ഏകീകൃത കുര്‍ബാനയെ ചൊല്ലി സംഘര്‍ഷം നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ അടച്ചിടാൻ തീരുമാനിച്ചു. പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു. പള്ളിയുടെ നിയന്ത്രണം ജില്ലാ ഭരണകൂടം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ശുപാര്‍ശ നല്‍കും. ഇതില്‍ തീരുമാനമുണ്ടാകും വരെ പള്ളി അടച്ചിടാനാണ് തീരുമാനം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് പോലീസിന്റെ തീരുാനം. രാവിലെ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമതപക്ഷം തടഞ്ഞിരുന്നു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുര്‍ബാന ചൊല്ലാതെ ആര്‍ച്ച് ബിഷപ്പ് മടങ്ങുകയും ചെയ്തു. അനുരഞ്ജനത്തിന് തയ്യാറാകാത്ത ഔദ്യോഗിക വിമത പക്ഷങ്ങള്‍ പ്രതിഷേധവുമായി ബസിലിക്കയ്ക്ക് മുന്നില്‍ നിലയുറപ്പിച്ച സാഹചര്യത്തിലാണ് പള്ളി അടച്ചിടാൻ പോലീസ് തീരുമാനിച്ചത്.
രാവിലെ ആറ് മണിക്കാണ് ഏകീകൃത ക്രമത്തിലുള്ള കുര്‍ബാന നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഔദ്യോഗിക‑വിമത പക്ഷത്തുള്ള വിശ്വാസികള്‍ മണിക്കൂറുകള്‍ക്ക് മുന്നേ എത്തിയിരുന്നു. ഏകീകൃത കുര്‍ബാന ചൊല്ലാൻ ബിഷപ്പിനെ അനുവദിക്കില്ലെന്ന നിലപാടെടുത്ത വിമതപക്ഷം ബസിലിക്ക അകത്തുനിന്ന് പൂട്ടി. ബിഷപ്പിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഒദ്യോഗികപക്ഷം റോഡില്‍ നിലയുറപ്പിച്ചു. കുര്‍ബാന അര്‍പ്പിക്കുന്നതിനായി അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് അഞ്ചേമുക്കാലിന് തന്നെയെത്തി. എന്നാല്‍ വിമതപക്ഷം തടഞ്ഞു. സംഘര്‍ഷമായതോടെ ആര്‍ച്ച് ബിഷപ്പ് തൊട്ടടുത്തുള്ള അതിരൂപത ആസ്ഥാനത്തേക്ക് പോകാൻ ശ്രമിച്ചു. ഇവിടുത്തെ ഗെയ്റ്റും വിമതപക്ഷം അടച്ചതോടെ കുര്‍ബാന അര്‍പ്പിക്കാതെ അദ്ദേഹം മടങ്ങഉകയും ചെയ്തു.
ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷത്തെ ഒരു വിഭാഗം അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ച് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു. ഇതോടെ പോലീസ് ആളുകളെ വിരട്ടിയോടിച്ചു. ബിഷപ്പ് മടങ്ങിയതോടെ വിമതപക്ഷം ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബാന അര്‍പ്പിച്ചു. അതോടെ ഔദ്യോഗികപക്ഷം ബസിലിക്കയുടെ ഗെയ്റ്റ് പുറത്തുനിന്നും പൂട്ടി. ഇതോടെ ബസിലിക്കയില്‍ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങ് മാറ്റേണ്ടിയും വന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് മണിക്കൂറുകളോളമാണ് ബ്രോഡ് വേയില്‍ ഗതാഗതം തടസ്സപ്പെട്ടത്.
English Summery: Conflict on Unified Mass: The St Mary’s Cathedral Basilica Closed, Under Police Control
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.