20 April 2024, Saturday

Related news

April 2, 2024
March 30, 2024
March 22, 2024
March 7, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024

ഡല്‍ഹി മലിനീകരണം: പ്രധാന കാരണം കൃഷിയിടങ്ങളിലെ തീയല്ല: സുപ്രീം കോടതി

റെജി കുര്യന്‍
ന്യൂഡല്‍ഹി
November 15, 2021 10:24 pm

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തോത് അനിയന്ത്രിതമായി ഉയരാന്‍ കാരണം കര്‍ഷകര്‍ കൃഷിയിടങ്ങളില്‍ തീയിട്ടതല്ലെന്ന് വിലയിരുത്തി സുപ്രീം കോടതി. മലിനീകരണം കുറയ്ക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ക്കാനും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കി. എന്‍സിആര്‍ മേഖലയിലെ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായ തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ ശക്തമായ ഇടപെടല്‍. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാരുടെ യോഗം ഇന്നു വിളിച്ചു ചേര്‍ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അന്തരീക്ഷ മലിനീകരണം അടിയന്തരമായി കുറയ്ക്കാനുള്ള നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ ഉയരേണ്ടത്. ദീര്‍ഘകാല പദ്ധതികളല്ല മറിച്ച് നിലവിലെ ഈ അടിയന്തര സാഹചര്യം തരണം ചെയ്യാനുള്ള നടപടികളാണ് ഉയർന്നു വരേണ്ടതെന്നും കോടതി വ്യക്തമാക്കി.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം സംബന്ധിച്ച് ആദിത്യ ദുബെ എന്ന വിദ്യാര്‍ത്ഥി സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരുള്‍പ്പെട്ട ബെഞ്ച് പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാന കാരണം കര്‍ഷകര്‍ കൃഷിയിടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിലൂടെയല്ല സംഭവിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങള്‍, വാഹനങ്ങള്‍, ഗതാഗതം, ഊര്‍ജ്ജ പ്ലാന്റുകള്‍ എന്നിവയാണ് അന്തരീക്ഷ മലിനീകരണത്തിൽ മുന്നില്‍ നില്‍ക്കുന്നതെന്ന് സുപ്രീം കോടതി വിലയിരുത്തി. 

മലിനീകരണത്തിന് മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തുന്ന ഡല്‍ഹിയിലെ എഎപി സര്‍ക്കാരിനെയും സുപ്രീം കോടതി വിമര്‍ശിച്ചു. ഉത്തരവാദിത്വം മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്കു മേല്‍ കെട്ടിവച്ച് കൈകഴുകുന്ന ഡല്‍ഹി സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാകില്ല. ജനങ്ങളുടെ കാര്യം പരിഗണിക്കാതെ, പ്രചരണ പരിപാടികള്‍ക്കു വേണ്ടി പണം ചെലവാക്കുന്നതിനെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ നിര്‍ബന്ധിക്കരുതെന്ന് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നല്‍കി. വായു മലിനീകരണം തടയാൻ ലോക്ഡൗണിന് തയാറാണെന്ന് ഡൽഹി സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. കര്‍ഷകര്‍ വിളയിടങ്ങളിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണം എന്നാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇത് പത്ത് ശതമാനത്തില്‍ താഴെയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ചാര്‍ട്ടുകള്‍ പ്രകാരം കര്‍ഷകര്‍ വിളയിടങ്ങളില്‍ തീയിടുന്നത് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ നാലു ശതമാനം മാത്രമാണ് പങ്കുവഹിക്കുന്നതെന്ന് ജസ്റ്റിസ് ചന്ദ്ര ചൂഡ് വ്യക്തമാക്കി.
ഡൽഹിയിൽ പാർക്കിങ് ചാർജ് ഇരട്ടിയാക്കാമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചു. ഇതിലൂടെ അനാവശ്യ യാത്രകൾ ഒഴിവാക്കാനാകുമെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. 

ENGLISH SUMMARY:Delhi pol­lu­tion: The main rea­son is not farm fires: Supreme Court
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.