28 March 2024, Thursday

ഇനി വിട്ടുവീഴ്ച അരുത് … പ്രമേഹ രോഗ ബാധ തുടക്കത്തിലെ കണ്ടെത്താം.…

അജയ കുമാർ കരിവെള്ളൂർ
October 24, 2022 4:46 pm

കേരളം ഇന്ന് പ്രമേഹരോഗങ്ങളുടെയും , ജീവിത ശൈലീ രോഗങ്ങളുടെയും തലസ്ഥാനമായി മാറികൊണ്ടിരിക്കുകയാണ്. അഞ്ചിൽ മൂന്ന് പേർ എങ്കിലും പ്രമേഹ രോഗമോ രക്ത സമർദ്ദമേ ഉണ്ട് .

പ്രമേഹത്തിനുള്ള കാര്യങ്ങൾ:

ആഹാര രീതിയിലെ മാറ്റം തിരുത്തുക. പച്ചക്കറികളുടേയും പഴവർഗ്ഗങ്ങളുടേയും പരിപ്പുവർഗങ്ങളുടെയും ഉപയോഗക്കുറവ്. കടൽ മത്സ്യങ്ങളുടെ ഉപയോഗക്കുറവ്. പ്രോടീൻ, ഒമേഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ നല്ല ശ്രോതസാണ് മത്‍സ്യങ്ങൾ.  ചോറ്, ബിരിയാണി മുതലായ അമിത അളവിൽ അന്നജം.

കാലറി അടങ്ങിയ ഭക്ഷണരീതി.

എണ്ണയിൽ വറുത്തതും പൊരിച്ചതും അമിതമായി മൊരിഞ്ഞതുമായ ഭക്ഷണ വസ്തുക്കളുടെ അമിതോപയോഗം.

കൊഴുപ്പടങ്ങിയ അഥവാ ചുവന്ന മാംസാഹാരം

പഞ്ചസാര, ഉപ്പ്‌, മൈദ, റവ, നെയ്യ് എന്നിവയുടെ അമിതമായ അളവ്.

ജോലിത്തിരക്കിനിടയിൽ ഭക്ഷണം ഒഴിവാക്കൽ

ഒരിക്കൽ ചൂടാക്കിയ എണ്ണയിൽ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് അപകടകരമാണ്.

ബേക്കറി പലഹാരങ്ങളുടെ അമിതോപയോഗം.
പുകവലി, മദ്യപാനം എന്നിവ അമിതാഹാരം- ഇത് പൊണ്ണത്തടിയുണ്ടാക്കുന്നു. ഇവ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിയുന്നതിനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ മറ്റ് രോഗങ്ങൾക്കും കാരണമാകുന്നു. താരതമ്യേന പ്രായപൂർത്തിയായവരിൽ കൂടുതലായി കണ്ടുവരുന്ന ഈ രോഗം സ്‌ത്രീയെയും പുരുഷനെയും ഏതാണ്ട്‌ ഒരുപോലെ ബാധിക്കും. ശക്തമായ പാരമ്പര്യ സ്വഭാവം ഈ രോഗത്തിന്റെ പ്രത്യേകതയാണ്‌. 20 വയസു കഴിഞ്ഞവരിൽ മൂന്നു മുതൽ 5% വരെ ആളുകൾക്ക്‌ പ്രമേഹരോഗബാധയുണ്ടാകാം എന്ന്‌ കണക്കാക്കിയിരിക്കുന്നു. അതായത്‌ കേരളത്തിൽ 6 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയ്‌ക്ക്‌ പ്രമേഹരോഗികളുണ്ടെന്ന്‌ അർത്ഥം.

1. പ്രമേഹം എന്താണ് ?

