
ദീപാവലിയോനുബന്ധിച്ച് ഡല്‍ഹിയില്‍ പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി. അഞ്ച് ദിവസത്തേക്കാണ് പടക്കം ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഡല്‍ഹി-എന്‍സിആറില്‍ പടക്കങ്ങള്‍ക്കുള്ള സമ്പൂര്‍ണ്ണ നിരോധനത്തില്‍ ഇളവ് വരുത്തുന്നതിനെക്കുറിച്ച് തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റീസ് ബി ആര്‍ ഗവായി, ജസ്റ്റീസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.കേന്ദ്രത്തെ പ്രതിനിധീകരിക്കുന്ന സോളിസിറ്റർ ജനറൽ തുഷാർ മേത്ത ദീപാവലി സമയത്ത് ഇളവ് വരുത്തണമെന്ന് കോടതിയോട് അഭ്യർത്ഥിക്കുകയും കുട്ടികളെ രണ്ട് മണിക്കൂർ ആഘോഷത്തിൽ മാത്രം പരിമിതപ്പെടുത്തരുതെന്നും വാദിച്ചു.
വാദം കേട്ട കോടതി പരിമിതകാലത്തേക്ക് ഉത്തരവ് പിൻവലിക്കുകയായിരുന്നു.തത്കാലം ദീപാവലി സമയത്ത് മാത്രം നിരോധനം നീക്കാൻ അനുവദിക്കും. പരീക്ഷണാടിസ്ഥാനത്തിൽ ദീപാവലിയിൽ അഞ്ച് ദിവസങ്ങളിലേക്ക് മാത്രം പടക്കം പൊട്ടിക്കാൻ അനുവദിക്കും എന്നിരുന്നാലും ഇത് സമയപരിമിധിയിലേക്ക് പരിമിതപ്പെടുത്തും, കോടതി പറഞ്ഞു. 2018 മുതൽ 2024വരെ വായു നിലവാര സൂചികയിൽ എന്തെങ്കിലും പുരോഗതിയുണ്ടായിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.
ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരവും മലിനീകരണ തോതും സംബന്ധിച്ച ആശങ്കകൾക്കിടയിലാണ് ഈ ഉത്തരവ്. നേരത്തെ ഏപ്രിൽ മൂന്നിന് രണ്ടംഗ ബഞ്ച് ദൽഹിയിൽ ഹരിത പടക്കങ്ങൾ ഉൾപ്പെടെയുള്ള പടക്കങ്ങൾക്ക് ഒരു വർഷത്തെ നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ കോടതിയിൽ ലഭിച്ചിട്ടുണ്ട്.കേസിൽ ബെഞ്ചിനെ സഹായിച്ച അമിക്കസ് ക്യൂറി സീനിയർ അഭിഭാഷക അപരാജിത സിങ് വ്യാജ ഹരിത പടക്കങ്ങൾ വ്യാജ ലേബലുകളിൽ വിൽക്കുന്നതിൽ ആശങ്കയും പ്രകടിപ്പിച്ചു.
ദീപാവലിയിലും പ്രധാന ഉത്സവങ്ങളിലും രാത്രി എട്ട് മുതൽ രാത്രി 10 വരെയും, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെയും, ഗുരുപുരാബ് ആഘോഷങ്ങൾക്ക് രാവിലെയും വൈകുന്നേരവും ഒരു മണിക്കൂർ സമയം അനുവദിക്കണമെന്നും സർക്കാർ കോടതിയിൽ പറഞ്ഞു.അതേസമയം, വായു മലിനീകരണ തോതിൽ ഒരു കുറവും വരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ കോടതിയുടെ നീക്കത്തിൽ ആശങ്ക പ്രകടിപ്പിച്ചു. വ്യാജ ഉത്പന്നങ്ങളും പരമ്പരാഗത പടക്കങ്ങളും തമ്മിൽ വേർതിരിച്ച് അറിയാൻ പ്രായോഗികമായി അസാധ്യമാണെന്നും അവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.