16 April 2024, Tuesday

കൃഷി നാശം വിലയിരുത്താൻ ഡ്രോൺ പരിശോധന

Janayugom Webdesk
അമ്പലപ്പുഴ
November 24, 2021 7:28 pm

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച പാടശേഖരങ്ങളിലെ നഷ്ടം വിലയിരുത്തുന്നതിനായി ഡ്രോൺ പരിശോധന നടത്തി. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ 502 ഏക്കർ വരുന്ന വെട്ടിക്കരി, പൂന്തുരം തെക്ക് പാടശേഖരങ്ങളിലാണ് ജില്ലയിൽ ആദ്യമായി ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത്. പഞ്ചായത്തിലെ ഏഴു പാടശേഖരങ്ങളിലായി 460 ഹെക്ടർ കൃഷിഭൂമിയാണുള്ളത്. ഇവയിൽ അഞ്ചു പാടശേഖരങ്ങളിൽ കൃഷിയിറക്കിയിട്ടുണ്ട്.

പുഞ്ച, രണ്ടാം കൃഷികളിലായി പഞ്ചായത്തിൽ നിന്നു മാത്രം സീസണിൽ 12 കോടി രൂപയുടെ നെല്ലാണ് കർഷകർ വിപണിയിൽ എത്തിക്കുന്നത്. എന്നാൽ ഇക്കുറി കനത്ത മഴയിൽ നെൽച്ചെടികൾ നശിച്ചത് കർഷകർക്ക് ആഘാതമായി. 30 ശതമാനത്തോളം കൃഷി നശിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തി.

ഏക്കറിന് 30, 000 രൂപ വരെ ചെലവഴിച്ചാണ് കർഷകർ കൃഷിയിറക്കിയത്. നഷ്ടം വിലയിരുത്തി പത്ത് ദിവസത്തിനുള്ളിൽ കൃഷി അസിസ്റ്റൻറ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കൃഷി ഓഫീസർ പറഞ്ഞു. എച്ച് സലാം എം എൽ എ പരിശോധന ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, കൃഷി അസിസ്റ്റൻറ് ഡയറക്ടർ ജൂലി ലൂക്ക്, കൃഷി ഓഫീസർ ബി ജഗന്നാഥ്, പാടശേഖര സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.