രക്തത്തിലെ ഗ്ലൂക്കോസിൻെറ അളവ്‌ ക്രമാതീതമായി വർദ്ധിക്കുകയാണ്‌ പ്രമേഹരോഗത്തിന്റ പ്രധാനമായ ലക്ഷണം. ഗ്‌ളൂക്കോസിന്റെ അളവ്‌ ഒരു പരിധിയിലധികമാകുമ്പോൾ അത്‌ മൂത്രത്തിലൂടെ വിസർജിക്കപ്പെടുന്നു. മൂത്രത്തിൽ പഞ്ചസാര ഉണ്ടോ എന്ന്‌ നോക്കി പ്രമേഹരോഗം കണ്ടുപിടിക്കുന്നതിന്റെ കാരണം ഇതാണ്‌. രോഗം മൂർഛിക്കുമ്പോൾ അതിയായ ദാഹം, അധികമായ വിശപ്പ്‌, അകാരണമായ ക്ഷീണം, പെട്ടെന്ന്‌ ശരീരഭാരം കുറയുക, തുടരെത്തുടരെ മൂത്രം ഒഴിക്കാൻ തോന്നുക എന്നീ ലക്ഷണങ്ങളും സാധാരണയാണ്‌.

പലപ്പോഴും പ്രമേഹരോഗം കണ്ടുപിടിക്കുന്നത്‌ തികച്ചും യാദൃശ്ചികമായിട്ടാണ്‌. മറ്റേതെങ്കിലും അസുഖവുമായി ചെല്ലുമ്പോൾ ഡോക്‌ടർ രക്തത്തിലെ ഗ്ലൂക്കോസ്‌ നിർണ്ണയം ആവശ്യപ്പെടുമ്പോഴാണ്‌ രോഗം കണ്ടുപിടിക്കുക. കൈയ്യിലോ, കാലിലോ ഉണ്ടാകുന്ന നിസ്സാര വ്രണങ്ങൾ പോലും കരിയാൻ താമസിക്കുക, പെട്ടെന്ന്‌ കാഴ്‌ചശക്തി കുറയുക, ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെടുക, അകാരണമായി ക്ഷീണം തോന്നുക എന്നിവയും പ്രമേഹരോഗം സംശയിക്കാൻ ഇടനൽകുന്നു.

2. എത്ര തരം പ്രമേഹ രോഗം .…

മുഖ്യമായും രണ്ടുതരം ഉണ്ട്‌.

1. ഫലപ്രദമായ രോഗനിയന്ത്രണത്തിന്‌ ഇൻസുലിൻ തുടർച്ചയായി ആവശ്യമായ പ്രമേഹം.

2. ഇൻസുലിന്റെ സഹായമില്ലാതെ തന്നെ ചികിത്സിച്ച്‌ നിയന്ത്രണവിധേയമാക്കാൻ സാധ്യമായ പ്രമേഹം.

ഇവയിൽ ഒന്നാമത്തെ ഗണത്തിൽ പെടുന്ന പ്രമേഹം താരതമ്യേന ചെറുപ്പക്കാരിലാണ്‌ കണ്ടുവരുന്നത്‌. ശരീരം വല്ലാതെ മെലിയുക ഒരു പ്രധാന ലക്ഷണമാണ്‌. രോഗനിർണ്ണയം ചെയ്‌താൽ ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമായി വരുന്നു.

രണ്ടാമത്തെ വിഭാഗത്തിൽപ്പെടുന്ന പ്രമേഹം താരതമ്യേന 40 വയസ്സ്‌ കഴിഞ്ഞവരിലാണ്‌ കൂടുതലായി പ്രത്യക്ഷപ്പെടുക. തടിച്ച ശരീരപ്രകൃതിയുള്ളവർക്ക്‌ ഇത്തരം പ്രമേഹം പിടിപെടാനുള്ള സാദ്ധ്യത ഏറെയാണ്‌. പക്ഷേ നമ്മുടെ നാട്ടിൽ കുറച്ചുകൂടി പ്രായം കുറഞ്ഞവരിലും മെല്ലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും ഈ പ്രമേഹം കണ്ടുവരാറുണ്ട്‌.

3. രോഗം എങ്ങനെയുണ്ടാകുന്നു ?

