20 May 2025, Tuesday
KSFE Galaxy Chits Banner 2

മലയാള സിനിമയുടെ കിരീടം: ചെമ്മീൻ 60

വലിയശാല രാജു
April 20, 2025 4:00 am

മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപ്പെട്ട ഒരധ്യായമാണ് ചെമ്മീൻ. 1965‑ൽ പുറത്തിറങ്ങിയ ഈ ചിത്രം, വെള്ളിത്തിരയിൽ വിസ്മയം തീർക്കുകയും മലയാള സിനിമയെ ലോക ശ്രദ്ധയിലേക്ക് ഉയർത്തുകയും ചെയ്തു. ഇന്ന്, ഈ ക്ലാസിക് സിനിമ 60 വർഷം പിന്നിടുമ്പോൾ അതിന്റെ പ്രസക്തിയും അനശ്വരതയും ഒട്ടും മങ്ങാതെ നിൽക്കുന്നു.

തകഴി ശിവശങ്കരപിള്ള എഴുതി 1956ൽ പ്രസിദ്ധീകരിക്കപ്പെട്ട ചെമ്മീൻ എന്ന നോവലിനെ ആസ്പദമാക്കി എസ് എൽ പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത ചെമ്മീൻ കേവലം ഒരു പ്രണയകഥയ്ക്കപ്പുറം ഒരു ജനതയുടെ ജീവിതത്തെയും വിശ്വാസങ്ങളെയും പശ്ചാത്തലമാക്കി അവതരിപ്പിച്ച ദൃശ്യാനുഭവമായിരുന്നു. കടപ്പുറത്തെ പശ്ചാത്തലത്തിൽ, പരമ്പരാഗത മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ആചാരങ്ങളെയും വിശ്വാസങ്ങളെയും പ്രണയത്തിന്റെ തീവ്രതയോടെ അവതരിപ്പിച്ച ചിത്രം, അന്നുവരെ മലയാള സിനിമ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ദൃശ്യാവിഷ്കാരങ്ങളിൽ ഒന്നായിരുന്നു അത്.കറുത്തമ്മയും,  മത്സ്യ വ്യാപാരിയായ  കൊച്ചു മുതലാളി പരീക്കുട്ടിയും തമ്മിലുള്ള പ്രണയം, അന്നത്തെ സാമൂഹിക സാഹചര്യത്തിൽ ഉയർത്തുന്ന വെല്ലുവിളികളും ‘കടലമ്മ’യുടെ വിശ്വാസങ്ങളും പ്രണയത്തിനും വിധിവിശ്വാസത്തിനും ഇടയിലുള്ള സംഘർഷങ്ങളുമെല്ലാം ചെമ്മീനിൽ മനോഹരമായി പകർത്തിയിരിക്കുന്നു. മധു, ഷീല, സത്യൻ, കൊട്ടാരക്കര ശ്രീധരൻ നായർ തുടങ്ങിയവരുടെ അഭിനയം ചിത്രത്തിന് ജീവൻ നൽകി. പ്രത്യേകിച്ചും കറുത്തമ്മയായി ഷീലയും, പരീക്കുട്ടിയായി മധുവും തകർത്തഭിനയിച്ചു.

‘ചെമ്മീൻ’ മലയാള സിനിമയുടെ സാങ്കേതികപരമായ വളർച്ചയുടെ ഒരു നാഴികക്കല്ലായിരുന്നു. മനോഹരമായ കടൽത്തീരവും മത്സ്യത്തൊഴിലാളികളുടെ ജീവിതരീതികളും വയലാർ രാമ വർമ്മയുടെ ഗാനങ്ങളും സലിൽ ചൗധരിയുടെ സംഗീതവും ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കി. ഇതിലെ ഗാനങ്ങൾ പലതും  മലയാളിയുടെ നാവിൽ ഇന്നും തത്തിക്കളിക്കുന്നു.

ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും ‘ചെമ്മീൻ’ അംഗീകാരങ്ങൾ നേടി. മികച്ച സിനിമയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ മെഡൽ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യൻ സിനിമ എന്ന ഖ്യാതി ചെമ്മീന് സ്വന്തം. കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം, ലോക സിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്തു. 60 വർഷം പിന്നിടുമ്പോഴും ചെമ്മീൻ ഓർമ്മിക്കപ്പെടുന്നു ആദരിക്കപ്പെടുന്നു. ഇത് കാലം മായ്ക്കാത്ത ഒരു ഇതിഹാസത്തിന്റെ കഥയാണ്.

