തുടർച്ചയായ ലൈംഗികാതിക്രമം നടത്തിയ 60 വയസുകാരനെ സ്ത്രീകളുടെ നേതൃത്വത്തില്‍ വെട്ടിക്കൊന്ന് മൃതദേഹം കത്തിച്ചു. ഒഡിഷയിലെ ഗജപതി ജില്ലയിൽ കുയിഹുരു ഗ്രാമത്തിൽ താമസിക്കുന്ന കാംബി മാലിക് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ എട്ട് സ്ത്രീകൾ ഉൾപ്പെടെ 10 പേര്‍ അറസ്റ്റിലായി.
ഇയാളെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. ഗ്രാമത്തിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു വനപ്രദേശത്തിനടുത്തുള്ള ഒരു കുന്നിൻ മുകളിൽ നിന്നും ഇയാളുടെ അസ്ഥികളും ചാരവും പൊലീസ് കണ്ടെടുത്തു. ജൂൺ മൂന്നിന് രാത്രിയിൽ ഗ്രാമത്തിലെ 52 വയസുള്ള ഒരു വിധവയെ ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയിരുന്നു. ഇതിനു പിന്നാലെ സമാനമായി ലൈംഗികാതിക്രമത്തിന് ഇരയായവർ ഉൾപ്പെടെ ചില സ്ത്രീകൾ ഒന്നിച്ചു ചേർന്ന് കാംബിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഗജപതി പൊലീസ് സൂപ്രണ്ട് ജതീന്ദ്ര കുമാർ പറഞ്ഞു.
വീടിന്റെ വരാന്തയില്‍ ഉറങ്ങുകയായിരുന്നു കാംബിയെ സ്ത്രീകളുടെ സംഘം മൂര്‍ച്ചയേറിയ ആയുധംകൊണ്ട് വെട്ടി കൊലപ്പെടുത്തി. 2 പുരുഷന്മാരും സ്ത്രീകളെ സഹായിച്ചതായി കണ്ടെത്തി. നാലുവർഷം മുന്‍പാണ് ഇയാളുടെ ഭാര്യ മരിക്കുന്നത്. അതിനു ശേഷം ഇയാൾ ഗ്രാമത്തിലെ പല സ്ത്രീകളെയും ഉപദ്രവിക്കാന്‍ തുടങ്ങി. വിധവകളെയും പ്രായമായ സ്ത്രീകളേയുമാണ് ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ചില മന്ത്രവാദ പ്രവർത്തികളിലും ഇയാൾ ഏര്‍പ്പെട്ടിരുന്നു. ഇതുമൂലം ഗ്രാമത്തിലുള്ളവര്‍ക്ക് ഇയാളെ ഭയമായിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിരവധി തവണ താക്കീത് നൽകിയിട്ടും മാറ്റമില്ലാതെ വന്നതോടെ സഹികെട്ടാണ് സ്ത്രീകള്‍ ഇത്തരമൊരു കടുംകൈയ്ക്ക് മുതിര്‍ന്നതെന്നും പൊലീസ് പറഞ്ഞു. ഭയവും അപമാനവും കാരണം സ്ത്രീകൾ ഒരിക്കലും പൊലീസിന്റെ സഹായം തേടുകയോ മരിച്ചയാൾക്കെതിരെ പരാതി നൽകുകയോ ചെയ്തിരുന്നില്ല. ഇവരെ ഉടന്‍ കോടതിയിൽ ഹാജരാക്കുമെന്നും എസ്‌പി ജതീന്ദ്ര കുമാർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.