17 April 2024, Wednesday

Related news

April 17, 2024
April 16, 2024
April 15, 2024
April 15, 2024
April 15, 2024
April 14, 2024
April 12, 2024
April 11, 2024
April 10, 2024
April 9, 2024

ഡിസിസി അധ്യക്ഷ പട്ടിക ഒരുങ്ങുന്നു; ഗ്രൂപ്പുകാരെ ഒഴിവാക്കാൻ തീവ്രശ്രമം, സ്ത്രീ സാന്നിധ്യം ഇല്ലേയില്ല

Janayugom Webdesk
കൊച്ചി
August 17, 2021 2:51 pm

മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിക്കിടയിലും കെപിസിസി നേതൃത്വം ഹൈക്കമാന്‍ഡിനു നല്‍കിയ ഡിസിസി അധ്യക്ഷന്‍മാരുടെ അന്തിമ സാധ്യതാ പട്ടികയില്‍ അഞ്ചു ജില്ലകളില്‍ ഒറ്റപ്പേരും മറ്റു ജില്ലകളില്‍ ഒന്നിലധികം പേരുകളും. ഒരു ജില്ലയിലും വനിതകളെ പരിഗണിച്ചില്ല .എതിർപ്പുകൾ കാലക്രമേണ കെട്ടടങ്ങുമെന്നും ലിസ്റ്റിൽ ഗ്രൂപ്പ് വീതം വയ്‌പ്പാണെങ്കിൽ  മുന്നോട്ടുപോകാൻ കഴിയിലെന്ന നിലപാട് കെ സുധാകരനും വി ഡി സതീശനും എടുത്തതോടെ ഹൈക്കമാൻഡ് വഴങ്ങുകയായിരുന്നു .കെ മുരളീധരന് താല്പര്യമുള്ള പേരുകാരൻ ഉൾപ്പെട്ടതോടെ മുതിർന്ന നേതാക്കളെ അവഗണിക്കരുത്‌ എന്ന മയപ്പെട്ട പ്രസ്താവനയുമായി രംഗത്തു എത്തിയത് സുധാക രനടക്കം ആശ്വാസമായി .ഉമ്മൻചാണ്ടിക്കൊപ്പമാണെങ്കിലും രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിലെ അപ്രമാദിത്തം ഇല്ലാ താവുന്നതിൽ  മുരളീധരൻ സന്തുഷ്ടനാണ് .ഉമ്മൻചാണ്ടിയെ അനുനയിപ്പിക്കാനുള്ള സാദ്ധ്യതകൾ ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്.

ഡല്‍ഹി കേന്ദ്രീകരിച്ച് രണ്ട് ദിവസങ്ങളിലായി നടന്ന ചര്‍ച്ചക്കൊടുവിലാണ് അന്തിമ സാധ്യതാ പട്ടിക കെപിസിസി നേതാക്കള്‍ ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചത്. പത്തനംതിട്ട — സതീഷ് കൊച്ചുപറമ്പില്‍, എറണാകുളം — മുഹമ്മദ് ഷിയാസ്, കോഴിക്കോട് — കെ. പ്രവീണ്‍ കുമാര്‍, കണ്ണൂര്‍ — മാര്‍ട്ടിന്‍ ജോര്‍ജ്, കാസര്‍ഗോഡ് — ഖാദര്‍ മാങ്ങാട് എന്നിവരാണ് പട്ടികയിലുള്ള ഏകാംഗ പ്രതിനിധികള്‍.