പ്രകൃതിദൃശ്യങ്ങൾ – കഥാപാത്രങ്ങളായി മാറുന്ന വിസ്മയം

ചെമ്മീൻ സിനിമയിലായിരിക്കും ആദ്യമായി കടൽ, ആകാശം  തുടങ്ങിയ പ്രകൃതിഭാഗങ്ങൾ കഥയുടെ ആത്മാവായി തീരുന്നത്. 
കരിമിഴികളുടെ ആഴവും കടലിന്റെ അശാന്തതയും കറുത്തമ്മയുടെ ഉള്ളിലെ കലഹങ്ങളുമായി മൃദുവായും ശക്തമായും ഇണചേരുന്നു.
ചിത്രത്തിന്റെ ഭൂരിഭാഗവും സജ്ജീകരിച്ച സെറ്റുകളിൽ നിന്നല്ലാതെ കടൽ തീരപ്രദേശങ്ങളിൽ നിന്നാണ് ചിത്രീകരിച്ചത്. അതിലൂടെ 
പ്രാഖ്യാതമായ അതിജീവനത്തിന്റെ യാഥാർത്ഥ്യവത്കരണമായിരുന്നു സാധിച്ചത്.പ്രകാശം – നിഴൽ – നിറങ്ങളുടെ കാവ്യ 
വിസമയമായിരുന്നു ഓരോ ഷോട്ടും.മാർക്കസ് ബാർട്ലിയുടെ കാമറാ വർക്ക് പ്രകാശത്തെയും നിഴലിനെയും അവിസ്മരണീയമാക്കി മാറ്റുന്നു.
കറുത്തമ്മയുടെ ഉള്ളിലെ ആത്മവ്യഥയും ഭയവും രാത്രിയിലെ നിശ്ശബ്ദതയും പ്രകാശവും ഇരുട്ടും കൊണ്ട് നമ്മിൽ അതിന്റെ തീവ്രത 
സൃഷ്ടിക്കുന്നു.


സ്ത്രീ ശരീരത്തിന്റെ രാഷ്ട്രിയം 

ചെമ്മീനിൽ സ്ത്രീ ശരീരത്തെ സിനിമ എങ്ങനെ രാഷ്ട്രീയപരമായി സമീപിക്കുന്നു എന്നത് ഇന്നും വേണ്ടത്ര ചർച്ച ചെയ്യപ്പെട്ടിട്ടില്ല. 
സിനിമയിൽ സ്ത്രീ ശരീരം ഒരു പ്രധാന പ്രമേയമായി തന്നെ കടന്നുവരുന്നുണ്ട്. പ്രത്യേകിച്ചും കറുത്തമ്മയുടെ ശരീരം സിനിമയിൽ 
പല തരത്തിലുള്ള രാഷ്ട്രീയ സൂചനകൾ നൽകുന്നു.മതവും സാമൂഹികാധികാരവും ഇവിടെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. കറുത്തമ്മക്ക് 
പരീക്കുട്ടിയുമായി അവൾക്കുള്ള പ്രണയം സാമൂഹികമായ വിലക്കുകൾ ലംഘിക്കുന്നു. ഈ ബന്ധം പുരോഗമിക്കുമ്പോൾ, കറുത്തമ്മയുടെ 
ശരീരം ഒരു 'അശുദ്ധമായ' വസ്തുവായി കണക്കാക്കപ്പെടുന്നു.  അവളെ പരദേശിയായ സ്വജാതി മത്സ്യത്തൊഴിലാളിയെക്കൊണ്ട് വിവാഹം കഴിപ്പിക്കുന്നു. 
അവളുടെ ശരീരത്തെ സാമൂഹികമായ അധികാര ബന്ധങ്ങൾക്കുള്ളിൽ തളച്ചിടാനുള്ള ശ്രമമാണ്. ഇവിടെ, സ്ത്രീ ശരീരം ജാതിയുടെയും 
സാമൂഹികാധികാരത്തിന്റെയും രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നു.


