കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,126 ആയി. ഇന്നലെ മാത്രം ചൈനയില്‍ 11 പേര്‍ മരിച്ചു. ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്കുകൾ പ്രകാരം ചൈനയിൽ ഇതുവരെ 75,465 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനിലും ജപ്പാനിലും രണ്ട് പേർ വീതവും ദക്ഷിണ കൊറിയയിലും ഹോങ്കോങ്ങിലും ഓരോരുത്തരും മരിച്ചു. പശ്ചിമേഷ്യയിൽ വൈറസ് ബാധിച്ചുള്ള ആദ്യ മരണമാണ് ഇറാനിലേത്. ഇറാനിൽ അഞ്ച് പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്.
അതേസമയം ചൈനയിൽ വൈറസ് വ്യാപനം കുറയുന്നതായി ചൈനീസ് നാഷണൽ ഹെൽത്ത് കമ്മീഷൻ അവകാശപ്പെട്ടു. ബുധനാഴ്ച രാജ്യത്ത് 394 പേരിലാണ് പുതുതായി വൈറസ് കണ്ടെത്തിയത്. ചൊവ്വാഴ്ച അത് 1749 പേരിലായിരുന്നു. ഫെബ്രുവരിയിൽ ഒരു ദിവസം റിപ്പോർട്ടു ചെയ്യുന്ന ഏറ്റവും കുറഞ്ഞ വൈറസ് ബാധയാണിത്. പ്രഭവ കേന്ദ്രമായ ഹുബൈ പ്രവിശ്യയിൽ ജനിതക പരിശോധനയിലൂടെ ഉറപ്പായ വൈറസ് ബാധ മാത്രമേ ഇപ്പോൾ അധികൃതർ കണക്കിലെടുക്കുന്നുള്ളു എന്നതും ശ്രദ്ധേയമാണ്.
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വൈറസ് ബാധ റിപ്പോർട്ടു ചെയ്യുന്നത് ജപ്പാൻ യോക്കോഹാമയിൽ തടഞ്ഞിട്ട ഡയമണ്ട് പ്രിൻസസ് എന്ന ആഡംബര കപ്പലിലും ദക്ഷിണ കൊറിയയിലുമാണ്. ജപ്പാനിൽ തടഞ്ഞിട്ട കപ്പലിൽ വൈറസ് പടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേർ ബുധനാഴ്ച മരിച്ചു. 80 വയസിന് മുകളിൽ പ്രായമുള്ള ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്. കപ്പലിലുണ്ടായിരുന്ന 3700 പേരിൽ 634 പേരിലാണ് ഇതുവരെ വൈറസ് ബാധിച്ചിട്ടുള്ളത്. വൈറസ് ബാധയില്ലാത്തവരെ 14 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ബുധനാഴ്ച വിട്ടയച്ചിരുന്നു. ബുധനാഴ്ച ഹോങ്കോങ്ങിലും വൈറസ് ബാധിച്ച് രണ്ടാമത്തെ മരണം റിപ്പോർട്ടു ചെയ്തു.
ദക്ഷിണ കൊറിയയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 150 ആയിട്ടുണ്ട്. 63 വയസുള്ള ആളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതെന്ന് അധികൃതർ പറഞ്ഞു. വൈറസ് പടരുന്ന ദക്ഷിണ കൊറിയൻ നഗരമായ ഡേഗുവിലെ സ്ഥിതിഗതികൾ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. 25 ലക്ഷമാണ് നഗരത്തിലെ ജനസംഖ്യ. ഇവിടെ 82 പേർക്ക് വൈറസ് സ്ഥിരീകരിച്ചതോടെ എല്ലാവരും ഭയപ്പെട്ടിരിക്കുകയാണ്.
English Summary; Corona virus infection death
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.