നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ഡൽഹിയിലെ 68 മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിൽ പോൾചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ പൊരുത്തക്കേട്. എന്നാൽ ഇത് വളരെ ചെറിയ വ്യത്യാസം മാത്രമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ. പോൾ ചെയ്ത വോട്ടുകൾ, എണ്ണിയ വോട്ടുകൾ എന്നിവ രേഖപ്പെടുത്തുന്ന ഫോറം 20 പരിശോധിച്ച ശേഷം കണ്ടെത്തിയ പൊരുത്തക്കേടുകൾ ദി ക്വിന്റ് ആണ് പുറത്തുവിട്ടിരിക്കുന്നത്.തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഫോറം 20 ന് ആവശ്യമായ വിവരങ്ങൾ സമാഹരിക്കുന്നത്. 70 ൽ 68 മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ട്. ചില മണ്ഡലങ്ങളിൽ പോൾ ചെയ്ത വോട്ടിനെക്കാൾ കൂടുതലാണ് എണ്ണിയ വോട്ടുകളെങ്കിൽ മറ്റിടങ്ങളിൽ കുറവാണ് രേഖപ്പെടുത്തിയത്.
47 മണ്ഡലങ്ങളിൽ ഇത്തരത്തിലുള്ള പൊരുത്തക്കേടുള്ള വോട്ടുകളുടെ എണ്ണം 50 ൽ കൂടുതലുമാണ്.ഏറ്റവും കൂടുതൽ വോട്ടിന്റെ വ്യത്യാസം കണ്ടെത്തിയിരിക്കുന്നത് കൊണാട്ട്പ്ലേസ് മണ്ഡലത്തിലാണ്. ഇവിടെ 1,07,228 (60.44 ശതമാനം) വോട്ടുകളാണ് പോൾ ചെയ്തതെങ്കിൽ എണ്ണിയ വോട്ടുകൾ 1,08,339 ആണ്. 1,111 വോട്ടുകൾ കൂടി. ചാന്ദ്നിചൗക്കിൽ 76,725 വോട്ടുകൾ പോൾ ചെയ്തപ്പോൾ എണ്ണിയത് 77,101 വോട്ടുകൾ. പോൾ ചെയ്തതിനെക്കാൾ 376 വോട്ടുകൾ കൂടുതൽ. ബുരാരിയിൽ 2,21,181 വോട്ടുകൾ പോൾ ചെയ്തതിൽ എണ്ണിയതാകട്ടെ 267 എണ്ണം വർധിച്ച് 2,21,448 വോട്ടുകൾ.അതേസമയം നജഫ്ഘറിൽ 1,62,206 വോട്ടുകൾ പോൾ ചെയ്യപ്പെട്ടപ്പോൾ എണ്ണിയത് 1,61,194 മാത്രം. 1,012 വോട്ടിന്റെ കുറവ്.
റോത്താസ് നഗറിൽ 1,42,323 വോട്ടുകളിൽ എണ്ണിയത് 1,41,412. 911 വോട്ടുകളുടെ കുറവ്. സംഘം വിഹാറിൽ എണ്ണിയ വോട്ടുകളിലുണ്ടായ കുറവ് 909 ആണ്. ഇവിടെ പോൾ ചെയ്തത് 1,17,508 വോട്ടുകളായിരുന്നുവെങ്കിൽ എണ്ണിയത് 1,16,599. വളരെകുറഞ്ഞ വോട്ടുകളുടെ വ്യത്യാസം മാത്രമാണ് ഉള്ളതെന്നാണ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. വോട്ടെണ്ണൽ വേളയിൽ ഏതെങ്കിലും പോളിങ് ഏജന്റിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പരാതികൾ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ പറയുന്നു. അതേസമയം വോട്ടിങ് യന്ത്രങ്ങളുടെ സുതാര്യതയും സൂക്ഷ്മതയും സംബന്ധിച്ച ആശങ്കകൾ വർധിപ്പിക്കുന്നതാണ് ഈ കണ്ടെത്തൽ.
English Summary: Delhi election mismatches in votes
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.