വടക്കു കിഴക്കൻ ഡൽഹിയിൽ ഇന്നലെ രാത്രിയിലും കലിയടങ്ങാത്ത കാപാലികർ കയ്യിൽ ആയുധങ്ങളുമേന്തി അലറി നടക്കുകയായിരുന്നു. രാത്രി വൈകിയെത്തിയ കണക്കു പ്രകാരം പതിമൂന്ന് ജീവനുകളായിരുന്നു മരണമെടുത്തത്. രാത്രിയിലും തുടർന്ന കാപാലികക്കൂട്ടത്തിന്റെ കലിതുള്ളലിൽ രാവിലെയാകുമ്പോഴേയ്ക്കും ഏഴ് ജീവനുകൾ കൂടി പൊലിഞ്ഞ് മരണം ഇരുപതായി. ഇരുനൂറിലധികം പേരാണ് വിവിധ ആശുപത്രികളിൽ കഴിയുന്നത്. ഭൂരിപക്ഷം പേരും മാരക പരിക്കേറ്റവർ, വെടിയേറ്റവർ. പ്രദേശത്തുനിന്ന് നിന്ന് മുസ്‌ലിം സമുദായത്തിൽപ്പെട്ടവർ പലായനം തുടങ്ങിയെന്നും വാർത്തകളുണ്ട്.
അവിടെയങ്ങനെ കലാപം കത്തുമ്പോൾ ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ രാത്രി മെഴുകുതിരികൾ തെളിഞ്ഞു കത്തുകയായിരുന്നു. ഉൽക്കണ്ഠാകുലമായ മനസുമായി ഒത്തുകൂടിയവരിൽ ഏറെയും സ്ത്രീകളും പെൺകുട്ടികളുമായിരുന്നു. വിവിധ സർവ്വകലാശാലകളിലെ വിദ്യാർഥികളും അവർക്കൊപ്പം ചേർന്നു. കേട്ടറിഞ്ഞെത്തിയവരായിരുന്നു മിക്കവരും. ഒരു മുദ്രാവാക്യവും അവർ മുഴക്കിയില്ല. മെഴുകുതിരി കത്തിച്ചുവച്ച് ചുറ്റുമിരുന്ന് നിശ്ബ്ദമായി അവർ പ്രതിഷേധിച്ചു. രാത്രി വൈകുമ്പോഴേയ്ക്കും അവരുടെ എണ്ണം മുന്നൂറിലധികമായിരുന്നു. മരിച്ചവർക്കുവേണ്ടി എഴുന്നേറ്റുനിന്ന് അവർ ഒരു മിനിട്ട് മൗനമാചരിച്ചു. അവരിൽ വർഷങ്ങളായി ഡൽഹിയെ കാണുന്ന പലരുമുണ്ടായിരുന്നു. എവിടെയെല്ലാമോ പരീക്ഷിക്കാൻ ശ്രമിച്ച വംശഹത്യയുടെയും ഉന്മൂലന സിദ്ധാന്തത്തിന്റെയും പരീക്ഷണശാലയായി തങ്ങളുടെ ഡൽഹി കത്തിയമരുന്നതുകണ്ട് ഉൽക്കണ്ഠപ്പെട്ടാണ് അവരുമെത്തിയത്.
‘1984 ലെ സിക്കുകാർക്കെതിരായ കലാപം കണ്ടിട്ടുണ്ട്, 2002 ലെ ഗുജറാത്തിലെ വംശഹത്യാപരീക്ഷണത്തെ കുറിച്ച് കേട്ടിട്ടുമുണ്ട്. ഇപ്പോഴിതാ 2020ലെ ആസൂത്രിത കലാപവും.’ നാല്പത്തിയെട്ടു മണിക്കൂറിലധികമായി ഈ നഗരം കത്തുമ്പോൾ അവർ വീണ വായിക്കുയായിരുന്നു, മറ്റൊരു സ്ത്രീ പ്രതികരിച്ചു.
ഇവിടെ ഇതുവരെ നടന്ന പ്രതിഷേധങ്ങളെല്ലാം ആവേശകരമായിരുന്നു, സുന്ദരമായിരുന്നു, വിവേചനപരമായൊരു നിയമത്തിനെതിരെ സമാധാനപരവുമായിരുന്നു പ്രതിഷേധങ്ങൾ. എന്നിട്ടും കലാപം സൃഷ്ടിച്ചവരുടെ ബുദ്ധി അപാരം തന്നെ. രാത്രിയ മെഴുകുതിരിയുമായി പ്രതിഷേധത്തിനെത്തിയ മറ്റു വിദ്യാര്‍ത്ഥിനി പറഞ്ഞു.
രാത്രി വൈകുവോളം നിശ്ബദ് പ്രതിഷേധവുമായിരുന്നു അവർ പിരിഞ്ഞുപോയെങ്കിലും വടക്കു കിഴക്കൻ ഡൽഹിയിലെ തെരുവുകളിലും ബസ്തികളിലും ഗലികളിലും കലാപക്കൂട്ടം ആർത്തട്ടഹസിച്ച് അടുത്ത ഇരയെത്തേടി അലയുകയായിരുന്നു.
ENGLISH SUMMARY: Delhi riot death became 20
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.