27 March 2024, Wednesday

Related news

March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024
March 21, 2024
March 20, 2024
March 20, 2024

സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് ചെങ്കൊടിയുയരും

ഗിരീഷ് അത്തിലാട്ട്
തിരുവനന്തപുരം
September 30, 2022 8:09 am

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരം ഒരുങ്ങി. ബാനറുകള്‍, കൊടി തോരണങ്ങള്‍, കമാനങ്ങള്‍, സ്തൂപങ്ങള്‍ എന്നിവ നിറഞ്ഞ് നഗരം ചുവപ്പണിഞ്ഞു. 27 വര്‍ഷങ്ങള്‍ക്കുശേഷമാണ് സംസ്ഥാന സമ്മേളനത്തിന് തലസ്ഥാന നഗരി വേദിയാകുന്നത്. ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ പികെവി നഗറില്‍ (പുത്തരിക്കണ്ടം മൈതാനി) രക്തപതാക ഉയരുന്നതോടെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും.

 

പൊതുസമ്മേളന നഗരിയിലേക്കുള്ള പതാക, ബാനര്‍, കൊടിമര ജാഥകള്‍ വൈകുന്നേരം 3.30ന് പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സംഗമിക്കും. തുടര്‍ന്ന് ചുവപ്പു സേനാംഗങ്ങളുടെ അകമ്പടിയോടെ പികെവി നഗറില്‍ (പുത്തരിക്കണ്ടം മൈതാനം) എത്തിച്ചേരും. വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള പതാക സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും. ശൂരനാട് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് എത്തിക്കുന്ന ബാനറും നെയ്യാറ്റിന്‍കരയിലെ സ്വദേശാഭിമാനി — വീരരാഘവന്‍ സ്മൃതി മണ്ഡപത്തില്‍ നിന്ന് കൊണ്ടുവരുന്ന കൊടിമരവും പാര്‍ട്ടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബുവും സത്യന്‍ മൊകേരിയും ഏറ്റുവാങ്ങും.

പികെവി നഗറില്‍ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. ജി ആര്‍ അനില്‍ അധ്യക്ഷനാകും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍, മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജെ ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മാങ്കോട് രാധാകൃഷ്ണന്‍ സ്വാഗതവും ഡെപ്യൂട്ടി മേയര്‍ പി കെ രാജു നന്ദിയും പറയും. തുടര്‍ന്ന് ആലപ്പുഴ ഇപ്റ്റ അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും. നാളെ മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ വെളിയം ഭാര്‍ഗവന്‍ നഗറില്‍ (ടാഗോര്‍ തിയേറ്റര്‍, വഴുതക്കാട്) പ്രതിനിധി സമ്മേളനം നടക്കും.

രാവിലെ ഒമ്പതിന് രക്തസാക്ഷി ജയപ്രകാശിന്റെ സ്മൃതിമണ്ഡപത്തില്‍ നിന്ന് മഹിളാസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പി വസന്തത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവരുന്ന ദീപശിഖ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് സമ്മേളന നഗറില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി ദിവാകരന്‍ പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ അതുല്‍കുമാര്‍ അഞ്ജാന്‍, ബിനോയ് വിശ്വം എംപി, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യന്‍ രവീന്ദ്രന്‍, കെ ഇ ഇസ്മായില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വൈകുന്നേരം നാലിന് ടാഗോര്‍ തിയേറ്ററില്‍ ‘ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും’ എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും പ്രഭാഷണം നടത്തും. 563 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

Eng­lish Summary:CPI state con­fer­ence today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.