സിനിമയിൽ പുരുഷന്മാർക്ക് സ്ത്രീ ശരീരത്തിന്മേലുള്ള അധികാരം വ്യക്തമായി കാണാം. കറുത്തമ്മയുടെ ഇഷ്ടങ്ങൾ പരിഗണിക്കാതെ അവളെ 
വിവാഹം കഴിപ്പിക്കുന്നു. ഭർത്താവായ പളനി അവളെ സംശയിക്കുകയും നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവളുടെ ശരീരം അവളുടെ 
സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിക്കാൻ അനുവദിക്കാതെ, പുരുഷാധിപത്യ സമൂഹത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാകേണ്ടിവരുന്നു. മാത്രമല്ല
വിശ്വാസവും പാപബോധവും നന്നായി ഇതിൽ ഇടകലർത്തുകയും ചെയ്യുന്നു. കടലമ്മയുടെ വിശ്വാസവുമായി ബന്ധപ്പെട്ട്, കറുത്തമ്മയുടെ 'പാപം' 
അവളുടെ ഭർത്താവിന്റെ മരണത്തിന് കാരണമാകുന്നു എന്ന് സമൂഹം വിധിയെഴുതുന്നു. ഇവിടെ, അവളുടെ ശരീരം ഒരു പാപത്തിന്റെ ഉറവിടമായി 
ചിത്രീകരിക്കപ്പെടുന്നു. സ്ത്രീയുടെ ലൈംഗികതയെയും പ്രണയത്തെയും സമൂഹം എങ്ങനെ ഭയത്തോടെയും സംശയത്തോടെയും കാണുന്നു എന്നതിന്റെ
സൂചനയാണിത്. അവളുടെ ശരീരം ഒരു സാമൂഹികമായ കുറ്റകൃത്യത്തിന്റെ പ്രതീകമായി മാറുന്നു.സിനിമയിൽ സ്ത്രീ ശരീരം കേവലം ഒരു ജൈവിക 
അസ്തിത്വമല്ല, മറിച്ച് അന്നത്തെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളുടെയും വിശ്വാസങ്ങളുടെയും പ്രതിഫലനമാണ്. 

പ്രണയത്തിന്റെ മതപരമായ അതിരുകൾ

തകഴിയുടെ ചെമ്മീൻ നോവലിന്റെ കഥ മലയാള സിനിമയിൽ ശ്രദ്ധേയമായ സാമൂഹ്യ ചലനമായി  മാറുന്നെങ്കിലും അതിന്റെ അന്തർധാരയിൽ മതം, 
വിശ്വാസം, സാമൂഹിക നിയന്ത്രണങ്ങൾ എന്നിവയുമായുള്ള ശക്തമായ സമ്മർദങ്ങളും കാണാനാവുന്നു. കറുത്തമ്മ എന്ന ഹിന്ദു മത്സ്യത്തൊഴിലാളിയുടെ
മകളും പരീക്കുട്ടി എന്ന മുസ്ലിം വ്യാപാരിയുടെ മകനും തമ്മിലുള്ള പ്രണയം, മതപരമായി സമുദായം ദ്രോഹമായി കാണുന്ന നിരീക്ഷണവുമൊക്കെ 
സിനിമയെ ആഭ്യന്തര സംഘർഷങ്ങളിലേക്കാണ്  തള്ളി വിടുന്നത്.വ്യക്തിപരമായ പ്രണയം തള്ളിക്കളയപ്പെടുന്നതും സമൂഹം നിശ്ചയിച്ച മാർഗങ്ങളിലേയ്ക്ക്
അവളെ തള്ളിക്കയറ്റുന്നതും വ്യക്തിസ്വാതന്ത്ര്യത്തെയും മതപരമായ അനിയന്ത്രിതവുമായ സംസ്‌കാരപരമായ ചങ്ങലകളെയും കുറിച്ചുള്ള ആലോചനയ്ക്ക് 
വഴിയൊരുക്കുന്നു. സിനിമയിൽ വർഗീയ സംഘർഷങ്ങൾ നേരിട്ട്   പ്രതിപാദിക്കുന്നില്ലെങ്കിലും അതിൽ നിറഞ്ഞുനിൽക്കുന്ന മൗനത്തിന് അതീവ ശക്തിയുണ്ട്

ഇന്നത്തെ സമൂഹത്തിൽ മതപരമായ ബന്ധങ്ങൾക്കിടയിലുള്ള അക്ഷമതയും, തന്റേതല്ലാത്ത വിശ്വാസത്തെ ഏറ്റുപറയുന്നവർക്കുള്ള അതിക്രമവും, 
സിനിമയിൽ ഒരു നിദർശനമായി നിലകൊള്ളുന്നു. അതുകൊണ്ട് തന്നെ ചെമ്മീന് ഇന്നും പ്രസക്തിയുണ്ട്. 
വർത്തമാനകാല രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിച്ചാൽ ഇന്ന് കറുത്തമ്മ - പരീക്കുട്ടി പ്രണയം ഒരു  വിസ്ഫോടനം തന്നയായിരിക്കും.
ലവ് ജിഹാദ് പോലുള്ള മാരക സ്വഭാവമുള്ള ഒരു സാമൂഹ്യ വിപത്തായി അത് മാറിയേനെ.




 

Kerala State - Students Savings Scheme

TOP NEWS

May 20, 2025
May 20, 2025
May 20, 2025
May 19, 2025
May 19, 2025
May 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.