March 24, 2023 Friday

Related news

May 12, 2022
February 16, 2022
August 15, 2020
April 28, 2020
April 22, 2020
March 28, 2020
March 26, 2020
March 11, 2020
March 8, 2020

കൊവിഡ് 19: പത്തനംതിട്ടയിലെ കുടുംബവുമായി അടുത്ത് സഹകരിച്ചവർ നിരീക്ഷണത്തിൽ, എസ് പി ഓഫീസിലുമെത്തിയെന്ന് റിപ്പോർട്ട്

Janayugom Webdesk
തിരുവനന്തപുരം
March 8, 2020 5:28 pm

ഇറ്റലിയിൽ നിന്ന് റാന്നിയിലെത്തിയ കുടുംബത്തിന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ കുടുംബവുമായി അടുത്ത് സഹകരിച്ചവരെല്ലാം നിരീക്ഷണത്തിലായിരിക്കുകയാണ്. 14 പേരാണ് നിലവിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശത്തു നിന്നെത്തുന്നവരെല്ലാം തന്നെ പരിശോധന നടത്തിവേണം പുറത്തിറങ്ങാൻ എന്ന് കേന്ദ്ര‑സംസ്ഥാന സർക്കാരുകൾ നേരത്തേ അറിയിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ച കുടുംബം കൊച്ചി വിമാനത്താവളത്തിൽ ഈ പരിശോധനയ്ക്ക് വിധേയരാവാതെ പുറത്തിറങ്ങുകയായിരുന്നു.  ഇവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച്‌ ഒന്നിന് രാവിലെ 8.20-ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച്‌ ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. ഇവരെയെല്ലാം കണ്ടെത്താനുള്ള കഠിന ശ്രമം തന്നെ ആരോഗ്യവകുപ്പിന്റെ പക്കൽ നിന്ന് ഉണ്ടാകുന്നുണ്ട്.

ഈ കുടുംബം എസ് പി ഓഫീസിലുമെത്തിയതാണ് ഒടുവിൽ ലഭിക്കുന്ന വിവരം. മകന്റെ ഇറ്റലിയിലെ പെർമിറ്റ് പുതുക്കുന്നതിനും, ക്ലിയറൻസ് സർട്ടിഫിക്കറ്റിനായുമെല്ലാമാണ് ഈ കുടുംബം പത്തനംതിട്ടയിലെ എസ് പി ഓഫീസിൽ എത്തിയത്. ഇതെ തുടർന്ന് അന്വേഷണത്തിനെത്തിയ പോലീസുദ്യോഗസ്ഥരടക്കം മൂന്ന് പൊലീസുകാരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.

കൊറോണ സ്ഥിരീകരിച്ച അഞ്ചുപേരില്‍ മൂന്നുപേര്‍ ഇറ്റലിയില്‍ നിന്നെത്തിയവരാണ്. രണ്ടുപേര്‍ അവരുടെ അടുത്ത ബന്ധുക്കളുമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവരിപ്പോള്‍. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായുള്ള റിപ്പോര്‍ട്ട് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചത്. റാന്നി ഐത്തല സ്വദേശികള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ദോഹയിൽ നിന്ന് ക്യൂആർ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തിയത്. വിമാനത്താവളത്തിൽനിന്ന് ടാക്സിയിലാണ് ഇവര്‍ നാട്ടിലേക്കു പോയത്. അന്ന് ടാക്സി ഓടിച്ചിരുന്ന ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇറ്റലിയിൽ നിന്നെത്തിയതാണെന്ന വിവരം മറച്ചുവെച്ചാണ് പനി വന്നപ്പോൾ ഈ കുടുംബം ചികിത്സ തേടിയത്. എന്നാൽ ഇവരുടെ ബന്ധുക്കൾ പനിയെ തുടർന്ന് ചികിത്സയ്ക്കെത്തുകയും തുടപിന്നീട് നടത്തിയ വിശധമായ പരിശോധനയിൽ ഇവർക്ക് കൊറോണ സ്ഥിരീകരിക്കുകയുമായിരുന്നു.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിന്റെ അനാസ്ഥയാണ് ഇത്രയും വലിയൊരു വിപത്ത് വരുത്തിവെച്ചതെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പെടെ പലരും പ്രതികരിച്ചത്. ഇവരുടെ വിവരം പുറത്തു വന്നതോടെ കലക്ടറടക്കമുള്ളവർ റാന്നിയിലേക്കെത്തിയിരുന്നു. ഈ കുടുംബത്തോട് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തണമെന്നു പറഞ്ഞെങ്കിലും ഇവർ തയ്യാറായില്ല. പിന്നീട് കർശന നിർദ്ദേശത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് കോറന്‍റൈന്‍ ചെയ്യുകയുമായിരുന്നു.

ഫെബ്രുവരി 29ന് നാട്ടിലെത്തിയ കുടുംബം മാര്‍ച്ച് ആറുവരെയുള്ള കാലയളവിൽ സന്ദർശനം നടത്തിയ ഇടങ്ങളിലെല്ലാം അന്വേഷണം നടത്തും. ഇവിടങ്ങളിൽ കുടുംബം ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കി തുടങ്ങി. ദമ്പതികളുടെ വൃദ്ധമാതാപിതാക്കൾക്കും രോഗ ലക്ഷണം കണ്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യ പ്രവർത്തകർ നേരിട്ടെത്തിയാണ് ഇവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. പത്തനം തിട്ടയിൽ പൊതുപരിപാടികൾ റദ്ദ് ചെയ്തിരിക്കുകയാണ്.

Eng­lish Sum­ma­ry: covid 19 pathanamthit­ta followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.