25 April 2024, Thursday

Related news

April 24, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 21, 2024
April 21, 2024
April 21, 2024
April 20, 2024
April 20, 2024

നവജ്യോത് സിദ്ദുവിന്‍റെ സമ്മര്‍ദ്ധം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നില്‍ ആവശ്യങ്ങള്‍

Janayugom Webdesk
September 30, 2021 3:52 pm

പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാകുന്നതിനിടയിലാണ് നവജ്യോത് സിദ്ദു സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിച്ചിരിക്കുന്നത്. അമരേന്ദര്‍ സിംഗിനെ മുഖ്യമന്ത്രി സ്ഥാനത്തു മാറ്റിയതിനു പിന്നാലെ പഞ്ചാബില്‍ മഞ്ഞുരുകുമെന്നയാരുന്നു പൊതു വിശ്വാസം. എന്നാല്‍ . സിദ്ധുവിന്‍റെ രാജിയോടെ കൂടുതല്‍ പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.സിദ്ധു രാജിവെച്ചതിനു പിന്നില്‍ പ്രധാനമായും മൂന്നു കാര്യങ്ങളാണുള്ളത്. തന്റെ മൂന്ന് ആവശ്യങ്ങള്‍ പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യാതെ മടങ്ങി വരില്ലെന്ന് കടുപ്പിച്ചിരിക്കുകയാണ് സിദ്ദു. രാഹുല്‍ ഗാന്ധി പക്ഷേ ഇതിനെയൊന്നും ഗൗനിക്കാതെ കേരളത്തിലേക്ക് വന്നിരിക്കുകയാണ്. സിദ്ദുവിനുള്ള ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ് കൂടിയാണിത്. എന്നാല്‍ രാജി സ്വീകരിക്കാത്തത് കൊണ്ട് സിദ്ദുവിന് മടങ്ങിവരവ് എളുപ്പമായേക്കും. 

പക്ഷേ പ്രശ്‌നം അതല്ല, പറഞ്ഞ കാര്യങ്ങള്‍ പരിഹരിക്കാതെ സിദ്ദു തിരിച്ചുവന്നാല്‍ അത് ഇമേജിന് വലിയ കോട്ടം തട്ടിക്കും. മുഖ്യമന്ത്രി അടക്കമുള്ളവരുടെ പ്രാധാന്യം കുറയ്ക്കുകയാണ് സിദ്ദുവിന്റെ ലക്ഷ്യം. സിദ്ദുവിന്റെ രാജി പിന്‍വലിക്കണമെങ്കില്‍ പുതിയ സര്‍ക്കാര്‍ നടത്തിയ മൂന്ന് നിയമനങ്ങള്‍ പിന്‍വലിക്കേണ്ടി വരും. അല്ലാതെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് മടങ്ങാന്‍ സിദ്ദുവിന് താല്‍പര്യമില്ല. ക്യാബിനറ്റ് മന്ത്രിസ്ഥാനത്ത് നിന്ന് റാണ ഗുര്‍ജീത്ത് സിംഗിനെ മാറ്റുകയാണ് ആദ്യമായി സിദ്ദു ആവശ്യപ്പെടുന്നത്. അഡ്വക്കേറ്റ് ജനറല്‍ സ്ഥാനത്ത് നിന്ന് എപിഎസ് ഡിയോളിനെയും ഡിജിപി സ്ഥാനത്ത് നിന്ന് ഇഖ്ബാല്‍ പ്രീത് സിംഗ് സഹോട്ടയെയും മാറ്റണമെന്നാണ് മറ്റ് രണ്ട് ആവശ്യങ്ങള്‍. ഇതും മൂന്നും മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നിയുടെ താല്‍പര്യപ്രകാരം നടന്ന നിയമനങ്ങളാണ്. ഡിജിപിയായി സിദ്ദു ഒരാളുടെ പേരും മുന്നോട്ട് വെക്കുന്നുണ്ട്. സീനിയര്‍ ഐപിഎസ് ഓഫീസറായ സിദ്ധാര്‍ത്ഥ് ചധോപധ്യായയുടെ പേരാണ് സിദ്ദു ഡിജിപിയായി നിര്‍ദേശിക്കുന്നത്.

