സിപിഐ 24-ാമത് പാര്‍ട്ടി കോണ്‍ഗ്രസ് വിജയവാഡയില്‍ നടത്തുന്നതിന് ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അടുത്തവര്‍ഷം നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസിന്റെ തീയതിയും മറ്റു കാര്യങ്ങളും ഒക്ടോബറില്‍ ചേരുന്ന ദേശീയകൗണ്‍സില്‍ യോഗം തീരുമാനിക്കും. പാര്‍ട്ടികോണ്‍ഗ്രസ് ചേരുന്നതിന് മുന്നോടിയായി ബ്രാഞ്ച്തലം മുതലുള്ള സമ്മേളനം ആരംഭിക്കുന്നതിനും ദേശീയ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരിൽ ആവേശമുണർത്തിയ സിപിഐ 23 -ാം പാർട്ടി കോൺഗ്രസ് കൊല്ലത്ത് വച്ചായിരുന്നു. 2018 ഏപ്രിൽ 25 മുതൽ 29 വരെ. മൂന്നാമത് തവണയാണ് സിപിഐ പാര്‍ട്ടികോണ്‍ഗ്രസ് വിജയവാഡയില്‍ നടക്കുവാന്‍ പോകുന്നത്. ആറാം പാര്‍ട്ടി കോണ്‍ഗ്രസ് 1961 ഏപ്രില്‍ ഏഴ് മുതല്‍ 16 വരെയും പത്താം പാര്‍ട്ടി കോണ്‍ഗ്രസ് 1975 ജനുവരി 27 മുതല്‍ ഫെബ്രുവരി ഏഴുവരെയും വിജയവാഡയിലാണ് നടന്നത്.
1925 ഡിസംബർ 26 കാൻപൂരിൽ വച്ചാണ് ബ്രിട്ടീഷ് ഇന്ത്യയിലെ വിവിധ കമ്മ്യൂണിസ്റ്റ് സംഘങ്ങളുടെ ആദ്യത്തെ സമ്മേളനം നടക്കുന്നത്. അവിടെ വച്ചാണ് സിപിഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉദയം പ്രഖ്യാപിക്കപ്പെടുകയും അതിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തത്. എസ് വി ഘാട്ടെ ആയിരുന്നു ആദ്യ ജനറൽ സെക്രട്ടറി. 1943 മെയ് 28 തൊട്ട് ജൂൺ ഒന്നു വരെ ബോംബെയിൽ വച്ചാണ് ഒന്നാം പാർട്ടി കോൺഗ്രസ്സ് നടന്നത്. പി സി ജോഷിയെ ജനറൽ സെക്രട്ടറിയായും ജി അധികാരി, ബി ടി രണദിവെ എന്നിവരെ പൊളിറ്റ് ബ്യൂറോ മെമ്പർമാരായും കേന്ദ്രകമ്മിറ്റിയിലേക്ക് 14 അംഗങ്ങളെയും ഈ സമ്മേളനത്തിൽ തിരഞ്ഞെടുത്തു. 1948 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ കൽക്കട്ടയിൽ വച്ചാണ് രണ്ടാം പാർട്ടി കോൺഗ്രസ്സ് നടന്നത്. ബി ടി രണദിവെയെ സെക്രട്ടറി ആയും ഭവാനി സെൻ, സോമനാഥ് ലാഹിരി, ജി അധികാരി, അജയ്ഘോഷ്, എൻ കെ കൃഷ്ണൻ, സി രാജേശ്വരറാവു, എം ചന്ദ്രശേഖരറാവു, എസ് എസ് യൂസഫ് എന്നിവരെ പൊളിറ്റ് ബ്യൂറോ അംഗങ്ങളായും ഈ സമ്മേളനം തെരഞ്ഞെടുത്തു.
എസ് വി ഘാട്ടെക്കു പുറമെ, ജി അധികാരി, പി സി ജോഷി, ബി ടി രണദിവെ, അജയ്ഘോഷ്, എസ് എ ഡാങ്കെ (ചെയർമാൻ), ഇ എം എസ് നമ്പൂതിരിപ്പാട്, സി രാജേശ്വര റാവു, ഇന്ദ്രജിത്ത് ഗുപ്ത, എ ബി ബർധൻ തുടങ്ങി, കൊല്ലം പാര്‍ട്ടി കോണ്‍ഗ്രസ് രണ്ടാം തവണയും തെരഞ്ഞെടുത്ത എസ് സുധാകർ റെഡ്ഡിയും നിലവിലുള്ള ഡി രാജയുള്‍പ്പെടെ ഇന്ത്യകണ്ട പ്രഗത്ഭരായ നേതാക്കള്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിമാരായി.
english summary;CPI Party Congress is at Vijayawada
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.