മൂന്നു കോടി രൂപ വിലവരുന്ന 296 കിലോഗ്രാം ഉണക്ക കഞ്ചാവുമായി ആന്ധ്രയിലെ മുഖ്യ വ്യാപാരിയെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സേനയും, ടൗൺ സൗത്ത് പോലീസും ചേർന്ന് പിടികൂടി. ആന്ധ്ര പ്രദേശ്, നെല്ലൂർ, ബട്ടുവരിപ്പാലം വില്ലേജിൽ ബോറെസ്സി വെങ്കടേശ്ശരലു റെഡ്ഡി എച്ച് (35), ഡ്രൈവറും സഹായിയുമായ തമിഴനാട്, സേലം, പനമരത്തുപെട്ടി സ്വദേശി വിനോദ് കുമാർ എച്ച് (27) എന്നിവരെയാണ് ഇന്ന് പുലർച്ചെ പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം വെച്ച് പിടികൂടിയത്.
കേരളത്തിലെ വിവിധ ജില്ലകളിലെ കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് പോലീസ് പിടികൂടിയത്. ദോസ്ത് മിനി ലോറിയിൽ പ്ലാസ്റ്റിക് കുപ്പി ലോഡെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കഞ്ചാവ് പാർസലുകൾ അടുക്കി വെച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചുവെക്കുകയായിരുന്നു.
ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്. കോവിഡ് കാലമായതിനാൽ ട്രെയിൻ ഗതാഗതം നിന്നതോടെ ലോറികളിൽ മൊത്തമായാണ് കഞ്ചാവ് കടത്തുന്നത്. നേരത്തെ മീൻ ലോറികളിലും, പച്ചക്കറി ലോറികളിലും മറ്റും കേരളത്തിലേക്ക് കൊണ്ടുവന്ന കഞ്ചാവ് വിവിധ ജില്ലകളിൽ പിടികൂടിയിരുന്നു.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നു വരുന്ന പ്രത്യേക വാഹന പരിശോധനക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനക്കിടെ നിർത്താതെ പോയ മിനിലോറിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. കഴിഞ്ഞയാഴ്ച്ച വാളയാറിൽ ഓട്ടോറിക്ഷയിൽ കടത്തിയ 65 കിലോഗ്രാം കഞ്ചാവുമായി മൂന്നു പേരെ ജില്ലാ ലഹരി വിരുദ്ധ സേന പിടികൂടിയിരുന്നു.
പാലക്കാട് ജില്ല പോലീസ് മേധാവി സുജിത്ത് ദാസിന്റെനിർദ്ദേശത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.
പാലക്കാട് ടൗൺ സൗത്ത് സബ് ഇൻസ്പെക്ടർ ആർ രഞ്ജിത്ത്, ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഐപി എസ് ജലീൽ, വിജയകുമാർ, ടി ആർ സുനിൽ കുമാർ, ആ. നസീറലി, റഹീം മുത്തു, ആർ കിഷോർ, സൂരജ് ബാബു, കെ. അഹമ്മദ് കബീർ, വിനീഷ്, ആർ. രാജീദ്, ദിലീപ്, എസ് ഷമീർ, പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലെ എ എസ്. ഐ. ടി. ആർശശി, എസ് സി പിഒ എം. സുനിൽ കുമാർ, സി. പി. ഒ. എസ് സതീഷ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.