26 March 2024, Tuesday

Related news

July 19, 2023
July 5, 2023
July 3, 2023
July 1, 2023
May 31, 2023
January 25, 2023
December 30, 2022
December 30, 2022
September 21, 2022
September 2, 2022

തുടരുന്ന വേട്ട; നീതിതേടിയ പരാതിക്കാരി ഒടുവില്‍ പ്രതിയായി

Janayugom Webdesk
June 26, 2022 10:40 pm

ഗുജറാത്ത് കലാപക്കേസില്‍ നിയമസഹായത്തിനും ഇരകളെ ആശ്വസിപ്പിക്കുന്നതിനും മുന്നില്‍നിന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ ഭരണകൂടത്തിന്റെ വേട്ടയാടല്‍. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസിന്റെ സെക്രട്ടറിയായ ടീസ്ത സെതല്‍വാദിന്റെ ഇടപെടലുകളാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് കോടതികളെയും അന്വേഷണ കമ്മിഷനുകളെയും സമീപിക്കാന്‍ ധൈര്യം നല്‍കിയത്. നിയമവ്യവസ്ഥയിലുള്ള വിശ്വാസം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഇവയെല്ലാം. എന്നാല്‍ ടീസ്തയെ പുതിയ കേസില്‍ പ്രതിയാക്കാന്‍ ഗുജറാത്ത് പൊലീസിന് ആധാരമായത് കഴിഞ്ഞദിവസത്തെ സുപ്രീം കോടതി വിധിയായിരുന്നു. ഈ വിധിക്കാധാരമായ പരാതി നല്‍കിയവരില്‍ ഒരാളും ടീസ്തതന്നെയെന്നതാണ് ശ്രദ്ധേയം. നീതിതേടിയവര്‍ ഒടുവില്‍ പ്രതിയായി മാറി. 

പ്രധാനമന്ത്രി മോഡി അടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരെ കലാപത്തില്‍ കൊല്ലപ്പെട്ട എഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സാക്കിയയും ടീസ്തയും ചേര്‍ന്നാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രത്യേക അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്നായിരുന്നു ആവശ്യം. എന്നാല്‍, റിപ്പോര്‍ട്ട് ശരിവച്ച സുപ്രീം കോടതി ബെഞ്ച് ടീസ്തയ്ക്കും ഒപ്പമുള്ളവര്‍ക്കുമെതിരേ പരാമര്‍ശങ്ങള്‍ നടത്തി. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ദുരുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചവര്‍ക്കെതിരേ നിയമനടപടി എടുക്കണമെന്ന വിധിയിലെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആര്‍. അസംതൃപ്തരായ ഒരുസംഘം ഉദ്യോഗസ്ഥര്‍ ‘സെന്‍സേഷന്‍’ സൃഷ്ടിക്കാന്‍ ചിലരുമായി കൂട്ടുചേര്‍ന്ന് തെറ്റെന്ന് തങ്ങള്‍ക്ക് ബോധ്യമുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയെന്ന പരാമര്‍ശവും സുപ്രീം കോടതി നടത്തി. 

ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കിയവരില്‍ ടീസ്തയുടെ സംഘടന ഏറ്റവും മുന്നിലുണ്ട്. സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ കോടതികളില്‍ 68 ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. 172 പ്രതികളില്‍ 120 പേര്‍ ശിക്ഷിക്കപ്പെട്ടു. പ്രത്യേകസംഘത്തെ സുപ്രീംകോടതി നിയോഗിക്കാന്‍ കാരണം ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടായിരുന്നു. എന്നാല്‍ കമ്മിഷനുമുന്നില്‍ കലാപത്തിലെ ഇരകളെ അണിനിരത്താന്‍ പ്രവര്‍ത്തിച്ചത് ടീസ്തയുടേതടക്കമുള്ള എന്‍ജിഒകളായിരുന്നു.

ടീസ്തക്കെതിരെ ഗുജറാത്ത് പൊലീസ് ഇതിനോടകം നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കലാപബാധിതരെ സഹായിക്കാനായി പിരിച്ച ഏഴുകോടിയോളം രൂപ സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയെന്ന് ടീസ്തയുടെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും പേരില്‍ കേസുണ്ട്. ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സ്മാരകം പണിയാനായി പിരിച്ച പണം സ്വന്തമാക്കിയെന്നാണ് മറ്റൊരു കേസ്. വിദേശഫണ്ട് വകമാറ്റിയെന്ന് ആരോപിച്ചും കേസുണ്ട്. കോടതികളുടെ വിലക്കുകാരണം ഇതിലൊന്നും അറസ്റ്റുചെയ്യാനോ ജയിലിലടയ്ക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാലിപ്പോള്‍ സുപ്രീം കോടതി വിധി തന്നെ ടീസ്തയുടെ അറസ്റ്റിന് വഴിയൊരുങ്ങുകയായിരുന്നു. 

Eng­lish Summary:Continuing hunt­ing; The plain­tiff, seek­ing jus­tice, was even­tu­al­ly convicted
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.