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ വർദ്ധിക്കുകയാണ്‌ പ്രമേഹത്തിന്റെ കാതലായ ലക്ഷണം എന്ന്‌ നേരത്തേ സൂചിപ്പിച്ചുവല്ലോ. ശരീരത്തിലെ എല്ലാ അവയവങ്ങളിലെയും കോടിക്കണക്കിന്‌ കോശങ്ങളിലേക്ക്‌ ഗ്ലൂക്കോസ്‌ കടന്നുചെല്ലണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ആവശ്യമാണ്‌. ആഗ്നേയഗ്രന്ഥിയിലെ ബീറ്റാ കോശങ്ങളാണ്‌ ആവശ്യമുള്ള അളവിൽ ഇൻസുലിൻ ഉത്‌പാദിപ്പിക്കുന്നത്‌. ഈ കോശങ്ങളുടെ പ്രവർത്തക്ഷമത നശിച്ചാൽ രക്തത്തിൽ ഇൻസുലിന്റെ അളവ്‌ കുറയുകയും ഗ്ലൂക്കോസ്‌ വർദ്ധിക്കുകയും ചെയ്യുന്നു. ഗ്ലൂക്കോസ്‌ രക്തത്തിൽ അധികരിക്കുമ്പോൾ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ചില വ്യക്തികളുടെ രക്തത്തിൽ ഇൻസുലിന്റെ പ്രവർത്തനത്തിനെ ചെറുക്കുന്ന ഘടകങ്ങൾ അധികരിച്ചും പ്രമേഹം പ്രത്യക്ഷപ്പെടാം. ശരീരത്തിലുള്ള ഇൻസുലിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിലൂടെ ഇത്തരം പ്രമേഹം നിയന്ത്രിക്കാം.

രോഗനിർണ്ണയം ചെയ്യുന്നതെങ്ങനെ ?

മുൻപ്‌ വിവരിച്ച ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടാൽ പ്രമേഹരോഗം സംശയിക്കാം. മൂത്രത്തിൽ പഞ്ചസാരയുണ്ടോ എന്ന ലളിതമായ പരിശോധനയിലൂടെ പലപ്പോഴും രോഗനിർണ്ണയം ചെയ്യാനാകും. പക്ഷേ രോഗത്തിന്റെ കാഠിന്യം അറിയണമെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ കൃത്യമായും തിട്ടപ്പെടുത്തേണ്ടതുണ്ട്‌. സംശയാതീതമായ രോഗനിർണ്ണയത്തിന്‌ സ്വീകരിക്കുന്ന രീതി മറ്റൊന്നാണ്‌. കാലത്ത്‌ വെറും വയറ്റിൽ സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്നു. രക്തം എടുത്ത ഉടനെ 75 ഗ്രാം ഗ്ലൂക്കോസ്‌ ഒരു പാനീയമായി നൽകി കൃത്യം രണ്ട്‌ മണിക്കൂറിനുശേഷം സിരാരക്തമെടുത്ത്‌ ഗ്ലൂക്കോസിന്റെ അളവ്‌ വീണ്ടും നിർണ്ണയിക്കുന്നു. ഇത്‌ സാധിച്ചില്ലെങ്കിൽ നല്ലതുപോലെ ആഹാരം കഴിച്ച്‌ 2 മണിക്കൂറിനുശേഷം രക്തതത്തിലെ ഗ്ലൂക്കോസിന്റെ അളവ്‌ നിർണ്ണയിക്കുന്ന മറ്റൊരു രീതിയും ഉണ്ട്‌.

5. പ്രമേഹരോഗ ചികിത്സ എങ്ങനെ ?

ഫലപ്രദമായ രോഗചികിത്സയ്‌ക്ക്‌ പൊതുവായി അംഗീകരിച്ച ചില തത്വങ്ങൾ ഉണ്ട്‌ . ആഹാരനിയന്ത്രണം, വ്യായാമം, ശരീര ഭാരനിയന്ത്രണം എന്നിവയാണിവ.

