19 April 2024, Friday

കയർ മേഘലയിലെ പ്രതിസന്ധി: മാർച്ചും ധർണ്ണയും നടത്തി

Janayugom Webdesk
വൈക്കം
November 9, 2022 4:03 pm

കയർ സഹകരണസംഘങ്ങളെ തകർച്ചയിലേക്ക് തള്ളിവിടുന്ന നയത്തിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ പ്രദീപ് ആവശ്യപ്പെട്ടു. കെസിഇസി നേതൃത്വത്തിൽ കയർസംഘം ജീവനക്കാർ വൈക്കം കയർ പ്രൊജക്ട് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കയർമേഖല ഇന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. കിന്റല് കണക്കിന് കയർ ഓരോ സംഘങ്ങളിലും കെട്ടിക്കിടക്കുകയാണ്. ഇവ സംഭരിക്കുന്നതിനോ സംഘങ്ങൾക്ക് കയറഇന്റെ വില നൽകുന്നതിനോ നടപടികൾ ഉണ്ടാവുന്നില്ല.

മാനേജീരിയൽ സബ്സിഡി എന്ന പേരിൽ സർക്കാർ നൽകിയിരുന്ന ആനുകൂല്യങ്ങൾ നിലച്ചിട്ട് വർഷങ്ങൾ പിന്നിടുകയാണ്. കയർസംഘങ്ങളിലെ ജീവനക്കാർക്ക് ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതായിട്ട് മാസങ്ങൾ കഴി‌ഞ്ഞു. ഈ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ തികഞ്ഞ അലംഭാവമാണ് പുലർത്തുന്നത്. ഈ നയം പിൻവലിക്കുന്നതുവരെ കയർസംഘങ്ങളുടെ പ്രവർത്തനം സുഗമമാക്കുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കുന്നത് വരെയും അതിശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യൂണിയൻ നേതൃത്വം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂണിയൻ പ്രസിഡന്റ് വാസന പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. കെ സി ഇ സി നേതാക്കളായ എം ജി ജയൻ, ആർ ബിജു, മനു സിദ്ധാർദ്ധൻ, എഐടിയുസി നേതാക്കളായ പി എസ് പുഷ്ക്കരൻ, ഡി ബാബു, സി കെ പ്രശോഭനൻ എന്നിവർ പ്രസംഗിച്ചു. മാർച്ചിനും ധർണ്ണയ്ക്കും യൂണിയൻ നേതാക്കളായ കെ പ്രിയമ്മ, സ്മിത സജി, സൗമ്യ, രഞ്ജിത്ത്, സോണിയ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.