പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ (കോവിഡ് 19) മൂലം മരിച്ചവരുടെ എണ്ണം 4,027 ആയി. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ 3136 പേർ മരിച്ചു. ഇറ്റലിയിൽ 463,ഇറാനിൽ 237,ദക്ഷിണ കൊറിയയിൽ 51,യുഎസിൽ 26 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ കണക്കുകൾ. 100 ലധികം രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അറുപതിനായിരത്തലധികം ആളുകളുടെ രോഗം ഭേദമായി.
അതേസമയം ചൈനയ്ക്ക് പുറത്ത് കൊറോണ ഏറ്റവും ഭയനാകമായി ബാധിച്ച ഇറ്റലി പൂർണമായും അടച്ചതായി പ്രധാനമന്ത്രി ജുസെപ്പെ കോന്തെ അറിയിച്ചു. രാജ്യത്ത് പൊതുപരിപാടികൾക്ക് പൂർണമായും വിലക്ക് ഏർപ്പെടുത്തി. യാത്രാ നിരോധനവും പ്രഖ്യാപിച്ചു. തിങ്കളാഴ്ച മരണം 463 ആയി ഉയർന്നതോടെയാണ് ഇറ്റലി കർശന നടപടികൾ സ്വീകരിച്ചത്. 9000 ലേറെ പേർക്ക് വൈറസ് സ്ഥിരീകരിച്ചു. രോഗം പിടിപെടുന്നവരുടെ എണ്ണത്തിൽ 24 ശതമാനം വർധനയാണ് ഉണ്ടായത്. രാജ്യത്തെ 20 പ്രവിശ്യകളിലും രോഗ വ്യാപനമുണ്ടായി. രാജ്യത്തെ സ്കൂളുകളും കോളേജുകളും അടച്ചിട്ടു. എല്ലാ കായിക മത്സരങ്ങളും റദ്ദാക്കിയിട്ടുണ്ട്. ഏപ്രിൽ മൂന്നുവരെയാണ് അവധികളും വിലക്കും ഏർപ്പെടുത്തിയിട്ടുള്ളത്. ഇറ്റലിയിൽ നിന്ന് എത്തുന്നവർ രണ്ടാഴ്ചത്തേക്ക് സ്വയം ഐസൊലേഷന് തയ്യാറാകണമെന്ന് ബ്രിട്ടൺ കർശന നിർദേശം നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങളെ തുടർന്ന് ആറ് അമേരിക്കൻ പാർലമെന്റ് അംഗങ്ങളെ നിരീക്ഷണത്തിലാക്കി. അഞ്ച് റിപ്പബ്ലിക്കൻ അംഗങ്ങളും ഒരു ഡെമോക്രാറ്റ് അംഗവുമാണ് പൊതുപരിപാടികൾ റദ്ദാക്കിയത്. മേരിലാൻഡിൽ പൊതുപരിപാടിയിൽ പങ്കെടുത്ത റിപ്പബ്ലിക്കൻ അംഗങ്ങൾക്കാണ് കൊറോണ ഭീഷണി. ഈ പരിപാടിയിൽ പങ്കെടുത്ത ഒരു വ്യക്തിയിൽ കൊറോണ സ്ഥിരീകരിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ നേതാവ് സെനറ്റർ ടെഡ് ക്രൂസ് അടക്കമുള്ളവരാണ് പരിശോധനഫലത്തിന് കാത്തിരിക്കുന്നത്. പരിപാടിക്കിടെ ആളുകൾക്ക് ഹസ്തദാനം നൽകിയിരുന്നുവെന്ന് ടെഡ് ക്രൂസ് വ്യക്തമാക്കി. പാർലമെൻറ് അംഗം മാറ്റ് ഗയിറ്റ്സ് ആണ് മറ്റൊരാൾ. പ്രസിഡൻറ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡൻറ് മൈക്ക് പെൻസും ഈ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും രോഗബാധിതനുമായി ഇടപഴകിയിട്ടില്ലെന്നു വൈറ്റ് ഹൗസ് അറിയിച്ചു.
English Summary; corona virus death case
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.