19 January 2026, Monday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026

സ്ത്രീധനം വിപത്ത്: പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
December 16, 2025 9:27 pm

സ്ത്രീധനം സമൂഹത്തില്‍ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിവാഹ സമത്വത്തെക്കുറിച്ചും സ്ത്രീധനമെന്ന വിപത്തിനെക്കുറിച്ചും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി. സ്ത്രീധനം എന്ന തിന്മയെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളില്‍ ഭാവിതലമുറയെ ബോധവാന്മാരാക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ കോടീശ്വർ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. സ്ത്രീധന മരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. പ്രതിയായ ഭർത്താവിനെയും അമ്മയെയും വെറുതെ വിട്ട അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ‘ഇരുപത് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി ഏറ്റവും ഹീനവും വേദനാജനകവുമായ ഒരു മരണത്തിലൂടെ ഈ ലോകത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. അവളുടെ മാതാപിതാക്കൾക്ക് വിവാഹത്തിലൂടെ കുടുംബത്തിന്റെ ആഗ്രഹങ്ങളോ അത്യാഗ്രഹമോ തൃപ്തിപ്പെടുത്താൻ ആവശ്യമായ ഭൗതിക മാർഗങ്ങളോ വിഭവങ്ങളോ ഇല്ലാത്തതിനാൽ മാത്രമാണ് ഈ നിർഭാഗ്യകരമായ അന്ത്യം സംഭവിച്ചത്. ഒരു കളർ ടെലിവിഷൻ, ഒരു മോട്ടോർ സൈക്കിൾ, 15,000 രൂപ എന്നിവ മാത്രമാണ് അവൾക്ക് ആകെ ഉണ്ടായിരുന്നത് എന്നതായിരുന്നു പ്രശ്നം’, കോടതി ചൂണ്ടിക്കാട്ടി.

സ്ത്രീധനം സമൂഹത്തിൽ ആഴത്തില്‍ വേരോടിയിട്ടുണ്ടെന്നും അതിനാൽ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് സാമൂഹിക മാറ്റം ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. സ്ത്രീധന പീഡനവും മരണവുമായി ബന്ധപ്പെട്ട കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ ഹൈക്കോടതികൾക്ക് നിര്‍ദേശം നൽകി. സമൂഹത്തിൽ സ്ത്രീധന മരണങ്ങൾ പരിഹരിക്കുന്നതിന് പൊതുവായ നിർദേശങ്ങൾ നൽകേണ്ടത് ആവശ്യമാണെന്നും കോടതി പറഞ്ഞു. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ നിയമിക്കുക, പൊലീസിനും ജുഡീഷ്യല്‍ ഓഫിസര്‍ക്കും ഇത്തരം കേസുകളുടെ സാമൂഹികവും മാനസികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച്‌ പഠിപ്പിക്കുന്നതിന് പരിശീലനം നല്‍കണം, ദീർഘകാലമായി കെട്ടിക്കിടക്കുന്ന കേസുകൾ ഹൈക്കോടതികൾ പരിശോധിച്ച് അവ വേഗത്തിൽ തീർപ്പാക്കുന്നുവെന്ന് ഉറപ്പാക്കണം, ജില്ലാ ഭരണകൂടങ്ങള്‍ പതിവായി ബോധവൽക്കരണ പരിപാടികൾ നടത്തണം എന്നിങ്ങനെ സുപ്രീം കോടതി മാര്‍ഗരേഖയും നിര്‍ദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.