അഡ്വക്കേറ്റ് ജനറലായി ഡിഎസ് പട്വാലിയയുടെ പേരും നിര്‍ദേശിക്കുന്നുണ്ട്. മുതിര്‍ന്ന അഭിഭാഷകനാണ് പട്വാലിയ. റാണ ഗുര്‍ജീത്ത് സിംഗിനെ അടിയന്തരമായി ഒഴിവാക്കണമെന്ന് നിര്‍ദേശമുണ്ട്. ഡിജിപി നിയമനം ഇ പ്പോഴും യുപിഎസ്‌സി അംഗീകരിച്ചിട്ടില്ല. എന്നാല്‍ സഹോട്ടയ്ക്ക് അഡീഷണല്‍ ചുമതല കൂടി പഞ്ചാബ് സര്‍ക്കാര്‍ നല്‍കി കഴിഞ്ഞു. ഇതില്‍ സിദ്ധാര്‍ത്ഥ് ചധോപധ്യായ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കും. സഹോട്ട ഓഗസ്റ്റിലാണ് വിരമിക്കുക.മുന്‍ ഡിജിപി സുമേധ് സിംഗ് സെയ്‌നിയുടെ കൗണ്‍സിലായതാണ് ഡിയോളിനെ സിദ്ദു എതിര്‍ക്കാന്‍ കാരണം. എന്നാല്‍ പട്വാലിയ മതിയെന്നാണ് സിദ്ദു ഉന്നയിക്കുന്നത്. എന്നാല്‍ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കൊപ്പം പത്ത് അഭിഭാഷകര്‍ അടങ്ങുന്ന ടീമും സുപ്രധാന കേസുകള്‍ എല്ലാം നോക്കുമെന്നും, ആശങ്കയ്ക്ക് വകയില്ലെന്നും ചരണ്‍ജിത്ത് സിംഗ് ചന്നിയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. അതേസമയം ഡിജിപി, എജി നിയമനങ്ങള്‍ ചന്നി മാറ്റുമെന്നാണ് സൂചന. സിദ്ദുവിന്റെ അഭിപ്രായത്തെ അദ്ദേഹം പിന്തുണയ്ക്കുന്നു എന്നാണ് സൂചന. എന്നാല്‍ റാണ ഗുര്‍ജീത്ത് സിംഗിനെ മാറ്റാനുള്ള നീക്കത്തെ ചന്നി എതിര്‍ക്കും. ഇത് നടക്കാന്‍ പോകുന്നില്ല. രണ്ട് കാര്യങ്ങളാണ് റാണയെ കൊണ്ട് കോണ്‍ഗ്രസിനുള്ളത്. ദോബ മേഖലയില്‍ വന്‍ മുന്നേറ്റത്തിന് റാണ സഹായിക്കും. അതോടൊപ്പം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഫണ്ടിംഗ് ഏറ്റവും നന്നായി കൊണ്ടുപോകാന്‍ കഴിവുള്ളയാളാണ് റാണ. പാര്‍ട്ടിയിലേക്ക് ഫണ്ട് വരണമെങ്കില്‍ റാണയുടെ സഹായം വേണം.