തിരുവനന്തപുരത്ത് കെ എസ് ശബരിനാഥ്, ആര്‍ബി രാജേഷ് എന്നിവരുടെ പേരാണ് പരിഗണിക്കുന്നത്. കൊല്ലത്ത് സൂരജ് രവി, എം. എം നസീര്‍ എന്നിവരാണ് പരിഗണനയിലുള്ളത്. അലപ്പുഴയില്‍ ബാബു പ്രസാദ്, കെ പി ശ്രീകുമാര്‍ എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. രമേശ് ചെന്നിത്തലയാണ് ബാബുപ്രസാദിനെ  നിര്‍ദേശിച്ചത്. രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി നിയമസഭ സീറ്റ് വിട്ടുകൊടുത്തു വെങ്ക്കിലും ഒരു പദവിയും കിട്ടിയിട്ടില്ല എന്നത് ബാബുപ്രസാദിന്  അനുകൂല ഘടകമാണ്. എന്നാൽ രമേശ് സ്വാർത്ഥനാണെന്നും ബാബുവിന്റെ കാര്യം ഇപ്പോഴാണോ ഓർക്കുന്നതെന്നും ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ കടുത്ത എതിർപ്പ് നിലനിൽക്കുന്നുണ്ട്. എറണാകുളത്തു ഷിയാസിന്റെ കാര്യത്തിൽ എതിർപ്പില്ല .

കോട്ടയത്ത് നാട്ടകം സുരേഷും യുജിന്‍ തോമസുമാണ് പട്ടികയിലുണ്ട്. അന്തിമ ചര്‍ച്ചയില്‍ കോട്ടയത്ത് ചാണ്ടി ഉമ്മന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ഇടുക്കിയില്‍ സി പി മാത്യുവിനാണ് മുഖ്യ പരിഗണന. അഡ്വ. എസ് അശോകന്റെ പേരും ലിസ്റ്റിലുണ്ട്. തൃശൂരില്‍ ഗ്രൂപ്പുകള്‍ സംയുക്തമായി ടി വി ചന്ദ്രമോഹന്റെ പേരാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അന്തിമ സാധ്യതാ പട്ടികയില്‍ ജോസ് വെള്ളൂരും അനില്‍ അക്കരയും ഇടം പിടിച്ചു.

പാലക്കാട് എ വി ഗോപിനാഥിന്റെ പേരാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നിര്‍ദേശിച്ചത്. എന്നാല്‍ യോഗത്തില്‍ മറ്റു നേതാക്കള്‍ ഒന്നടങ്കം ഇതിനെ എതിര്‍ത്തു. ഇതോടെ മുന്‍ അധ്യക്ഷന്‍മാരെ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് യോഗം എത്തിയതായും സൂചനയുണ്ട്. എ.വി ഗോപിനാഥിന് പുറമേ വി ടി ബല്‍റാമിനേയും എ.തങ്കപ്പനേയുമാണ് പാലക്കാട് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

മലപ്പുറം ജില്ലയില്‍ ആര്യാടന്‍ ഷൗക്കത്ത്, വിഎസ് ജോയ് എന്നിവരും വയനാട് എം.എ ജോസഫ്, കെ.എല്‍ പൗലോസ്, കെ.കെ എബ്രഹാം എന്നിവരും അന്തിമ സാധ്യതാ പട്ടികയിലുണ്ട്. എ, ഐ ഗ്രൂപ്പ് നേതാക്കള്‍ ചില ജില്ലകളില്‍ തങ്ങളുടെ വിശ്വസ്തര്‍ക്കായി ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നുണ്ടെങ്കിലും പുതിയ പേരുകള്‍ പരിഗണിയ്ക്കാനിടയില്ലെന്നാണ് അറിയുന്നത്. ഇനി ഗ്രൂപിലുള്ളവരെ പരിഗണിക്കരുതെന്ന് വി എം സുധീരൻ അടക്കമുള്ള നേതാക്കൾ രാഹുലിനെയും സോണിയയെയും അറിയിച്ചിട്ടുണ്ട്. താനടക്കമുള്ള കെപിസിസി  അധ്യക്ഷന്മാരെ ഗ്രൂപ്പുകാർ പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുവെന്നും ‚വൻ സാമ്പത്തീക താല്പര്യങ്ങളും ‚വ്യക്തി ആരാധന വളർത്താൻ മാത്രമാണ് ഗ്രൂപ്പുകൾ സഹായിക്കുന്നതെന്നും ഗ്രൂപ്പ് വിരുദ്ധർ പറയുന്നു ..

Eng­lish sum­ma­ry: DCC selec­tion in con­gress updates

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.