ഈ തത്വങ്ങളുടെ കുടക്കീഴിൽ നിന്നുകൊണ്ട്‌ ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിയും രോഗത്തിന്റെ പ്രത്യേകതകളും കണക്കിലെടുത്തതിനുശേഷം ഡോക്‌ടർ ചികിത്സ നിശ്ചയിക്കുന്നു. ഇൻസുലിൻ ആവശ്യമുള്ള രോഗികൾക്ക്‌ തക്കതായ അളവിൽ അനുയോജ്യമായ തരത്തിലുള്ള ഇൻസുലിൻ കുത്തിവയ്‌പ്പ്‌ നിർദ്ദേശിക്കുന്നു. ഗുളികകളാണ്‌ വേണ്ടതെങ്കിൽ ഏറ്റവും പറ്റിയതരം ഗുളികകൾ, ആവശ്യമുള്ള മാത്രയിൽ ശുപാർശ ചെയ്യുന്നു.

ഔഷധചികിത്സ ഏതുതരമായാലും ശരി പ്രമേഹരോഗനിർണ്ണ’യത്തിന്‌ ആവശ്യം വേണ്ട ചില ശീലങ്ങളാണ്‌ വ്യായാമം, ആഹാരനിയന്ത്രണം, ശരീരഭാരം നിയന്ത്രിക്കൽ എന്നിവ.പോഷകാഹാരം കഴിക്കുക. പഴങ്ങളും പച്ചക്കറികളും പരിപ്പുവര്ഗങ്ങളും ശരിയായ അളവിൽ ഉപയോഗിക്കുക. നിത്യേന 450 ഗ്രാം അഥവാ 5 കപ്പ് പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. #ദിവസേന പരിപ്പുവർഗങ്ങൾ (നട്സ്) ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ബേക്കറി പലഹാരങ്ങൾക്ക് പകരം ഇടയ്ക്ക് പഴങ്ങളും നട്സും കഴിക്കുക.
മാതൃക ഭക്ഷണം- പ്ളേറ്റിന്റെ പകുതി ഭാഗം പച്ചക്കറികളും പഴങ്ങളും, കാൽ ഭാഗം പ്രോടീൻ (മത്സ്യം, മുട്ട, ഇറച്ചി, പയർ, കടല തുടങ്ങിയവ), മിച്ചമുള്ള കാൽ ഭാഗം മാത്രം അന്നജം അടങ്ങിയ ഭക്ഷണം (ചോറ്, ഗോതമ്പ് തുടങ്ങിയവ) എന്ന ആരോഗ്യകരമായ ഭക്ഷണ രീതി സ്വീകരിക്കാം.
കടൽ മത്സ്യങ്ങൾ കറിയാക്കി ഉപയോഗിക്കുക. ഇത് പ്രോടീൻ, ഒമെഗാ 3 ഫാറ്റി ആസിഡ് എന്നിവയുടെ മികച്ച സ്രോതസാണ്.
നിത്യേന ഒരു മുട്ട പുഴുങ്ങി ഉപയോഗിക്കാം.
നാരുള്ള ഭക്ഷ്യ വസ്തുക്കൾ ഉപയോഗിക്കുക.
എണ്ണയിൽ വറുത്തതും പൊരിച്ചതും ഒഴിവാക്കുക. കഴിവതും ആവിയിൽ പുഴുങ്ങിയ ഭക്ഷണം കഴിക്കുക.
അമിത കൊഴുപ്പടങ്ങിയ ചുവന്ന മാംസാഹാരം മിതമാക്കുക. മാംസാഹാര പ്രിയർക്ക് പക്ഷിമാംസം അഥവാ കൊഴുപ്പ് നീക്കിയ വെളുത്ത മാംസം കറിയാക്കി ഉപയോഗിക്കാം.
പഞ്ചസാര, ഉപ്പ്, എണ്ണ, മൈദ, റവ എന്നിവയുടെ ഉപയോഗം പരിമിതമാക്കുക.
ചോറ്, ചപ്പാത്തി, ബിരിയാണി മുതലായ അമിത അളവിൽ അന്നജം, ഊർജം അടങ്ങിയ ഭക്ഷണരീതി പരിമിതപ്പെടുത്തുക. ചോറിന്റെ അളവ് കുറയ്ക്കുക.
ഒരിക്കൽ ചൂടാക്കിയ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഒഴിവാക്കുക.
