കൊറോണ വൈറസിന്റെ വ്യാപനം രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ ഒരു ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്ന് വിദഗ്ധർ. ഇത് വളർച്ചാ നിരക്കിൽ 1.4 ലക്ഷം കോടി ( 1.4 ട്രില്യൺ രൂപ- ഒരു ലക്ഷം കോടിയ്ക്ക് സമാനമാണ് ഒരു ട്രില്യൺ )യുടെ കുറവ് ഉണ്ടാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ പ്രവർത്തിച്ചിരുന്ന സാമ്പത്തിക വിദഗ്ധൻ രത്തൻ റോയിയെ ഉദ്ധരിച്ച് ഹഫിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത സാമ്പത്തിക വർഷം രാജ്യത്തെ വളർച്ചാ നിരക്ക് അഞ്ച് ശതമാനമായി വർധിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞത്. അടുത്ത മൂന്ന് വർഷത്തിനിടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണായി വർധിപ്പിക്കുമെന്നും മോഡി സർക്കാർ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ അഞ്ച് ട്രില്യണായി ഉയരണമെങ്കിൽ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ 12 ശതമാനം വരെയായി തുടരണം. എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ രാജ്യത്തെ വളർച്ചാ നിരക്ക് പരാമവധി 3.75 മുതൽ നാല് ശതമാനം വരെയായി പരിമിതപ്പെടുമെന്ന് സാമ്പത്തിക വിഗദ്ധർ വിലയിരുത്തുന്നു.
യുദ്ധത്തിന്റെ കാലത്ത് മാത്രമുണ്ടാകാറുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ രാജ്യത്ത് തുടരുന്നത്. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കുന്നതിന് സ്വകാര്യ മേഖലയിലെ നിക്ഷേപം ഉറപ്പാക്കുന്നതിനൊപ്പം പൊതു മേഖലയെ സംരക്ഷിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കണം. വാണിജ്യം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, വിനോദസഞ്ചാരം മറ്റ് അനുബന്ധ മേഖലകൾ എന്നിവയൊക്കെ തകർന്നടിഞ്ഞു.
ഇറക്കുമതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന സംയുക്ത വ്യവസായ മേഖലയിൽ (കോംപൗണ്ട് ഇൻഡസ്ട്രി) 20 ശതമാനം കുറവാണ് ഇപ്പോൾ രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ സംസ്കരണത്തിന്റെ ഉപോൽപ്പന്നങ്ങളുടെ ഇറക്കുമതിയിലുള്ള കുറവാണ് ഇതിനുള്ള മുഖ്യകാരണം. വാഹന നിർമ്മാണ മേഖലയിൽ എട്ട് മുതൽ 10 ശതമാനം വരെയാണ് ഇപ്പോഴുള്ള കുറവ്. മരുന്ന് നിർമ്മാണ മേഖലയിൽ 32 ശതമാനം കുറവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ചൈനയിൽ നിന്നുള്ള രാസവസ്തുക്കളുടെ വരവ് കുറഞ്ഞതാണ് ഇതിനുള്ള കാരണം. ധാതുക്കളുടെ ഇറക്കുമതിയിലുള്ള കുറവ് വസ്ത്ര നിർമ്മാണ വിപണന മേഖലയെ ഗുരുതരമായി ബാധിച്ചു. സൗരോർജ്ജം ഉൽപ്പാദ്ദിക്കുന്ന സോളാർ പാനലുകളുടെ ഇറക്കുമതി കുറഞ്ഞത് ഈ മേഖലയെ തളർത്തി. ഇരുമ്പ്, ഉരുക്ക് ഉൾപ്പടെയുള്ള സാധാനങ്ങളുടെ ലഭ്യതയിലുള്ള കുറവ് ഖന വ്യവസായത്തെ ബാധിച്ചു. ഐടി മേഖല ഏതാണ്ട് നിശ്ചലമായ അവസ്ഥയിലാണ്. ഭൂരിഭാഗം കമ്പനികളും ജീവനക്കാർക്ക് നിർബന്ധിത അവധി നൽകി. വേതനം ഇല്ലാത്ത അവധിയാണ് കമ്പനികൾ നൽകിയിട്ടുള്ളത്. നിരവധി രാജ്യങ്ങൾ വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ വ്യോമയാന മേഖല ആകെ തളർന്നു. ഉത്സവങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സാമ്പത്തിക മേഖലയെ തളർത്തുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.