വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് ഡെൽറ്റാ പ്ലസ് വകഭേദം വ്യാപിക്കുന്നു. മഹാരാഷ്ട്രയിൽ ഇതുവരെ 66 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഏഴുപേർ 18 വയസിൽ താഴെയുള്ളവരാണ്. അഞ്ചുപേർ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്ത് മൂന്നാം തരംഗത്തിന്റെ ആരംഭമാണെന്ന ആശങ്കകളാണ് ഉയരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അയച്ച സ്വാബ് സാമ്പിളുകളുടെ ജീനോം സീക്വൻസിങ്ങിലാണ് ഡെൽറ്റാ പ്ലസ് വകഭേദം കണ്ടെത്തിയത്. രണ്ട് വാക്സിനും സ്വീകരിച്ച 65 വയസുകാരിയായ സ്ത്രീ നേരത്തേ കോവിഡ് ഡെൽറ്റാ വകഭേദം ബാധിച്ച് മരിച്ചിരുന്നു.
സബർബൻ ഘാട്കോപറിൽ താമസിക്കുന്ന സ്ത്രീയാണ് മരിച്ചത്. മരണത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷം മാത്രമാണ് ഇവർക്ക് ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. ഇവരുടെ മരണത്തോടെ ബന്ധുക്കളിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരിൽ ഡെൽറ്റാ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി കണ്ടെത്തിയിരുന്നു.
ഡെൽറ്റ പ്ലസ് വകഭേദവുമായി ബന്ധപ്പെട്ട അഞ്ച് മരണങ്ങളിൽ രത്‌നഗിരി ജില്ലയിൽ നിന്നുള്ള രണ്ട് രോഗികളും റായ്‌ഗഡ്, ബീഡ്, മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ രോഗികളും ഉൾപ്പെടുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗം സ്ഥിരീകരിച്ച 66 പേരിൽ 33 പേർ 19നും 45നും വയസിനിടയിലുള്ളവരാണ്. 18 പേർ 46 മുതൽ 60 വരെ പ്രായത്തിലുള്ളവരും എട്ടുപേർ 60 വയസിനു മുകളിലുള്ളവരും ഏഴ് പേർ 18 വയസിന് താഴെയുള്ളവരുമാണ്. രോഗം സ്ഥിരീകരിച്ച 10 പേർ കോവിഷീൽഡിന്റെ രണ്ട് ഡോസും സ്വീകരിച്ചവരും എട്ടുപേർ ഒരു ഡോസ് സ്വീകരിച്ചിട്ടുള്ളവരുമാണ്.
English Summary: Delta Plus expands; In Maharashtra, 66 people have been diagnosed with the disease
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.