പ്രഭാത ഭക്ഷണം കൃത്യമായി കഴിക്കുക. രാത്രി വൈകിയുള്ള ഭക്ഷണം പരിമിതപ്പെടുത്തുക.
ശാരീരിക അധ്വാനങ്ങൾ ചെയ്യുക. നിത്യേന 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തും. നടത്തം, സൈക്ലിങ്, നൃത്തം, അയോധന കലകൾ തുടങ്ങിയവ ഉദാഹരണം.
തുടർച്ചയായി ഇരിക്കുന്നതും കിടക്കുന്നതും ഒഴിവാക്കുക. ഇടയ്ക്ക് എഴുനേറ്റു നടക്കുക.
വിദഗ്ദ ഉപദേശപ്രകാരം ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നത് രോഗങ്ങളെ നിയന്ത്രിക്കാൻ മാത്രമല്ല ശരീര സൗന്ദര്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
അമിത മദ്യപാനം, പുകവലി തുടങ്ങിയ ലഹരികൾ പൂർണമായി ഒഴിവാക്കുക.
ശരീരത്തിനും മനസ്സിനും ഉൻമേഷം നൽകുന്ന വിനോദങ്ങളിൽ ഏർപ്പെടുക.
സംഗീതം, നൃത്തം, സിനിമ, യാത്രകൾ, വായന, യോഗ, നീന്തൽ, അയോധന കലകൾ തുടങ്ങിയവ സ്‌ട്രെസ്‌ കുറയാൻ സഹായിക്കും.
നിത്യേന 6 മുതൽ 8 മണിക്കൂർ ഉറങ്ങാനും വിശ്രമത്തിനും സമയം കണ്ടെത്തുക.
നല്ല സുഹൃത് ബന്ധങ്ങൾ ഉണ്ടാക്കുക.
കുടുംബ ബന്ധങ്ങൾ ഊഷ്മളമാക്കുക. ആവശ്യമെങ്കിൽ വിദഗ്ദരെ കണ്ടു കൗൺസിലിംഗ് എടുക്കാം.
കൃത്യമായ ഇടവേളകളിൽ വൈദ്യ പരിശോധന നടത്തുക. ശാസ്ത്രീയമായ ചികിത്സ ഉറപ്പ് വരുത്തുക.
മുപ്പത് വയസ് മുതൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ഒരു പരിധിവരെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിതശൈലി രോഗങ്ങളും സാമ്പത്തിക നഷ്ടവും ഒഴിവാക്കാം …ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത് ചൈനയിലാണ്. 7.3 കോടി രോഗികളുമായി ഇന്ത്യയാണ് രണ്ടാമത്. തെറ്റായ ജ ീവിതശൈലിയാണ് പ്രമേഹത്തിലേക്ക് നയിക്കുന്നത്. അനാരോഗ്യപരമായ ആഹാരരീതി, വ്യായാമക്കുറവ്, ദുര്‍മേദസ്സ്, രക്താതിസമ്മര്‍ദ്ദം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയവ പ്രമേഹത്തിനു കാരണമാകുന്നു. ഇതു മനസ്സിലാക്കി ജീവിതശൈലിയിൽ മാറ്റംവരുത്തിയാൽ പകുതിയിലധികം പേരിലും രോഗം വരാതെ തടയാനോ രോഗബാധ നീട്ടിക്കൊണ്ടുപോകാനോ സാധിക്കും.

( പൊതുജനാരോഗ്യ പ്രവർത്തകൻ,
സീനിയർ ഡന്റൽ ഹൈജീനിസ്റ്റ്,
ആരോഗ്യ വകുപ്പ്
9497045749) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.