക്വഡ്, ഫിംഗർ പ്രിന്റ് എക്സ്പെർട്ട്, സയന്റിഫിക് എക്സ്പെർട്ട് എന്നിവരുടെ സേവങ്ങൾ ഉപയോഗിച്ചു.
ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് വിഭാഗത്തിലെ ഡോക്ടർമാരെ കൊണ്ട് പോസ്റ്റ്മോർട്ടം നടത്തി. മരണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലാബ് റിപ്പോർട്ട് വന്നതിന് ശേഷം അറിയിക്കാമെന്നും പറഞ്ഞിട്ടുണ്ട്. കുട്ടി ഏതെങ്കിലും തരത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന് അറിയുന്നതിനായി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒറ്റപ്പെട്ട നിലയിൽ കുട്ടികളെ കണ്ടാൽ ശ്രദ്ധിക്കണമെന്ന് പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അറിയിച്ചു. സർക്കാരും സഭയും കുടുംബത്തിനൊപ്പം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇനി ഇങ്ങനെയൊരു ദുരന്തം ഉണ്ടാവാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
ENGLISH SUMMARY: CM response about the enquiry of Devanadha’s death
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.