തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമ വിഷയത്തിൽ ഒന്നോ രണ്ടോ വേദികളിൽ എൽഡിഎഫുമായി സഹകരിച്ച് യുഡിഎഫ് സമരം ചെയ്യുന്നതിൽ തെറ്റില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ബിജെപിക്കെതിരെ ഡൽഹിയിൽ ഒന്നിച്ചുനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനും ഇടതുപാർട്ടികൾക്കും പൊതു പ്രവർത്തനപരിപാടി ഇല്ല. ബിജെപി ഫാസിസ്റ്റ് പാർട്ടിയും എൽഡിഎഫ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണു പോരാട്ടമെന്ന യാഥാർഥ്യം അംഗീകരിച്ചു വേണം നീങ്ങേണ്ടതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്രസർക്കാർ തീകൊണ്ട് കളിക്കുകയാണ്, പുതിയ തലമുറയുടെയും രാജ്യത്തിന്റെയും ഭാവി അവർ അനിശ്ചിതത്വത്തിലാക്കി. ഇപ്പോൾ രാജ്യത്ത് നടക്കുന്നത് കേന്ദ്ര സർക്കാരും മുസ്ലിങ്ങളും തമ്മിലുള്ള പ്രതിഷേധമല്ല. എല്ലാ ഇന്ത്യക്കാരും കേന്ദ്ര സർക്കാരും തമ്മിലുള്ള പോരാട്ടമാണ്. ബിജെപിയുടെ സഖ്യകക്ഷികൾ പോലും ഇതിനെ എതിർത്തിരുന്നു. ബില്ലിൽ നിന്നും പിന്തിരിയാൻ നിരവധി തവണ പ്രതിപക്ഷം പാർലമെന്റിൽ ആവശ്യപ്പെട്ടതാണ്.
പൗരത്വ നിയമത്തെക്കുറിച്ച് കേന്ദ്രസർക്കാർ പല ശബ്ദത്തിലാണ് സംസാരിക്കുന്നത്. ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി പറയുമ്പോൾ അതു നടപ്പാക്കുകയും 2024ൽ എല്ലാ വിദേശികളെയും പുറത്താക്കുകയും ചെയ്യുമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പല വേദികളിലും പറഞ്ഞത്. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും വാക്കുകളിൽ ജനങ്ങൾക്ക് വിശ്വാസമില്ലാതായെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.