സംഘപരിവാർ ഇച്ഛയ്ക്കനുസൃതമായി രാജ്യത്ത് ഭരണഘടന അട്ടിമറിയ്ക്കപ്പെടുകയാണെന്ന് സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. പൗരത്വം മതാധിഷ്ഠിതമാകരുത് എന്ന ഭരണഘടനാ തത്വത്തിന് വിരുദ്ധമാണ് രാജ്യത്തെ ഭിന്നിപ്പിക്കാനായുള്ള പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്ട്രിയും. കോട്ടയത്ത് മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡി രാജ.
പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാർലമെന്റിൽ ചർച്ചകൾ നടന്നപ്പോൾ പ്രധാനമന്ത്രി മോഡി നിശബ്ദനായിരുന്നു. കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ടുള്ള തീരുമാനത്തിലും പാർലമെന്റിൽ അമിത്ഷായുടെ വാക്കുകൾക്ക് പിന്നിലായിരുന്നു മോഡി. ആർഎസ്എസ് അജണ്ടകൾക്കൊത്ത് അമിത് ഷാ ബില്ല് അവതരിപ്പിച്ച് വാദിക്കുകയും വിശദീകരിച്ച് നടപ്പാക്കുകയും ചെയ്യുമ്പോൾ മോഡി പൊതുവേദികളിൽ തന്ത്രപരമായി സംസാരിച്ച് ജനങ്ങളിൽ തെറ്റിധാരണ പരത്തുകയും വിഭാഗീയതയ്ക്ക് കളമൊരുക്കുകയും ചെയ്യുന്നു. സർദാർ പട്ടേലും ഡോ. ബി ആർ അംബേദ്ക്കറും ഉൾപ്പെടെയുള്ളവർ തങ്ങളുടെ ആശയങ്ങൾക്കനുസൃതമായി ചിന്തിച്ചവരെന്ന് പ്രചരിപ്പിക്കുന്നു. ഹിന്ദു മുസ്ലിം ഐക്യമെന്ന ഗാന്ധിയൻ സ്വപ്നം മറന്ന് അഭയാർഥി പ്രശ്നവും പൗരത്വവും കൂട്ടിക്കുഴയ്ക്കുന്നു.
ജനങ്ങളെ ആയുധമുനയിൽ കോർക്കുകയാണ് കേന്ദ്രം. ഇതിന് അറുതി വരണം. പ്രതിഷേധിക്കാനുള്ള അവകാശം നിലനിൽക്കണം. നിഷേധിക്കപ്പെട്ട ചട്ടങ്ങൾ വീണ്ടെടുക്കണമെന്നും ഡി രാജ ആവശ്യപ്പെട്ടു. മോഡിസർക്കാർ നിരന്തരം ആവർത്തിക്കുന്ന നാസികൾക്ക് സമാനമായ നിലപാടുകളെ ചെറുത്ത് തോൽപ്പിക്കാൻ ജനങ്ങളുടെ ഐക്യം അനിവാര്യമാണ്.
ജനങ്ങളെ വേർതിരിക്കുന്നത് ബോധപൂർവമാണ്. കോർപറേറ്റ് അനുകൂല സാമ്പത്തികനയങ്ങൾ തുടരാനുള്ള നീക്കമാണത്. സമൂഹത്തിൽ വർഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുകയാണ്. വലിയ വാഗ്ദാനങ്ങളുമായി അധികാരത്തിലെത്തിയ മോഡി സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ തകർക്കുകയാണ്. കാർഷികമേഖല തകർച്ചയിലാണ്. വ്യാവസായികമേഖലയും കടുത്ത പ്രതിസന്ധിയിലാണ്. ഓട്ടോമൊബൈൽ, ഐടി മേഖലകളിൽ ലക്ഷങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടു. ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിനൊപ്പം നിരവധി പ്രക്ഷോഭപരിപാടികൾ പാർട്ടി ആസൂത്രണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ. വി ബി ബിനു എന്നിവരും രാജയ്ക്കൊപ്പമുണ്ടായിരുന്നു.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.