നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ പ്രമാണികരെ ഡിസിസി ഭാരവാഹികളാക്കി അസംതൃപ്ത വിഭാഗത്തെ മെരുക്കാൻ കോൺഗ്രസ്. ഡിസിസി ഭാരവാഹിത്വത്തിലേക്കു ഗ്രൂപ്പ് പരിഗണനയില്ലെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ഗ്രൂപ്പുകൾ ഇതിലേക്കു വാശിയോടെ തന്നെയാണ് പട്ടികകൾ നല്കിയിരിക്കുന്നത്.
ഇടഞ്ഞും നിരാശയിലും നില്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റ നേതാക്കളുടെ അണികളെ ഇതിലൂടെ തൃപ്തരാക്കാമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതേ സമയം, ഡിസിസി പ്രസിഡണ്ടായിരിക്കെ മത്സരിച്ചു തോറ്റ കൊല്ലത്തെ ബിന്ദുകൃഷ്ണ തുടങ്ങി പഴയ ഡിസിസി ഭാരവാഹികൾ ലിസ്റ്റിലില്ല. ഉമ്മൻ ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരം കോട്ടയം കോൺഗ്രസ് കമ്മിറ്റിയിലേക്ക് ഇക്കുറി ഇരിക്കൂറിൽ സീറ്റ് കിട്ടാതെ പോയ മുൻ മന്ത്രി കെസി ജോസഫും ഇടം നേടിയിട്ടുണ്ട്.
കെപിസിസിയിലേക്ക് പ്രസിഡണ്ടിനെയും വർക്കിംഗ് പ്രസിഡണ്ടുമാരെയും നിയമിച്ചിട്ട് നാളുകൾ കഴിഞ്ഞെങ്കിലും മറ്റു ഭാരവാഹികളെ നിശ്ചയിച്ചിട്ടില്ല. ഇതിനു പറഞ്ഞ ന്യായം പുതിയ ഡിസിസി പ്രസിഡണ്ടുമാരോടൊപ്പം കെപിസിസിയുടെ ശേഷിക്കുന്ന ഭാരവാഹികളെക്കൂടി പ്രഖ്യാപിക്കുമെന്നാണ്. എന്നാൽ, ഇപ്പോൾ കെപിസിസി ഭാരവാഹികളുടെ കാര്യം മിണ്ടാതെ ജില്ലാ പ്രസിഡന്റുമാരുടെ കാര്യം മാത്രം നിശ്ചയിച്ചാൽ മതി എന്നാണ് പുതിയ തീരുമാനം. രണ്ടും ഒരുമിച്ചു പ്രഖ്യാപിച്ചാൽ കോൺഗ്രസ് പാരമ്പര്യപ്രകാരം വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും അതിനാൽ, ആദ്യം ഡിസിസി അദ്ധ്യക്ഷന്മാരെ പ്രഖ്യാപിച്ച് തുടർന്നുണ്ടാകുന്ന കലഹത്തിന്റെ തോത് മനസ്സിലാക്കി കെപിസിസി ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനമെടുക്കാം എന്നാണ് ഒടുവിലത്തെ ധാരണ.
ഗ്രൂപ്പ് താത്പര്യങ്ങൾക്ക് അതീതമായിരിക്കും ഇപ്രാവശ്യത്തെ ഡിസിസി പുന: സംഘടന എന്നൊക്കെ വീമ്പിളക്കിയിരുന്നെങ്കിലും ഗ്രൂപ്പുകൾ മത്സരബുദ്ധിയോടെയാണ് പട്ടിക നല്കിയിരിക്കുന്നത്. കെപിസിസി പ്രസിഡണ്ട്, വർക്കിംഗ് പ്രസിഡണ്ടുമാർ എന്നിവരുടെ നോമിനികൾ ഇതിനു പുറമെയുണ്ട്. ഡൽഹിയിലെ മാരത്തോൺ ചർച്ചകൾക്കിടയിൽ പട്ടിക കണ്ട കേരളത്തിലെ എംപിമാർ, പട്ടികയിൽ അതൃപ്തി പ്രകടിപ്പിക്കുകയും തങ്ങളുടെ നോമിനികളെക്കൂടി ഉൾപ്പെടുത്തണമെന്ന കടുംപിടിത്തത്തിലാവുകയും ചെയ്തതോടെ നേതൃത്വത്തിന്റെ തലവേദനയ്ക്ക് കടുപ്പം കൂടുകയും പട്ടിക വലുതാക്കാതെ വയ്യാ എന്ന സ്ഥിതി സംജാതമാവുകയും ചെയ്തിരിക്കുകയാണ്. നിലവിൽ ഒൻപത് ഡിസിസികൾ ഐ ഗ്രൂപ്പിന്റെ കൈവശമാണ്. എ ഗ്രൂപ്പിന് അഞ്ച് ഡിസിസി-കളേയുള്ളൂ. അഞ്ച് പോരെന്നും കൂടുതൽ വേണമെന്നുമുള്ള നിർബന്ധത്തിലാണ് അവർ.
English Summary : dcc positions given to failed leaders in congress
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.