അമരീന്ദര്‍ സിംഗ് പോയതോടെ ഫണ്ടിംഗ് വലിയൊരു ഘടകമായി മാറിയിരിക്കുകയാണ് പഞ്ചാബ് കോണ്‍ഗ്രസില്‍. മറ്റൊരു ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ രണ്‍ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കിയതാണ്. ഒപ്പം മുഖ്യമന്ത്രി ചരണ്‍ജിത്ത് ചന്നി ധനകാര്യ മന്ത്രി മന്‍പ്രീത് ബാദലുമായി വളരെ അടുത്തിരിക്കുകയാണ്. സിദ്ദുവിനോട് ചോദിക്കുന്നതിന് പകരം എല്ലാ വിഷയവും ബാദലിനോട് ചോദിച്ചാണ് മുഖ്യമന്ത്രി തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയെ വെട്ടാതെ രക്ഷയില്ലെന്ന അവസ്ഥയിലാണ് സിദ്ദു. അദ്ദേഹത്തിന് മുകളിലേക്ക് വളര്‍ന്നിരിക്കുകയാണ് ചന്നി. എന്നാല്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരു തരത്തിലും മുഖ്യമന്ത്രിയെ ദുര്‍ബലനാക്കാന്‍ തയ്യാറല്ല. ഈ മൂന്ന് വിഷയങ്ങളിലും ഇടപെട്ട് സിദ്ദുവിന് രാഷ്ട്രീയ വിജയം നല്‍കാന്‍ രാഹുല്‍ തയ്യാറാവാത്തത് ഇക്കാരണം കൊണ്ടാണ്. മന്‍പ്രീത് ബാദലിന്റെ നിര്‍ണായക ഇടപെടല്‍ കൊണ്ടാണ് ചന്നി മുഖ്യമന്ത്രിയായി എത്തിയത്. ഇതെല്ലാം സിദ്ദുവിന്റെ സ്വാധീനത്തെ ഇല്ലാതാക്കുന്നതാണ്. 

ഈ മൂന്ന് കാര്യങ്ങളും പിന്‍വലിക്കാന്‍ ഇതോടെ കോണ്‍ഗ്രസ് തയ്യാറാവില്ലെന്ന് ഉറപ്പാണ്. സിദ്ദുവിന്റെ തിരിച്ചുവരവ് കഠിനമാകുന്നത് ഇവിടെയാണ്. അതേസമയം സിദ്ദുവിന്റെ വിശ്വസ്തന്‍ മുഹമ്മദ് മുസ്തഫ പറയുന്നത് സിദ്ദു രാജി പിന്‍വലിക്കുമെന്നാണ്. അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ സിദ്ദു കോണ്‍ഗ്രസിനെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രശ്‌നം ഉടന്‍ തീരും. കോണ്‍ഗ്രസ് നേതൃത്വം സിദ്ദുവിനെ മമനസ്സിലാക്കുന്നുണ്ട്. അദ്ദേഹം അമരീന്ദര്‍ സിംഗല്ല. അമരീന്ദര്‍ ഒരിക്കലും കോണ്‍ഗ്രസിനെ കുറിച്ചും അതിന്റെ നേതൃത്വത്തെ കുറിച്ചും ചിന്തിച്ചിട്ടില്ലെന്ന് മുസ്തഫ പറഞ്ഞു. ചില സമയത്ത് സിദ്ദു വൈകാരികമായി പ്രതികരിക്കും. ഇത് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാമെന്നും മുഹമ്മദ് മുസ്തഫ പറഞ്ഞു.ഇതിനിടെക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് . കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അമരീന്ദര്‍ ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം പരസ്യമാക്കിയിരിക്കുന്നത്.അതേസമയം, താന്‍ ബിജെപിയില്‍ ചേരില്ലെന്നും അമരീന്ദര്‍ വ്യക്തമാക്കി. അമിത് ഷായുമായുള്ള ചര്‍ച്ച ബിജെപിയില്‍ ചേരാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം തള്ളി. ഇപ്പോഴത്തെ രീതിയില്‍ കോണ്‍ഗ്രസില്‍ തുടരാന്‍ സാധിക്കില്ല എന്നും ഇനിയും കോണ്‍ഗ്രസില്‍ തുടരില്ല എന്നുമാണ് അമരീന്ദര്‍ പറഞ്ഞു.

Eng­lish Sum­ma­ry : con­gress high com­mand has sev­er­al to do list because of sid­hhus pressure

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.