കോവിഡ് ബാധിച്ചവർക്കും മരിച്ചവരുടെ കുടുംബത്തിനും നഷ്ടപരിഹാരം നൽകുന്നകാര്യത്തിൽ ദേശീയ തലത്തിൽ ഏകീകൃത സംവിധാനം ഉണ്ടാകേണ്ടതാണെന്ന് സുപ്രീംകോടതിയുടെ പരാമർശം. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള തീരുമാനം ഉണ്ടാകേണ്ടതാണ്. ഇതിന്റെ സാധ്യത കേന്ദ്ര സർക്കാർ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
മരണ സർട്ടിഫിക്കറ്റുകളിൽ കോവിഡ് മൂലമാണ് മരിച്ചതെന്ന് രേഖപ്പെടുത്തുന്നതിന് കൃത്യമായ നിർദ്ദേശം നൽകണം. മരണ സർട്ടിഫിക്കറ്റുകളുടെ പേരിൽ മരിച്ചവരുടെ കുടുംബത്തിന് അനുകൂല്യം നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി പരാമർശങ്ങൾ നടത്തിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നതടക്കം ആവശ്യങ്ങളുന്നയിച്ച് അഭിഭാഷകനായ ഗൗരവ് കുമാർ ബൻസലാണ് പൊതുതാൽപര്യഹർജി നൽകിയത്.
നഷ്ടപരിഹാരം നൽകാനാകില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇത് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആരോഗ്യമേഖലയിൽ ചിലവ് വർധിക്കുകയും നികുതി വരുമാനം കുറയുകയും ചെയ്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകുന്നത് സാധ്യമല്ലെന്നാണ് കേന്ദ്രസർക്കാർ കോടതിയില്‍ വാദിച്ചത്. നയപരമായ വിഷയമായതിനാൽ കോടതി ഇടപെടരുതെന്നും കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു.
English summary; covid Compensation: Supreme Court
You may also like this video;