20 April 2024, Saturday

ക്ഷീര മേഖലയുടെ പുരോഗതിക്കായി സഹകരണ പ്രസ്ഥാനങ്ങൾ പൂർണ്ണ പിന്തുണ നൽകണം: മന്ത്രി ജി ആർ അനിൽ

ഡോ. വർഗീസ് കുര്യൻ സ്മാരക അവാർഡ് സമ്മാനിച്ചു
Janayugom Webdesk
കോഴിക്കോട്
September 19, 2022 9:15 pm

ക്ഷീര മേഖലയുടെ പുരോഗതിക്കായി സഹകരണ പ്രസ്ഥാനങ്ങൾ പൂർണ്ണ പിന്തുണ നൽകണമെന്ന് ഭക്ഷ്യ — സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. കാലിക്കറ്റ് സിറ്റി സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്ക് മികച്ച ക്ഷീരസംഘത്തിന് ഏർപ്പെടുത്തിയ ഒരു ലക്ഷം രൂപയുടെ ഡോ. വർഗീസ് കുര്യൻ സ്മാരക അവാർഡ് മാനന്തവാടി ക്ഷീരസംഘത്തിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കാർഷികോത്പദന, വിപണന രംഗത്ത് സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും സഹായമില്ലാതെ കർഷകർക്ക് പിടിച്ചു നിൽക്കാൻ പ്രയാസമാണ്. പാൽ, മുട്ട ഉത്പാദനത്തിൽ സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനാവുമെന്ന് മന്ത്രി പറഞ്ഞു. അരിയുടെ കാര്യത്തിൽ ആവശ്യമുള്ളതിന്റെ 20 ശതമാനം മാത്രമേ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുള്ളൂ. ഇത് എളുപ്പം വർദ്ധിപ്പിക്കാൻ പറ്റിയ സാഹചര്യമില്ല. എന്നാൽ ക്ഷീര മേഖലയുടെ കാര്യം അങ്ങനെയല്ല. പ്രതിമാസം ഏഴു ലക്ഷം ലിറ്റർ പാൽ അളക്കുന്ന മാനന്തവാടി സംഘത്തിലെ 1500 അംഗങ്ങൾ അഭിനന്ദനം അർഹിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
ബാങ്ക് ചെയർമാൻ ജി നാരായണൻ കുട്ടി അധ്യക്ഷനായി. സിപിഐ ദേശീയ കൗൺസിൽ അംഗം ടി വി ബാലൻ, സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ, എംവിആർ ക്യാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ, ബാങ്ക് ഡയറക്ടർമാരായ ഷെവലിയാർ സി ഇ ചാക്കുണ്ണി, പി എ ജയപ്രകാശ്, ടി എം വേലായുധൻ, ക്ഷീര വികസന വകുപ്പ് അസി. ഡയറക്ടർ എൻ ശ്രീകാന്തി, മാനന്തവാടി സംഘം പ്രസിഡന്റ് പി ടി ബിജു, ബാങ്ക് ജനറൽ മാനേജർ സാജു ജയിംസ് തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Sum­ma­ry: Co-oper­a­tive move­ments should give full sup­port to dairy sec­tor: Min­is­ter G R Anil

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.