20 April 2024, Saturday

മുസ്ലിം യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചുകൊന്നു

Janayugom Webdesk
ചണ്ഡിഗഡ്
January 29, 2023 10:26 pm

മുസ്ലിം യുവാവിനെ ഗോസംരക്ഷകര്‍ മര്‍ദ്ദിച്ചുകൊന്നു. കന്നുകാലികളെ കടത്തിയെന്നാരോപിച്ച് ഹരിയാനയിലെ നൂഹ് ജില്ലയില്‍ മേവത്തില്‍ വച്ച് അക്രമിക്കപ്പെട്ട വാരിസാ(22)ണ് മരിച്ചത്. എന്നാല്‍ കാറപകടത്തിലാണ് മരിച്ചതെന്നാണ് പൊലീസ് പറയുന്നത്.
വാരിസും മറ്റുള്ളവരും സഞ്ചരിക്കുകയായിരുന്ന കാറിനെ മറ്റൊരു വാഹനം ഇടിച്ചിരുന്നു. ഇതിനിടെ കാറില്‍ കന്നുകാലികളെ കടത്തിയെന്നാരോപിച്ചെത്തിയ സംഘം യാത്രികരെ ആക്രമിക്കുകയായിരുന്നു. ബജ്രംഗ് ദള്‍ പ്രവര്‍ത്തകരായിരുന്നു അക്രമികളെന്നും കന്നുകാലികളെ കടത്തിയെന്നാരോപിച്ചായിരുന്നു മര്‍ദിച്ചതെന്നും വാരിസിന്റെ ബന്ധുക്കള്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ എടുക്കുന്നയാള്‍ ഒരാളോട് പേര് ചോദിക്കുമ്പോള്‍ നഫീസ് എന്ന് മറുപടി നല്കുന്നതും കയ്യേറ്റത്തിനിരയാകുന്നതും വീഡിയോയിലുണ്ട്. വാരിസ് കൂടെയിരിക്കുന്നതും കാണാവുന്നതാണ്. കാറില്‍ ഇടിച്ച വാനിന്റെ ഡ്രൈവര്‍ അബ്ദുള്‍ കരീം നല്കിയ പരാതിയിലും അക്രമികളെ കുറിച്ചുള്ള സൂചനകളുണ്ട്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്നുപേര്‍ക്കും വാനിലുണ്ടായിരുന്ന ഡ്രൈവര്‍ കരീമിനും പരിക്കേറ്റിരുന്നു. അപകടവിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുന്നതിന് മുമ്പ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തിയതായി കരീമിന്റെ പരാതിയിലുണ്ട്.
പരിക്കേറ്റവരെ ടൗരുവിലെ സമൂഹ്യാരോഗ്യ കേന്ദ്രത്തിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വാരിസ്, നഫീസ് എന്നിവരെ നല്‍ഹാര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.

Eng­lish Sum­ma­ry: Mus­lim youth beat­en to death by cow protectors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.