23 April 2024, Tuesday

വിദ്യാര്‍ത്ഥിനിയുടെ മരണം; ആന്തരികാവയവങ്ങള്‍ രാസ പരിശോധനയ്ക്ക്

Janayugom Webdesk
കാസർകോട്
January 8, 2023 11:50 pm

ഡിഗ്രി വിദ്യാര്‍ത്ഥിനി ചെമ്മനാട് ബേനൂരിലെ അഞ്ജുശ്രീ പാര്‍വതി (19)യുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം.
ആന്തരികാവയവങ്ങള്‍ക്കേറ്റ അണുബാധയെതുടര്‍ന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ഫോറന്‍സിക് സര്‍ജന്റെ പ്രാഥമിക നിഗമനം. ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിട്ടുണ്ടെന്നും ഈ വിഷം ഭക്ഷണത്തില്‍ നിന്നുമുള്ളതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിഷം കരളിന്റെ പ്രവര്‍ത്തനം തകരാറാലാക്കുന്നതിനും അഞ്ജുശ്രീക്കു മഞ്ഞപ്പിത്തം ബാധിക്കുന്നതിനും കാരണമായി. ഡിസംബര്‍ 31ന് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം അവശനിലയിലായിരുന്ന അഞ്ജുശ്രീ ശനിയാഴ്ച പുലര്‍ച്ചെ മംഗളൂരു ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്.
മരണകാരണം ഹോട്ടലില്‍ നിന്നും ഓണ്‍ലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണെന്ന സംശയമായിരുന്നു ആദ്യം ഉയര്‍ന്നിരുന്നത്. എങ്ങനെയാണ് അണുബാധയുണ്ടായതെന്ന് വ്യക്തമാകണമെങ്കില്‍ രാസപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തിയ ശേഷമുള്ള വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. അഞ്ജുശ്രീയുടെ മരണത്തില്‍ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതു സ്ഥിരീകരിക്കാന്‍ രാസപരിശോധന റിപ്പോര്‍ട്ട് ലഭിക്കണമെന്നും ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷ വിഭാഗം പ്രാഥമികാന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുന്നില്ല. ഹോട്ടലില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. അഞ്ജുശ്രീ കുഴിമന്തി വാങ്ങിയ ദിവസം വേറെ 120 പേര്‍ ഇതേ ഹോട്ടലില്‍ നിന്നും കുഴിമന്തി വാങ്ങി കഴിച്ചിരുന്നു. എന്നാല്‍ അവരിലാര്‍ക്കും ഭക്ഷ്യവിഷബാധയുടെ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ല. ഹോട്ടലില്‍ ഏതെങ്കിലും വിധത്തിലുള്ള വൃത്തിഹീനമായ അന്തരീക്ഷം കണ്ടെത്താന്‍ സാധിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Death of the stu­dent; Inter­nal organs for chem­i­cal examination

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.