പുനഃസംഘടനയെച്ചൊല്ലി ഒരു ഫലവുമില്ലാതെ നൂറ്റൊന്നാവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളുടെ ഡൽഹി യാത്രയിൽ അണികളിൽ അസംതൃപ്തി പടരുന്നു. ഈ ആഴ്ച്ചയിൽത്തന്നെ ഭാരവാഹിപ്പട്ടികയുമായി നേതാക്കൾ ഡൽഹി യാത്ര നടത്തിയത് രണ്ടുവട്ടമാണ്. ഭാരവാഹികളുടെ ജമ്പോ പട്ടികയുമായുള്ള നേതാക്കളുടെ ഡൽഹിക്കു പോക്കും ഹൈക്കമാന്റിന്റെ പട്ടിക മടക്കലും വെട്ടലും തിരുത്തലും കൂട്ടലും കിഴിക്കലും ഒക്കെ മുറപോലെ നടക്കുന്നതിനിടയിലും അവസാനം അംഗീകരിച്ചു വരിക ജമ്പോ പട്ടിക തന്നെയാകും എന്നാണ് അണികൾക്കിടയിലെ സംസാരം. ചൊവ്വാഴ്ച മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധിയെയും രാഹുൽ ഗന്ധിയെയും കണ്ട് പുനഃസംഘടനയെക്കുറിച്ച് ചർച്ച നടത്തിയെങ്കിലും കാര്യങ്ങൾ ഒരു കടവിലുമടുത്തില്ല. മുല്ലപ്പള്ളിയെ ഡൽഹിയിൽ നിർത്തി കേരളത്തിലേക്കു മടങ്ങിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പുതിയൊരു ഭാരവാഹിപ്പട്ടികയുമായി വീണ്ടും ഡൽഹിക്കു പറന്നിരിക്കുകയാണ്.
ഭാരവാഹികളാകാൻ നേതാക്കളുടെ തള്ളിക്കയറ്റമുള്ളതുകൊണ്ട് ഓരോ ഗ്രൂപ്പിനും വെവ്വേറെ പട്ടികയുണ്ട്. പൊതു ലിസ്റ്റിൽ ഇവരെയൊക്കെ ഉൾക്കൊള്ളിച്ചു വരുമ്പോൾ പട്ടികയ്ക്കു നീളം കൂടും. രാഹുൽ ഗാന്ധി പലവട്ടം മടക്കിയിട്ടും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുല്ലപ്പള്ളിയുമൊക്കെ തലപുകച്ചിട്ടും ലിസ്റ്റിന്റെ നീളം കുറയ്ക്കൽ മാത്രം നടക്കുന്നില്ല. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാം അന്തിമമായി തീരുമെന്നാണ് മുല്ലപ്പള്ളിയുടെ പ്രത്യാശ.
ഒരാൾക്ക് ഒരു പദവി എന്ന ഹൈക്കമാന്റ് നിർദ്ദേശം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും ഇപ്പോഴും പടിക്കു പുറത്താണ്.
you may also like this video;
ഹൈക്കമാന്റ് നിർദ്ദേശത്തിന്റെ പക്ഷത്താണ് മുല്ലപ്പള്ളി എങ്കിലും ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കൾ ഇരട്ടപ്പദവിയിൽ തുടരുന്നതിനാൽ മുല്ലപ്പള്ളിയുടെ ആഗ്രഹത്തിന് ആരുടെയും പിന്തുണയില്ല. ചാലക്കുടി എം പി ബെന്നി ബഹനാൻ യു ഡി എഫ് ചെയർമാൻ സ്ഥാനത്തും എംപിമാരായ ടി എൻ പ്രതാപൻ, വി കെ ശ്രീകണ്ഠൻ എന്നിവർ യഥാക്രമം തൃശൂർ, പാലക്കാട് ഡി സി സി പ്രസിഡണ്ട് പദവികളിലും അടുത്തിടെ എറണാകുളത്തു നിന്ന് നിയമസഭാംഗമായ ടി ജെ വിനോദ് എറണാകുളം ജില്ലാക്കമ്മറ്റിയുടെ അദ്ധ്യക്ഷ പദവിയിലും തുടരുകയാണ്.
പാർലമെന്റ് അംഗങ്ങളായ കെ മുരളീധരൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരും പാർട്ടിയിൽ നേതൃസ്ഥാനങ്ങളിലാണ്. നിലവിൽ പ്രത്യേക പദവിയൊന്നുമില്ലാത്ത മുതിർന്ന നേതാവ് കെ വി തോമസ് ഇരട്ടപ്പദവിക്കെതിരെ ശക്തിയായ വാദവുമായി ഹൈക്കമാന്റിൽ സമ്മർദ്ദം ചെലുത്തുന്നത് പുതിയ തലവേദനയായി മാറിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പിന്റെ പേരുപറഞ്ഞ് സംസ്ഥാനത്തു നിന്ന് കോടികൾ തട്ടിയെടുന്ന ദേശീയ നേതൃത്വത്തോടുള്ള എതിർപ്പ് കടുത്തതോടെ, സമവായത്തിലൂടെ സംസ്ഥാന ഭാരവാഹികളെ കണ്ടെത്തി, തെരഞ്ഞെടുപ്പ് ഒഴിവാക്കാനുള്ള സർവ കരുനീക്കങ്ങളും നടത്തുകയാണ് സംസ്ഥാന നേതൃത്വം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.