29 March 2024, Friday

ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങൾക്കായി ചെലവഴിച്ചത് കോടികള്‍

Janayugom Webdesk
July 6, 2022 9:23 pm

അനാവശ്യ പരസ്യങ്ങൾക്കായി ഉയർന്ന തുക ചെലവഴിച്ചതിന് ഡൽഹി സർക്കാരിന് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലി(സിഎജി)ന്റെ വിമർശനം. അഞ്ച് കോർപറേഷനുകൾ അവരുടെ വകുപ്പുകള്‍ മുഖേനയല്ലാതെ ക്ലാസിഫൈഡ് പരസ്യങ്ങൾ നൽകിയതിനാല്‍ ഡിഎവിപി നിരക്ക് ലഭ്യമായില്ല. വാണിജ്യ പരസ്യങ്ങള്‍ എന്ന നിലയില്‍ 1.10 കോടിയുടെ അധികചെലവ് ഈയിനത്തില്‍ വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫയലുകൾ ലഭ്യമാക്കുന്നതിന് ഓഡിറ്റ് സംഘത്തിന് നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നതായും സിഎജി പറഞ്ഞു. 2016–18 കാലയളവിൽ തെരഞ്ഞെടുത്ത നാല് വകുപ്പുകൾ പുറത്തിറക്കിയ 225 ക്രിയേറ്റീവ് പരസ്യങ്ങളുടെയും രേഖകൾക്കായി അഭ്യർത്ഥിച്ചു.

എന്നാൽ, 76 പരസ്യങ്ങളുടെ (34 ശതമാനം)രേഖകള്‍ മാത്രമാണ് ഹാജരാക്കിയത്. എല്ലാ ഫയലുകളും ഡിഐപി ലഭ്യമാക്കാത്തതിനാൽ, ഡൽഹി സർക്കാരിന്റെ പരസ്യങ്ങൾക്കു വേണ്ടിയുള്ള ചെലവുകളുടെ സമഗ്രമായ വിലയിരുത്തൽ സാധ്യമായില്ലെന്ന് സിഎജി പറഞ്ഞു.

ചില ചെലവുകൾ കേന്ദ്രം വഹിക്കുന്നതിനാലാണ് ഡൽഹിക്ക് റവന്യു മിച്ചം നിലനിർത്താൻ കഴിഞ്ഞതെന്ന് സിഎജി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ പെൻഷൻ ബാധ്യതകളും ഡൽഹി പൊലീസിന്റെ ചെലവും ആഭ്യന്തര മന്ത്രാലയമാണ് വഹിക്കുന്നത് എന്നതു കൊണ്ടാണ് ഡല്‍ഹിക്ക് മിച്ച സംസ്ഥാനമായി നില്ക്കാൻ കഴിഞ്ഞതെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു.

എന്നാല്‍ സത്യസന്ധമായ രാഷ്ട്രീയം കൊണ്ടാണ് കെജ്‍രിവാൾ സർക്കാരിന് ദേശീയ തലസ്ഥാനത്തെ റവന്യു മിച്ച സംസ്ഥാനമായി നിലനിർത്താൻ കഴിഞ്ഞതെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും വലിയ റവന്യു കമ്മി അഭിമുഖീകരിക്കുമ്പോൾ, 2015 മുതൽ മിച്ചം പിടിക്കുന്നത് അരവിന്ദ് കെജ്‍രിവാൾ സർക്കാർ മാത്രമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Eng­lish summary;Delhi gov­ern­ment spent crores on advertisements

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.