വിവിധ രാജ്യങ്ങളിൽ വൻ ഭീഷണിയായി പടർന്ന കോവിഡ്19 രോഗബാധ പരിശോധിച്ച് കണ്ടെത്തുന്നതിനുള്ള ഇന്ത്യൻ നിർമ്മിത ഉപകരണം ഉടൻ വിപണിയിലെത്തും. തദ്ദേശീയമായി ഇന്ത്യയിൽ ആദ്യമായി നിർമ്മിച്ച കോവിഡ്19 പരിശോധനാ കിറ്റ് മൂന്നാഴ്ച്ചയ്ക്കകം തയാറാകുമെന്ന് ചെന്നൈ ആസ്ഥാനമായ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ ട്രിവിട്രോൺ ഹെൽത്ത് കെയർ അറിയിച്ചു.
നിലവിൽ ഇന്ത്യയിൽ ഉപയോഗിച്ചു വരുന്ന കോവിഡ്19 പരിശോധനാ ഉപകരണങ്ങൾ ജർമനി, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ രാജ്യത്തുടനീളമുള്ള 52 ലാബുകളിലാണ് ഇവ ഉപയോഗിച്ചു വരുന്നത്. കൃത്യതയുള്ള പരിശോധനാ ഫലങ്ങൾ ഉറപ്പുവരുത്തുന്നതിന് റാപിഡ് ആർടി പിസിആർ കിറ്റുകൾ മാത്രമെ ഇന്ത്യ അംഗീകരിച്ചിട്ടുള്ളൂ. കോവിഡ്19 കേസുകൾ വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ പരിശോധന നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പര്യാപ്തതയും വലിയ ആശങ്കയാണ്.
ഒരു രോഗിയിൽ കോവിഡ്19 സ്ഥിരീകരിക്കുന്നതിനുള്ള പരിശോധനാ ഫലമറിയാൻ ദീർഘസമയം കാത്തിരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പരിശോധന സംവിധാനങ്ങളുടെ ആവശ്യകതയും ഏറിയിരിക്കുകയാണ്. കോവിഡ്19 സംശയിക്കപ്പെടുന്ന കേസുകളെല്ലാം പരിശോധന നടത്തണമെന്നാണ് ലോകാരോഗ്യ സംഘടനയും നിർദേശിച്ചിട്ടുള്ളത്. പുതുതായി വികസിപ്പിച്ച കോവിഡ്19 പരിശോധനാ കിറ്റിന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ട്രിവിട്രോൺ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ജിഎസ്കെ വേലു പറഞ്ഞു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയാണ് ഈ പരിശോധനാ കിറ്റിന്റെ പ്രവർത്തനക്ഷമതയും രോഗനിർണയ ശേഷിയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടത്. ട്രിവിട്രോണിന്റെ ചൈനയിലെ സംയുക്തസംരഭമായ ലാബ്സിസ്റ്റംസ് ഡയഗ്നോസ്റ്റിക്സ് ഷാങ്ഡോംഗ് എന്ന കമ്പനിയുടെ ഇത്തരം പരിശോധനാ കിറ്റുകൾക്ക് ചൈനയിൽ അനുമതി ഉണ്ടെന്നും അവിടെ വിൽക്കുന്നുണ്ടെന്നും ഡോ. വേലു പറഞ്ഞു.
ചൈനയിലെ തങ്ങളുടെ കമ്പനിയിലെ വിദഗ്ധരുടെ സഹായത്തോടെയാണ് ഈ പരിശോധനാ കിറ്റ് ഇന്ത്യയിൽ നിർമ്മിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കോവിഡ്19 പരിശോധനാ കിറ്റുകളുടേയും ഹാൻഡ് സാനിറ്റൈസറുകളുടെയും നിർമാണത്തിനായി കമ്പനി അഞ്ചു കോടി രൂപ വരെയാണ് നിക്ഷേപിച്ചിട്ടുള്ളതെന്നും ഡോ. വേലു പറഞ്ഞു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.